ബി.ജെ.പി നേതാവ് എസ്. സുരേഷിന്റെ വിദ്വേഷ പ്രസംഗം; യൂത്ത് ലീഗ് നേതാവ് പൊലീസിൽ പരാതി നൽകി

മലപ്പുറം: കേരളം ഭരിക്കുന്നത് പാണക്കാട് തങ്ങളല്ലെന്ന ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷിന്റെ വിവാദ പരാമർശത്തിനെതിരെ ജില്ല പോലീസ് മേധാവിക്ക് പരാതി നൽകി. കേരളം ഭരിക്കുന്നത് പാണക്കാട് തങ്ങളല്ലെന്നും വന്ദേമാതരം പാടിയില്ലെങ്കിൽ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന വിദ്വേഷ പ്രസംഗവുമായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷിന്റെ ഈ പ്രസംഗത്തിനെതിരെയാണ് മഞ്ചേരി മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി കൂടിയായ നഷീദ് തോട്ടുപൊയില്‍ ജില്ല പൊലീസ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്.

ഈ പ്രസ്ഥാവന മതേതരത്വത്തിനും സമുദായ സ്പര്‍ദ്ധയ്ക്കും, മതവികരം വ്രണപ്പെടുന്നതിനും കാരണമാകും എന്നതിനാല്‍ BNS 196മതം, ജാതി എന്നിവയുടെ പേരിൽ രണ്ടു വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തല്‍, BNS 299 ഒരു മതത്തിന്റെയും മതവികാരത്തിന്റെയും പേരിൽ മനപ്പൂർവ്വം വ്രണപ്പെടുത്തല്‍, BNS 353പൊതുജനത്തിൽ അസ്വസ്ഥതയും ഭയവും ഉണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ് ഫയല്‍ ചെയ്തിട്ടുളളത്.

പ്രസംഗത്തിൽ മുസ് ലിം ലീഗിനെയും പാണക്കാട് കുടുംബത്തെയും കടന്നാക്രമിച്ച സുരേഷ് പാണക്കാട്ടെ തമ്പുരാന്‍റെ അനുഗ്രഹം വാങ്ങിയിട്ട് അദ്ദേഹം പറയുന്ന പോലെ ചെയ്യാമെന്ന് വിചാരിച്ചാൽ ഈ സ്ഥാനം രാജിവെച്ച് പാണക്കാടന്‍റെ അടിമപ്പണി ചെയ്യുന്നതാണ് വി.ഡി സതീശന് നല്ലത് എന്നും പറഞ്ഞു. പാണക്കാട്ടെ തങ്ങളെ കുടുംബം വലിയ മതേതര കുടുംബം എന്നൊക്കെയാണ് നമ്മൾ ഇതുവരെ കേട്ടിട്ടുണ്ടായിരുന്നത്. ഇന്ന് മുസ് ലിം ലീഗ് നേതൃത്വം നൽകുന്ന ഒരു ഭരണകൂടം കേരളത്തിൽ ഭരണത്തിൽ വന്നതിന് ശേഷം കേരളത്തിലെ ജനസംഖ്യാനുപാതത്തിൽ ചില മാറ്റങ്ങൾ വന്നുതുടങ്ങിയ ശേഷം പാണക്കാട് തങ്ങളുടെ കുടുംബത്തിന്‍റെ മതേതര മുഖത്തിന് ചില മാറ്റങ്ങൾ വന്നുതുടങ്ങിയിരിക്കുന്നു എന്ന് കേരളം മനസ്സിലാക്കണമെന്ന് ബി.ജെ.പി ആവിശ്യപ്പെടുകയാണ്. അത് കൊണ്ടാണ് വന്ദേമാതരത്തെ എതിർക്കുന്നത്. അതുകൊണ്ടാണ് സവർക്കറെ അപമാനിക്കാന്‍ ശ്രമിക്കുന്നത്. സവർക്കറുടെ പേരിൽ ഒരു ചോദ്യം തയ്യാറാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്യുന്നത്. അത്തരത്തിലുള്ള ആവിശ്യങ്ങളൊക്കെ ഉന്നയിക്കുന്നത്. ഇവിടുത്തെ പാണക്കാട് തങ്ങൾ കുടുംബത്തിന് ഈ പുതിയ അധികാരം കിട്ടിയപ്പോഴും കേരളത്തിലെ ജനസംഖ്യാനുപാതത്തിൽ വന്ന മാറ്റവും കണ്ട് എന്തൊക്കെയോ ഈ കേരളത്തിൽ സാധിച്ചുകളയാമെന്നുള്ള വ്യാമോഹത്തിൽ നിന്നാണ് എന്ന് മനസ്സിലാകുന്നുവെന്നും സുരേഷ് പ്രസംഗത്തിൽ പറഞ്ഞു.

Tags:    
News Summary - Youth League Leader Files Police Complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.