മുംബൈ: ലൈംഗിക പീഡനേക്കസിൽ ബിനോയി കോടിയേരിക്ക് മുൻകൂർ ജാമ്യം ലഭിക്കാൻ കാരണം പരാതിക്കാരിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകൾ. ബിനോയിക്കെതിരെ പരാതി നൽകാൻ കാലതാമസം നേരിട്ടതും യുവതി നൽകിയ പരാതിയിലെയും നോട്ടീസിലെയും പൊരുത്തക്കേടും ആണ് മുൻകൂർ ജാമ്യം ലഭിക്കാൻ ബിനോയിക്ക് ഗുണകരമായത്.
ഇക്കാര്യങ്ങൾ ജാമ്യം അനുവദിച്ച മുംബൈ ദീൻദോഷി അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം.എച്ച്. ശൈഖ് വിധി പ്രസ്താവത്തിൽ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഒരു വ്യക്തിയുടെ അവകാശമെന്ന നിലയിലാണ് ബിനോയിക്ക് മുൻകൂർ ജാമ്യം അനുവദിക്കുന്നതെന്നും ജഡ്ജി എം.എച്ച്. ശൈഖ് വ്യക്തമാക്കിയിട്ടുണ്ട്.
ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം, പൊലീസ് ആവശ്യപ്പെടുന്ന മുറക്ക് ഡി.എൻ.എ പരിശോധനക്ക് രക്തസാമ്പിൾ നൽകണം, സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല, 25,000 രൂപ പണമായി കെട്ടിവെക്കണം, ഒരാളുടെ ആൾ ജാമ്യവും വേണം, തെളിവ് നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് എന്നീ വ്യവസ്ഥകളോടെയാണ് കോടതി ബിനോയിക്ക് ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിച്ചെങ്കിലും വിധി പറയുന്നതിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പരാതിക്കാരിയുടെ അഭിഭാഷകൻ കോടതിയിൽ രേഖാമൂലം സമർപ്പിച്ച വാദങ്ങളും തെളിവുകളും സമാന കേസുകളിലെ വിധി പകർപ്പുകളും പരിശോധിക്കാൻ ബിനോയിയുടെ അഭിഭാഷകൻ സമയം ആവശ്യപ്പെട്ടതോടെയാണ് വിധി പറയുന്നത് മാറ്റിയത്.
2015 ഏപ്രിൽ 21ന് യുവതിക്കും കുഞ്ഞിനും ദുൈബയിലേക്ക് ചെല്ലാനുള്ള ടൂറിസ്റ്റ് വിസയും വിമാന ടിക്കറ്റുകളും ബിനോയ് തന്റെ ഇ-മെയിലിൽ നിന്ന് യുവതിക്ക് അയച്ചതിന്റെ പകർപ്പുകൾ, ബിനോയ് യുവതിയുടെ ഭർത്താവും കുഞ്ഞിന്‍റെ പിതാവും ആണെന്ന് രേഖപ്പെടുത്തിയ വിസകളുടെ പകർപ്പുകൾ, വിസ പ്രകാരം യാത്ര ചെയ്തതിന് തെളിവായി പാസ്പോർട്ടുകൾ, ബിനോയ് ജീവിതച്ചെലവ് നൽകിയതുമായി ബന്ധപ്പെട്ട് ആറു വർഷത്തെ ബാങ്ക് സ്റ്റേറ്റ്മെന്‍റുകൾ തുടങ്ങിയവയാണ് യുവതിയുടെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.