കൊച്ചി: കാക്കനാട് അത്താണിയിലെ മൃഗാശുപത്രിക്കടുത്ത് തൃക്കാക്കര നഗരസഭക്ക് കീഴില ുള്ള പൊതുശ്മശാനത്തിൽ ഓരോ തവണ മൃതദേഹം ദഹിപ്പിക്കുമ്പോഴും ഉയരുന്ന തീനാളങ്ങൾ സെലി ൻ മൈക്കിൾ എന്ന 56കാരിക്ക് ജീവിതമാണ് ഒരുക്കുന്നത്. 13 വർഷമായി ഇവർ ഈ ശ്മശാനത്തിെൻറ നട ത്തിപ്പുകാരിയായിട്ട്. മൃതദേഹങ്ങൾ ദഹിപ്പിക്കുമ്പോൾ കിട്ടുന്ന തുച്ഛമായ തുകയിൽനിന്നാണ് സെലിെൻറ ഉപജീവനം. പുരുഷന്മാർ പോലും കടന്നുവരാൻ ഭയക്കുകയും മടിക്കുകയും ചെയ്യുന്ന ശ്മശാന ശുശ്രൂഷരംഗത്തുള്ള സംസ്ഥാനത്തെ ഏക വനിതയാണ് ഇവർ.
25 വർഷം മുമ്പ് ഭർത്താവുപേക്ഷിച്ച സെലിൻ രണ്ട് പിഞ്ചു പെൺമക്കളെ പോറ്റാൻ കൂലിപ്പണിക്കിറങ്ങുകയായിരുന്നു. ഒഴിവുസമയങ്ങളിൽ വീടിന് തൊട്ടടുത്ത ശ്മശാനത്തിൽ ചിതയൊരുക്കൽ സഹായിയായി പോയി. പിന്നീട് നഗരസഭയുടെ ടെൻഡർ സ്വീകരിച്ച് പൂർണ സമയ നടത്തിപ്പുകാരിയായി. മൃതദേഹം ദഹിപ്പിക്കാൻ തുടങ്ങി, ഏറെ വൈകാതെ ബന്ധുക്കൾ മടങ്ങും. സെലിനും ചിതയും മാത്രം ബാക്കിയാവും. പുലർച്ച മൂന്നുമണിവരെ ദേഹം കത്തിത്തീരാൻ ഒറ്റക്ക് കാത്തിരിക്കാറുണ്ട്. അപ്പോഴൊന്നും ഭയം ഇവരെ അലട്ടിയിട്ടില്ല.
‘ആത്മാക്കളെ പേടിക്കേണ്ടതില്ല, രണ്ടു കാലിൽ നടക്കുന്ന മനുഷ്യരെയാണ് പേടിക്കേണ്ടത്’’അവർ പറയുന്നു. മേരി മഞ്ജു, സിമി എന്നിങ്ങനെ രണ്ടു പെൺമക്കളാണിവർക്ക്. ഇവരെ വിവാഹം ചെയ്തയച്ചു. വീടുവെച്ചതിെൻറ 15 ലക്ഷത്തോളം രൂപ കടബാധ്യതയുണ്ട്. 1500 രൂപയാണ് ദഹിപ്പിക്കുന്നതിനുള്ള ഫീസ്. ഇതിൽ 550 രൂപ നഗരസഭക്ക് നൽകണം. വിറകിെൻറ ചെലവും മറ്റും കഴിച്ച് കൈയിൽ കിട്ടുന്നത് നൂറോ ഇരുന്നൂറോ മാത്രം. എങ്കിലും ഈ ജോലി ഉപേക്ഷിക്കാനും മനസ്സുവരുന്നില്ല. ചിലദിവസം നാല് മൃതദേഹങ്ങളെങ്കിലും ദഹിപ്പിക്കേണ്ടിവരും. ഇതിനിടെ 5000ത്തോളം മൃതദേഹങ്ങൾ ദഹിപ്പിച്ചു. തെൻറ 50ാം പിറന്നാളിന് രാത്രി വീട്ടിൽവന്ന് കേക്കും മറ്റും കഴിച്ചു മടങ്ങി, പിറ്റേന്ന് തീകൊളുത്തി മരിച്ച അയൽവാസിയായ യുവതിയുടെ മൃതദേഹത്തിന് ചിതയൊരുക്കിയതാണ് സെലിനെ ഏറ്റവും വേദനിപ്പിച്ച നിമിഷങ്ങളിലൊന്ന്. തന്നെ കല്ലറയിലേക്കെടുക്കുംവരെ ചിതയൊരുക്കി കഴിയണമെന്നാണ് ഈ അമ്മയുടെ ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.