ന്യൂഡൽഹി: കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനം ഇറക്കുന്ന കാര്യത്തിൽ പരിശോധനക്ക് കേന്ദ്രസംഘം വീണ്ടും കരിപ്പൂരിലേക്ക്. ഡി.ജി.സി.എയുടെയും എയർപോർട്ട് അതോറിറ്റിയുടെയും പ്രതിനിധികൾ ഉൾപ്പെട്ട സംഘം അടുത്താഴ്ച എത്തും. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. ഡി.ജി.സി.എയുടെ വിദഗ്ധ സംഘം ഏതാനും മാസം മുമ്പ് കരിപ്പൂരിലെത്തി പരിശോധന നടത്തി കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നത് തീർത്തും സുരക്ഷിതമല്ലെന്ന നിലപാടാണ് വിദഗ്ധ സംഘത്തിേൻറത്. എന്നാൽ, കരിപ്പൂരിൽ നേരത്തെ വലിയ വിമാനങ്ങൾ ഇറങ്ങിയതാണെന്നും റൺവേ ബലപ്പെടുത്തുന്നതിനായി താൽക്കാലികമായി നിർത്തിവെച്ച വലിയ വിമാനങ്ങൾക്കുള്ള സർവിസ് അനുമതി എന്നെന്നേക്കുമായി നിഷേധിക്കുന്നത് അനീതിയാണെന്നുമാണ് കേരളത്തിെൻറ വാദം. കേരളത്തിെൻറ സമ്മർദം ശക്തമായ സാഹചര്യത്തിലാണ് വീണ്ടുമൊരു സംഘത്തെ കൂടി അയക്കാൻ കേന്ദ്രം തയാറായത്.
ടേബിൾ ടോപ് റൺവേയുള്ള കരിപ്പൂരിൽ റൺവേയുടെ നീളം കൂട്ടാതെ വലിയ വിമാനങ്ങൾക്ക് അനുമതി നൽകുന്നത് ഉചിതമല്ലെന്ന ഉറച്ച നിലപാടാണ് ഡി.ജി.സി.എയുടേത്. പുതിയ കേന്ദ്ര സംഘത്തിൽ ഡി.ജി.സി.എ ഉദ്യോഗസ്ഥർക്കൊപ്പം എയർപോർട്ട് അതോറിറ്റിയുടെ പ്രതിനിധികളുമുണ്ടെന്നത് സംസ്ഥാനത്തിന് പ്രതീക്ഷ നൽകുന്നു. റൺവേ നീട്ടുന്നതിനുള്ള സ്ഥലമെടുപ്പ് നടപടികൾ വേഗത്തിലാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് ഉറപ്പുനൽകിയിട്ടുണ്ട്. അത് പരിഗണിച്ച് വലിയ വിമാനങ്ങളുടെ അനുമതി പുനഃസ്ഥാപിക്കണമെന്ന ആവശ്യമാണ് മുഖ്യമന്ത്രി ചൊവ്വാഴ്ച മുന്നോട്ടുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.