നെട്ടയത്ത് ബി.ജെ.പി സംഘർഷം: ആറുപേരെ കസ്റ്റഡിയിലെടുത്തു, കണ്ടാലറിയാവുന്ന 80 പേർക്കെതിരെ കേസ്

തിരുവനന്തപുരം: തിരുവനന്തപുരം നെട്ടയത്ത് ബി.ജെ.പി-സി.പി.എം സംഘർഷത്തിൽ ആറ് ബി.ജെ.പി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രവർത്തകരെ പൊലീസ് മർദിച്ചെന്ന് ആരോപിച്ച് എ.ആർ ക്യാംപിന് മുന്നിൽ പൊലീസും ബി.ജെ.പി പ്രവർത്തകരും തമ്മിൽ വാക്ക് തർക്കമുണ്ടായി. കസ്റ്റഡിയിലെടുത്ത ബി.ജെ.പി പ്രവർത്തകരെ മെഡിക്കൽ പരിശോധനക്കായി ജനറൽ ആശുപത്രിയിലെത്തിച്ചിരുന്നു. പ്രവർത്തകർക്ക് പിന്തുണയുമായി മേയറും ബി.ജെ.പി ജില്ല അധ്യക്ഷനും ആശുപത്രിയിലെത്തി.

പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. അതിനിടെ, പൊലീസ് പ്രതികളെ പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ബി.ജെ.പി പ്രവർത്തകരെ പൊലീസ് മർദിച്ചെന്ന് ബി.ജെ.പി സിറ്റി ജില്ല പ്രസിഡന്റ് കരമന ജയൻ ആരോപിച്ചു. കമീഷണറുടെ നേതൃത്വത്തിൽ സമാധാന ചർച്ച നടക്കുന്നതിനിടയിലാണ് പ്രവർത്തകരെ പൊലീസ് പിടികൂടിയതെന്നും കരമന ജയൻ വ്യക്തമാക്കി.

അതേസമയം, നെട്ടയത്തെ സംഘർഷത്തിലൂടെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ബി.ജെ.പി-ആർ.എസ്.എസ് ലക്ഷ്യമാണ് നടക്കുന്നതെന്ന് സി.പി.എം പറഞ്ഞു. നഗരസഭ ഭരണം കിട്ടിയതിന്റെ ഹുങ്കിൽ ഒരു വിഭാഗം ബി.ജെ.പി പ്രവർത്തകരാണ് ആക്രമണം നടത്തിയത്. പ്രദേശത്ത് പൊലീസിന്റെ ഇടപെടലുണ്ടാവണമെന്നും സി.പി.എം ജില്ല സെക്രട്ടറി എ.എ. റഹീം പറഞ്ഞു. സി.പി.എം പ്രവർത്തകൻ ബി.ജെ.പി പ്രവർത്തകക്ക് നേരെ നഗ്നത പ്രദർശനം നടത്തിയെന്ന് ആരോപിച്ചാണ് നെട്ടയം മലമുകളിൽ സംഘർഷമുണ്ടായത്.

രണ്ട് വ്യക്തികൾ തമ്മിലുള്ള പ്രശ്നം പിന്നീട് രാഷ്ട്രീയമായി ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് സി.പി.എം-ബി.ജെ.പി സംഘർഷമെന്ന രീതിയിൽ ഇത് വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. പൊലീസ് ഇടപെട്ടിട്ടും സ്ഥിതിഗതികൾ ശാന്തമാക്കാൻ ആദ്യഘട്ടത്തിൽ സാധിച്ചിരുന്നില്ല. സംഘർഷത്തിൽ പൊലീസുകാർക്ക് പരിക്കേറ്റു. മാധ്യമപ്രവർത്തകരെയും ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചിരുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന 80 പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചതുൾപ്പെടെയുള്ള വകുപ്പുകളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. പൊലീസിന്റെ കൃത്യനിർവഹണത്തിന് തടസ്സം നിന്നു, പൊലീസുകാരെ ആയുധങ്ങളുപയോഗിച്ച് കൈയേറ്റം ചെയ്തു എന്നീ ഗുരുതര വകുപ്പുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Tags:    
News Summary - BJP clash in Nettayam: Six people taken into custody, case filed against 80 people who are known by sight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.