കണ്ണൂർ: കൺവെൻഷൻ സെന്ററിന് നഗരസഭ ഉടമസ്ഥാവകാശരേഖ നൽകുന്നത് വൈകിച്ചതിൽ മനം നൊന്ത് ഉടമയായ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദീകരണവുമായി ആന്തൂർ നഗരസഭ. നഗരസഭയെ പ്രതിസ്ഥാ നത്ത് നിർത്തിയുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് നഗരസഭാധ്യക്ഷ പി.കെ. ശ്യാമള പറഞ്ഞു. പാർഥാ ബിൽഡേഴ്സ് എം.ഡിയും നൈജീരിയയിൽ പ്രവാസിയുമായ ചിറക്കൽ അരയമ്പേത്ത് സരസ്വതി വിലാസം യു.പി സ്കൂളിന് സമീപം പാറയിൽ ഹൗസിൽ സാജൻ പാറയിലാണ് (48) തൂങ്ങിമരിച്ചത്.
കെട്ടിടം പണി തുടങ്ങിയപ്പോൾ തന്നെ അനധികൃത കെട്ടിടമെന്ന നിലയിൽ പരാതി ലഭിക്കുകയും തുടർന്ന് നോട്ടീസ് നൽകുകയും ചെയ്തിരുന്നതായി നഗരസഭാധ്യക്ഷ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ടൗൺ പ്ലാനർ ഉൾപ്പടെ പരിശോധിച്ച് കെട്ടിടത്തിന്‍റെ പോരായ്മകളും നിയമലംഘനങ്ങളും പരിഹരിക്കാനുള്ള നിർദേശം നൽകിയിരുന്നു. നഗരസഭയുടെ എൻജിനീയർമാർ പരിശോധിച്ച് ചട്ടലംഘനം പരിഹരിക്കാനാണ് ശ്രമിച്ചത്. അനുമതി നൽകുന്നതിൽ ഭരണസമിതിക്ക് പങ്കില്ല. മെയ് അവസാനത്തോടെയാണ് സെക്രട്ടറിയുടെ മുന്നിൽ കെട്ടിടത്തിന്‍റെ അനുമതി സംബന്ധിച്ച ഫയൽ വരുന്നത്. അത് പരിശോധിച്ചുവരുന്ന സാഹചര്യത്തിലാണ് ദാരുണമായ ഈ സംഭവമുണ്ടായത്. അനുമതി രണ്ട് മാസം മാത്രമാണ് വൈകിയതെന്നും പി.കെ. ശ്യാമള പറഞ്ഞു.
കെട്ടിട നമ്പർ കിട്ടാത്ത സാഹചര്യത്തിൽ തന്നെ ഓഡിറ്റോറിയത്തിൽ നിരവധി വിവാഹങ്ങൾ നടന്നിട്ടുണ്ട്. അതിൽ താൻ ഉൾപ്പെടെ പങ്കെടുത്തിട്ടുമുണ്ട്. ഇത്തരം കാര്യങ്ങളിൽ നഗരസഭ കെട്ടിട ഉടമയോട് എന്തെങ്കിലും വിരോധം പുലർത്തിയിട്ടില്ലെന്നും പി.കെ. ശ്യാമള പറഞ്ഞു.
ആന്തൂർ നഗരസഭയിലെ ബക്കളത്ത് സാജൻ 15 കോടിയോളം രൂപ മുടക്കി നിർമിച്ച കൺവെൻഷൻ സെൻററിന്റെ പ്രവർത്തനം തുടങ്ങുന്നതിന് ആവശ്യമായ രേഖകൾ നഗരസഭയിൽനിന്ന് ലഭിച്ചിരുന്നില്ല. നാലു മാസമായി നിരന്തരം നഗരസഭ അധികൃതരെ സമീപിച്ചിട്ടും ലഭിക്കാത്തതിനാൽ സാജൻ മനഃപ്രയാസത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ കൊറ്റാളിയിലെ വീട്ടിലെ കിടപ്പുമുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ സാജനെ കണ്ടെത്തിയത്.
സാജൻ മുഴുവൻ സമ്പാദ്യവും മുടക്കിയാണ് സ്വപ്നപദ്ധതിയായ കൺവെൻഷൻ സെന്റർ നിർമിച്ചത്. നിർമാണത്തിൽ അപാകത ആരോപിച്ച് ഏതാനും മാസം മുമ്പ് നഗരസഭ നോട്ടീസ് നൽകി. തുടർന്ന് നടന്ന പരിശോധനയിൽ കാര്യമായ അപാകത കണ്ടെത്താനായില്ല. എന്നാൽ, നിർമാണം പൂർത്തിയായിട്ടും കംപ്ലീഷൻ സർട്ടിഫിക്കറ്റും ഒക്കുപെൻസി സർട്ടിഫിക്കറ്റും നഗരസഭ നൽകിയില്ല. നഗരസഭക്ക് നൽകിയ പ്ലാൻ പ്രകാരമല്ല നിർമാണം എന്ന് പറഞ്ഞാണ് ഇവ നിഷേധിച്ചതെന്നും ബന്ധുക്കൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.