തിരുവനന്തപുരം: ബി.ജെ.പി കേരള ചുമതലയുള്ള നേതാവ് പ്രകാശ് ജാവ്ദേക്കറുമായുള്ള ഇ.പി. ജയരാജന്റെ കൂടിക്കാഴ്ചയിൽ വെട്ടിലായി സി.പി.എമ്മും ഇടതുമുന്നണിയും. കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളിൽനിന്ന് ബി.ജെ.പിയിലേക്കുള്ള നേതാക്കളുടെ ചേക്കേറലും ബി.ജെ.പിയുടെ ‘ചാക്കിടൽ തന്ത്ര’വും നിരന്തരം വിമർശിക്കുന്ന പാർട്ടിയായ സി.പി.എമ്മിന്റെ തന്നെ മുതിർന്ന നേതാക്കളിലൊരാളായ ഇ.പി, ഈ വിഷയത്തിൽ തികഞ്ഞ അലംഭാവമാണ് കാണിച്ചതെന്നാണ് വിലയിരുത്തൽ. കൂടിക്കാഴ്ച ഇ.പിയിൽ ഒതുങ്ങുന്ന കാര്യമല്ലെന്നും ബി.ജെ.പി ബന്ധത്തിൽ സി.പി.എമ്മിന്റെ നിലപാട് ദുരൂഹമാണെന്നുമുള്ള ആരോപണവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയതോടെ, പാർട്ടി നേതൃത്വം പൂർണമായി പ്രതിരോധത്തിലായി.
പൊതുവെ ഇ.പിയോട് അടുപ്പം പുലർത്തുന്ന മുഖ്യമന്ത്രിയും സി.പി.എം പി.ബി അംഗവുമായ പിണറായി വിജയനും കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരെ പരസ്യ നിലപാടെടുത്തു. മുന്നണിക്കുള്ളിലും കടുത്ത അതൃപ്തി പുകയുകയാണ്. ഇതോടെ ഇ.പി. ജയരാജന്റെ ഇടതുമുന്നണി കൺവീനർ സ്ഥാനം തുലാസിലായി. പോളിങ് ദിനത്തിൽതന്നെ ജാവ്ദേക്കറുമായുള്ള കൂടിക്കാഴ്ച ഇ.പി സ്ഥിരീകരിച്ചത് മുന്നണിയെ വെട്ടിലാക്കിയെന്നാണ് പാർട്ടിയിൽ ഉയരുന്ന രൂക്ഷവിമർശനം. കേന്ദ്രനേതൃത്വവും അതൃപ്തി പ്രകടിപ്പിച്ചതോടെ ഇ.പിയുടെ നില പരുങ്ങലിലാണ്. വിഷയം തിങ്കളാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിഷയം ചർച്ച ചെയ്യും. കടുത്ത നടപടിയുണ്ടാകും മുമ്പ് ഇ.പി സ്ഥാനമൊഴിയുമെന്നും സൂചനയുണ്ട്.
ബി.ജെ.പി ബാന്ധവം ആരോപിച്ച് കോൺഗ്രസ് നേതൃത്വത്തിനെതിരെ കടന്നാക്രമണം നടത്തിയിരുന്ന സി.പി.എമ്മിന് പോളിങ് ദിനം പിന്നിടുമ്പോൾ മുന്നണി കൺവീനറായ ഇ.പി ബി.ജെ.പിയിലേക്ക് പോകില്ലെന്ന് ആവർത്തിക്കേണ്ടി വന്നത് ചെറുതല്ലാത്ത നാണക്കേടാണ്. സി.പി.എമ്മിനെതിരെ ബി.ജെ.പി ഡീൽ ആരോപിച്ച് പ്രതിപക്ഷവും രംഗത്തുവന്നു. എം.വി. ഗോവിന്ദൻ സെക്രട്ടറിയായ ശേഷം പാർട്ടിയുമായി അകൽച്ചയിലാണ് ഇ.പി. ഗോവിന്ദന്റെ ജനകീയ പ്രതിരോധ യാത്രയിൽ ഇ.പിയുടെ അസാന്നിധ്യം വലിയ ചർച്ചയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവില്ലാതെ കൂടിക്കാഴ്ച നടക്കില്ലെന്നും ബി.ജെ.പിയുമായുള്ള ഡീലിന്റെ ഭാഗമാണ് കൂടിക്കാഴ്ചയെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു. ജാവദേക്കറിനെക്കുറിച്ച് ഒരക്ഷരം മുഖ്യമന്ത്രി പറഞ്ഞില്ല, ജയരാജന്റെ കൂട്ടുകെട്ടിനെയാണ് വിമർശിച്ചത്. ഇത് കുറേ നാളായുള്ള ഡീലാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റിൽ രണ്ട് ബി.ജെ.പിക്കും 18 ഇടത് മുന്നണിക്കുമെന്നതാണ് സി.പി.എം- ബി.ജെ.പി അന്തർധാരയുടെ ഫോർമുലയെന്ന് കെ. മുരളീധരൻ ആരോപിച്ചു. തൃശൂർ, തിരുവനന്തപുരം മണ്ഡലങ്ങളാണ് ബി.ജെ.പിക്ക് ലഭിക്കുക. ബാക്കി 18ൽ ബി.ജെ.പി ഇടതുമുന്നണിയെ സഹായിക്കും. എല്ലാ കാര്യവും പിണറായി അറിഞ്ഞുമാത്രമേ ആ പാർട്ടിയിൽ നടക്കൂ. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട് പിണറായി തൃശൂർ സി.പി.എം ജില്ല ഓഫിസിൽ വന്നതുതന്നെ ഡീൽ ഉറപ്പിക്കാനാണ്. കോൺഗ്രസ് ഈ അന്തർധാര പൊളിക്കുമെന്നും 20 സീറ്റിലും വിജയം നേടുമെന്നും മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.