ഗർഭഛിദ്രത്തിന് 600 രൂപ കൈക്കൂലി: ഡോക്ടർക്ക് ഒരു വർഷം തടവും 1000 രൂപ പിഴയും വിധിച്ചത് ഹൈകോടതി ശരിവെച്ചു

കൊച്ചി: ഗർഭഛിദ്രത്തിന് 600 രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഡോക്ടർക്ക് വിജിലൻസ് കോടതി വിധിച്ച ശിക്ഷ ഹൈകോടതി ശരിവെച്ചു. പാലക്കാട് നെന്മാറ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ഡോക്ടറായിരുന്ന അസി. സർജൻ മാവേലിക്കര തട്ടാരമ്പലം സ്വദേശി വി.കെ. ദേവയാനിക്ക് കോഴിക്കോട് വിജിലൻസ് കോടതി വിധിച്ച ഒരു വർഷം തടവും 1000 രൂപ പിഴയും ശിക്ഷയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ശരിവെച്ചത്.

2000 ഏപ്രിൽ 24ന് പാലക്കാട് കണിമംഗലം സ്വദേശിനിയുടെ ഗർഭഛിദ്രത്തിന് ദേവയാനി കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. തുടർന്ന് വിജിലൻസ് ഫിനോഫ്‌തലിൻ പുരട്ടി നൽകിയ നോട്ടുകൾ പരാതിക്കാർ നഴ്‌സിങ് അസിസ്റ്റന്റ് മുഖേന ഡോക്ടർക്ക് നൽകി. തുടർന്ന് വിജിലൻസെത്തി ഡോക്ടറുടെ ബാഗിൽനിന്ന് നോട്ടുകൾ കണ്ടെടുത്തു.

കൈക്കൂലി വാങ്ങിയതിനും ഔദ്യോഗിക കൃത്യവിലോപത്തിനുമാണ് 2009ൽ വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്. ഇതിനെതിരെ ദേവയാനി നൽകിയ അപ്പീൽ ഹരജിയാണ് സിംഗിൾബെഞ്ച് പരിഗണിച്ചത്. ഗർഭഛിദ്രം നിരുത്സാഹപ്പെടുത്തിയ തന്നെ പരാതിക്കാർ കള്ളക്കേസിൽ കുടുക്കിയതാണെന്നായിരുന്നു ദേവയാനിയുടെ വാദം. എന്നാൽ, കൈകളിലും ബാഗിലുമുള്ള ഫിനോഫ്‌തലിൻ പൗഡറിന്റെ സാന്നിധ്യം തൃപ്തികരമായി വിശദീകരിക്കാൻ ഹരജിക്കാരിക്ക് കഴിഞ്ഞില്ലെന്ന് ഹൈകോടതി വിലയിരുത്തി.

Tags:    
News Summary - Bribe for abortion:Kerala HC upholds sentence of one year imprisonment and fine of 1000 rupees to doctor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.