മലപ്പുറം: 1921ൽ മാപ്പിള പോരാളികളുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഒരു ബ്രിട്ടീഷ് സൈനികെൻറ കല്ലറ കൂടി കണ്ടെത്തി. നവംബർ 14ന് പാണ്ടിക്കാട് ചന്തപ്പുരയിലെ ഗൂർഖ റജിമെൻറ് ക്യാമ്പ് ആക്രമിച്ച മാപ്പിള പോരാളികൾ കൊലപ്പെടുത്തിയ ക്യാപ്റ്റൻ ജോൺ എറിക് അവറേലിെൻറ കല്ലറയാണ് 97 വർഷത്തിനുശേഷം കണ്ടെത്തിയത്. മലപ്പുറം കുന്നുമ്മൽ എ.യു.പി സ്കൂളിന് പിറകിൽ സി.എസ്.െഎ ചർച്ച് സെമിത്തേരിയിലാണ് കാടുമൂടി നശിച്ചുതുടങ്ങിയ കല്ലറയുള്ളത്.
മലബാർ പോരാട്ടം പ്രതിപാദിക്കുന്ന ആർ.എച്ച്. ഹിച്കോക്കിെൻറ ‘മലബാർ റിബല്യൻ’ എന്ന ഗ്രന്ഥത്തിൽ ഗൂർഖ റജിമെൻറ് രണ്ടാം ബറ്റാലിയൻ എട്ടാം റൈഫിൾസ് ക്യാപ്റ്റൻ അവറേൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായുണ്ട്. മറ്റു വിശദാംശങ്ങളൊന്നും ലഭ്യമായിരുന്നില്ല. ചരിത്ര രേഖകളിലെല്ലാം ക്യാപ്റ്റൻ അവറേൽ എന്നു മാത്രമാണുള്ളത്. കല്ലറക്ക് പുറത്തെ മാർബിളിൽ മാത്രമാണ് മുഴുവൻ പേരും രേഖപ്പെടുത്തിയിരിക്കുന്നത്.
ക്യാപ്റ്റെൻറ മരണത്തിനിടയാക്കിയ ആക്രമണം ഇപ്രകാരമാണ്: വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചെമ്പ്രശ്ശേരി തങ്ങൾ, മുക്രി അയമ്മദ് എന്നിവരുടെ നേതൃത്വത്തിൽ കരുവാരകുണ്ടിൽ സംഗമിച്ച പോരാളികൾ മൂന്ന് സംഘങ്ങളായാണ് പാണ്ടിക്കാേട്ടക്ക് മാർച്ച് ചെയ്തത്. ഇവർ കൊളപ്പറമ്പിൽ വീണ്ടും സംഗമിച്ച് ചന്തയിെല ഗൂർഖ ക്യാമ്പ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ക്യാപ്റ്റൻ അവറേൽ അടക്കം മൂന്ന് സൈനികർ കൊല്ലപ്പെടുകയും 34 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് ഹിച്കോക്കിെൻറ വിവരണം. എന്നാൽ 50ഒാളം സൈനികർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. കുട്ടികളടക്കം 56 പോരാളികൾക്ക് ക്യാമ്പിനകത്തും 178 പേർക്ക് പുറത്തും ജീവൻ നഷ്ടപ്പെട്ടതായി പറയുന്നു.
ചരിത്ര ഗവേഷകനും പാണ്ടിക്കാട് സ്വദേശിയുമായ എ.ടി. യൂസുഫലിയാണ് കല്ലറ കണ്ടെത്തിയത്. ഇതേ സെമിത്തേരിയിൽനിന്ന് പാണ്ടിക്കാട്, പൂക്കോട്ടൂർ എന്നിവിടങ്ങളിൽ നടന്ന പോരാട്ടത്തിൽ കൊല്ലപ്പെട്ട ബ്രിട്ടീഷ് സൈനികരായ ഗത്ബർട്ട് ബങ്ക്സ്റ്റൺ ലങ്കാസ്റ്റർ, എം.എ. ബ്രൂംഫീൽഡ്, പീറ്റർ ഹഗ് എന്നിവരുടെ കല്ലറകൾ യൂസുഫലിയുടെ ശ്രമഫലമായി കണ്ടെത്തിയത് 'മാധ്യമം' നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.