ചായക്കടയിലേക്ക് പന്നിപ്പടക്കമെറിഞ്ഞ് ബി.ജെ.പി പ്രവർത്തകർ; വീട്ടിലെത്തി പെരുമാറി സി.പി.എം അണികൾ

നടത്തറ: പൂച്ചട്ടി സെന്‍ററിലെ ചായക്കടയിലേക്ക് പന്നിപ്പടക്കമെറിഞ്ഞ് കടയുടമയെയും മകനെയും സുഹൃത്തിനെയും ബി.ജെ.പി പ്രവർത്തകർ മർദിച്ചതിനെ തുടർന്ന് നടത്തറ ഐക്യനഗറിലെ ബി.ജെ.പി പ്രവർത്തകരുടെ വീട്ടിലെത്തിയ സി.പി.എമ്മുകാർ യുവാവിന്‍റെ തല ഇരുമ്പുവടി കൊണ്ടടിച്ച് പരിക്കേൽപിച്ചു. സംഭവത്തിൽ 12 സി.പി.എം പ്രവർത്തകർക്കെതിരെയും അഞ്ച് യുവമോർച്ചക്കാർക്കെതിരെയും വധശ്രമത്തിന് ഒല്ലൂർ പൊലീസ് കേസെടുത്തു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: വെള്ളിയാഴ്ച രാത്രി പൂച്ചെട്ടിയിലെ ഓട്ടോ സെന്‍ററിൽ മദ്യപിച്ച് മൂത്രമൊഴിക്കുകയായിരുന്ന യുവമോർച്ച പ്രവർത്തകരായ ശരത്, ഹരി എന്നിവരെ ഓട്ടോ ഡ്രൈവർമാരായ സമീപവാസികൾ ചോദ്യം ചെയ്തു. തുടർന്ന് പൊലീസിൽ പരാതിയുമായി എത്തി. ശനിയാഴ്ച രാവിലെ ഇരുകൂട്ടരും എത്തി പ്രശ്നം രമ്യതയിലായി.

എന്നാൽ, ശനിയാഴ്ച രാത്രി ശരത്തും ഹരിയും മറ്റു മൂന്നുപേരുമെത്തി പൂച്ചെട്ടി സെന്‍ററിലെ കടയിലേക്ക് പടക്കം എറിയുകയും ഉടമസ്ഥനായ സുനി, മകൻ വിഷ്ണു, സനൂപ് എന്നിവരെ കമ്പിവടി കൊണ്ടടിച്ച് പരിക്കേൽപിച്ചു. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് രാത്രി 11ഓടെ 11 സി.പി.എം പ്രവർത്തകർ നടത്തറ ഐക്യനഗറിലെ ബി.ജെ.പി പ്രവർത്തകരായ അഖിൽ, സുബിൻ എന്നിവരെ വീട്ടിലെത്തി ഇരുമ്പുവടികൊണ്ട് മർദിക്കുകയായിരുന്നു. ഇവരെ മുളങ്കുന്നത്തുകാവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേഖലയിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പ്രതികൾ ഒളിവിലാണ്.

Tags:    
News Summary - Case against 17 people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.