വിദ്യാർഥികൾ 

പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി; അപകടം തിങ്കളാഴ്ച വൈകിട്ട്

റാന്നി (പത്തനംതിട്ട): റാന്നിയിൽ പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. അപകടം നടന്ന ഐത്തല കളരിക്കൽ കടവിന് സമീപത്തുനിന്ന് തന്നെയാണ് മൃതദേഹങ്ങൾ ലഭിച്ചത്. കോന്നി സ്വദേശി ജോഷിൻ (16), മൈലപ്രാ സ്വദേശി ക്രിസ് (16) എന്നിവരെ ഒഴുക്കിൽപെട്ട് കാണാതാവുകയായിരുന്നു. പത്തനംതിട്ട കാത്തലിക് സേറ്റ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളാണ് ഇരുവരും. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

തിങ്കളാഴ്ച വൈകുന്നേരം അഞ്ചോടെ ഐത്തല കളരിക്കൽ കടവിലാണ് സംഭവം. ഐത്തലയിലെ സഹപാഠിയുടെ വീട്ടിലെത്തിയ പത്തംഗ സംഘം കടവിൽ എത്തുകയായിരുന്നു. ജോഷിനും ക്രിസും വെള്ളത്തിലിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടു. ആഴമുള്ള ഭാഗത്തേക്ക് അറിയാതെ ഇറങ്ങിപ്പോയ ജോഷിൻ ആദ്യം ഒഴുക്കിൽപ്പെട്ടു. ജോഷിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ക്രിസ് അപകടത്തിൽപ്പെട്ടത്. മറ്റ് സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ അടിയൊഴുക്കുള്ളതിനാൽ സാധിച്ചില്ല.

കൂട്ടുകാർ ബഹളം വെച്ചതിനെത്തുടർന്ന് നാട്ടുകാർ ഓടിയെത്തിയെങ്കിലും നിമിഷങ്ങൾക്കകം ഇവർ വെള്ളത്തിനടിയിലേക്ക് പോയി. തിങ്കളാഴ്ച വൈകുന്നേരം വെളിച്ചക്കുറവ് മൂലം നിർത്തിവെച്ച തിരച്ചിൽ ചൊവ്വാഴ്ച രാവിലെ അഗ്നിശമനസേനയുടെ സ്കൂബാ ഡൈവിങ് ടീമും പോലീസും നാട്ടുകാരും ചേർന്ന് പുനരാരംഭിക്കുകയായിരുന്നു. 

Tags:    
News Summary - Bodies of missing students found after being swept away in Pampa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.