കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം. വിചാരണ നേരിടണമെന്ന ഉത്തരവിനെത്തുടർന്ന് വെള്ളിയാഴ്ച ഫ്രാങ്കോ വിചാരണക്കോടതിയിൽ ഹാജരാവുകയായിരുന്നു. എല്ലാ ഹിയറിങ്ങിലും ഹാജരാകണമെന്ന് നിർദേശിച്ച കോടതി, കുറ്റപത്രം വായിച്ചുകേൾക്കുന്ന 13വരെ കേരളം വിടരുതെന്നും ഉത്തരവിട്ടു.
സാക്ഷിമൊഴികളിൽ വൈരുധ്യമുണ്ടെന്നും തെളിവുകൾ കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാട്ടി കേസിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ സമർപ്പിച്ച ഹരജി ഹൈകോടതിക്കുപിന്നാലെ സുപ്രീംകോടതിയും തള്ളിയിരുന്നു. വിചാരണക്കിടെ തുടർച്ചയായി ഹാജരാകാതിരുന്നതിനാൽ ജാമ്യം റദ്ദാക്കിയ കോടതി, ബിഷപ്പിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവിട്ടിരുന്നു. പഴയ ജാമ്യക്കാരെ നിരാകരിച്ച കോടതി പുതിയ ജാമ്യക്കാരുടെ വ്യവസ്ഥയിലാണ് വീണ്ടും ജാമ്യം അനുവദിച്ചത്.കോവിഡ് ബാധിതനാണെന്നായിരുന്നു കോടതിയിൽ ഹാജരാകാതിരുന്നതിന് കാരണമായി ഫ്രാങ്കോ അറിയിച്ചിരുന്നത്.
എന്നാൽ, കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നില്ല. അതിനിടെ, ഫ്രാങ്കോയെ ബിഷപ്പുസ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യവുമായി ഭാരത കത്തോലിക്ക മെത്രാൻ സമിതിയെ (സി.ബി.സി.ഐ) സമീപിക്കാൻ ഇരയായ കന്യാസ്ത്രീക്ക് വേണ്ടി രൂപവത്കരിച്ച സേവ് ഔർ സിസ്റ്റേഴ്സ് (എസ്.ഒ.എസ്) സംഘടന ഭാരവാഹികൾ തീരുമാനിച്ചു. സി.ബി.സി.ഐ ഇക്കാര്യത്തിൽ തീരുമാനം എടുക്കുന്നില്ലെങ്കിൽ ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധിയായ അേപ്പാസ്തലിക് നുൺഷ്യോയെ സമീപിക്കുമെന്നും എസ്.ഒ.എസ് ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.