ശബരിമലയിലെ 'ഹലാൽ ശർക്കര' കമ്പനിയുടമ ശിവസേന നേതാവ്; വെട്ടിലായി ബി.ജെ.പി

ശബരിമലയുമായി ബന്ധപ്പെട്ട 'ഹലാൽ ശർക്കര' വിവാദത്തിൽ വഴിത്തിരിവ്. മുസ്‌ലിം മാനേജ്‌മെന്‍റിന് കീഴിലുള്ള കമ്പനിയല്ല ശർക്കര പായ്ക്കറ്റുകൾ നിർമിക്കുന്നതെന്നാണ് രജിസ്ട്രാർ ഓഫ് കമ്പനീസ് വെബ്‌സൈറ്റിലെ രേഖകൾ പറയുന്നത്. ഇതോടെ ശർക്കരയുടെ പേരിൽ വിവാദമുയർത്തിയ ബി.ജെ.പി വെട്ടിലായി.

മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായ വർധൻ അഗ്രോ പ്രോസസിങ് ലിമിറ്റഡ് ആണ് ശർക്കര പായ്ക്കറ്റുകൾ നിർമിക്കുന്നത്. ഇതുമാത്രമല്ല, കമ്പനി ചെയർമാൻ ധൈര്യശീൽ ധ്യാൻദേവ് കദം മഹാരാഷ്ട്രയിലെ ശിവസേനാ നേതാവുമാണെന്ന് മീഡിയ വൺ റിപ്പോർട്ട് ചെയ്യുന്നു.

2019ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ കരാട് നോർത്ത് മണ്ഡലത്തിൽ ശിവസേനാ സ്ഥാനാർത്ഥിയായിരുന്നു ധ്യാൻദേവ്. സതാര ജില്ലയിലെ മണ്ഡലത്തിൽ എൻസിപിയുടെ ബാലാസാഹെബ് പൻദുറങ് പാട്ടീലിനോടാണ് ഇദ്ദേഹം പരാജയപ്പെട്ടത്. 39791 വോട്ടു നേടി സ്വതന്ത്രൻ മനോജ് ഭീംറാവു ഘോർപാഡെയ്ക്കും താഴെ മൂന്നാമതായിരുന്നു ധ്യാൻദേവ്. പോൾ ചെയ്തതിൽ 19.95 ശതമാനം വോട്ടേ ഇദ്ദേഹത്തിന് നേടാനായുള്ളൂ. പാട്ടീലിന് 50.39 ശതമാനം വോട്ടു കിട്ടി. മണ്ഡലത്തിൽ 2014ൽ കോൺഗ്രസ് ടിക്കറ്റിലും ധ്യാൻദേവ് മത്സരിച്ചിരുന്നു. എന്നാൽ 2009 മുതല്‍ ജയിച്ചുവരുന്ന പാട്ടീൽ തന്നെയായിരുന്നു വിജയി.

ധ്യാന്‍ദേവ് കദമിന്‍റെ ഇന്‍സ്റ്റഗ്രാം പേജ്. വെബ് സൈറ്റ് അടയാളപ്പെടുത്തിയതും കാണാം

ധ്യാൻദേവിന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിറയെ ശിവസേനയുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ്. നവംബർ 17ലെ താക്കറെ ഓർമദിനത്തിൽ വരെ ഇദ്ദേഹം അനുസ്മരണക്കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ഫേസ്ബുക്ക് പേജിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ വിവിധ ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

പത്തു വർഷമായി കൃഷി-അനുബന്ധ മേഖലയിൽ സജീവമായ കമ്പനിയാണ് ധ്യാൻദേവിന്‍റെ വർധൻ അഗ്രോ പ്രോസസിങ് ലിമിറ്റഡ്. സത്യശീൽ ധ്യാൻദേവ് കദം, വിക്രംശീൽ ധ്യാൻദേവ് കദം, ഗീതാഞ്ജലി സത്യശീൽ കദം, സുനിത ധൈര്യശീൽ കദം, തേജസ്വിനി വിക്രംശീൽ കദം എന്നിവരാണ് കമ്പനിയുടെ മറ്റു ഡയറക്ടർമാർ.

സൾഫറില്ലാത്ത പഞ്ചസാര ഉൽപ്പന്നങ്ങളാണ് കമ്പനിയുടെ ഹൈലൈറ്റ്. ശർക്കരയും അതിന്‍റെ പൊടിയും മറ്റുമായി വിവിധ പേരുകളിൽ ഇവരുടെ ഉൽപ്പന്നങ്ങൾ വിപണിയിലുണ്ട്. അതിലൊന്നാണ് ശബരിമലയിൽ അരവണപ്പായസത്തിന് ഉപയോഗിക്കുന്ന ജാഗ്വരി പൗഡർ. ഈ മേഖലയിലെ ഹോൾസെയിൽ വമ്പന്മാരാണ് വർധൻ ആഗ്രോ പ്രൊസസിങ്. ഗൾഫ് രാഷ്ട്രങ്ങൾ ഉൾപ്പെടെ പല വിദേശരാജ്യങ്ങളിലേക്കും കമ്പനിയുടെ ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നുണ്ട്. അതുകൊണ്ടാണ് പായ്ക്കിങ്ങിൽ ഹലാൽ സർട്ടിഫിക്കറ്റ് മുദ്രണം ചെയ്യുന്നത്.

ശബരിമലയിൽ അരവണ, അപ്പം നിർമാണത്തിന് ഹലാൽ ശർക്കര ഉപയോഗിച്ചുവെന്നായിരുന്നു സംഘ്പരിവാർ ആരോപണം. അരവണ പ്രസാദത്തിന് പുറമെ ഉണ്ണിയപ്പം ഉണ്ടാക്കാനും ഇതേ ശർക്കരയാണ് ഉപയോഗിക്കുന്നത്. ശബരിമലയിൽ പോലും ഹലാൽ ശർക്കര ഉപയോഗിക്കേണ്ട ഗതികേടാണ് കേരളത്തിലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്‍റെ പ്രസ്താവന കൂടി വന്നതോടെ വിഷയം ബി.ജെ.പിയും ഏറ്റെടുത്തു.

Also Read- Madhyamam Editorial 


ഹലാലിെൻറ പേരിൽ വിദ്വേഷ പ്രചാരണം

'പലേടത്തും തീവ്രവാദികൾ ഭക്ഷണത്തിലും വസ്ത്രത്തിലും അവരുടെ അജണ്ട നടപ്പാക്കുകയാണ്. ഹലാൽ ഹോട്ടലുകൾ എന്നു പറഞ്ഞു മുല്ലാക്കമാരെകൊണ്ട് തുപ്പിച്ച് സാധാരണക്കാർക്ക് ഭക്ഷണം കൊടുത്തുകൊണ്ടിരിക്കുന്നു. കേരളത്തിലെ പല സ്ഥാപനങ്ങളും വർഗീയവത്കരിച്ചുകൊണ്ടിരിക്കുകയാണ്. ഹലാൽ ഹോട്ടലുകൾ, ഹലാൽ ബേക്കറികൾ, എന്തിന് ശബരിമലയിൽപോലും ഹലാൽ ശർക്കര ഉപയോഗിക്കേണ്ട ഗതികേട് കേരളത്തിൽ ഉണ്ടാവുന്നു. ആരാണ് ഹലാൽ സംസ്കാരം ഇവിടെ കൊണ്ടുവരുന്നത്?'– പാലക്കാട് ആർ.എസ്.എസ് പ്രവർത്തകനെ വെട്ടിക്കൊന്ന കേസിലെ പ്രതികളെ പിടിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ബുധനാഴ്ച തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധ മാർച്ചിൽ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നടത്തിയ പ്രസംഗത്തിൽ നിന്നാണ് മേൽവരികൾ. ആ കൊലയും ഹലാലും തമ്മിലെന്ത് എന്നൊന്നും ചോദിക്കരുത്.


വർഗീയത എങ്ങനെ പാകം ചെയ്തു വിളമ്പാമെന്നു മാത്രം ആലോചിച്ചുകൊണ്ടിരിക്കുകയാണ് കേരളത്തിലെ സംഘ്പരിവാർ പ്രസ്ഥാനങ്ങൾ. ആഴ്ചകൾക്ക് മുമ്പാണ് 'ഹലാൽ ഭീകരത'യുമായി ബന്ധപ്പെട്ട ഒരു വാർത്ത കൊച്ചി കാക്കനാട്ടു നിന്ന് വന്നത്. 'നോ ഹലാൽ' ഹോട്ടൽ നടത്തിയിരുന്ന സംരംഭക ഹോട്ടലിെൻറ പുതിയ ഔട്ട്ലെറ്റിൽ നോ ഹലാൽ ബോർഡ് സ്ഥാപിച്ചതിെൻറ പേരിൽ ആക്രമിക്കപ്പെട്ടുവെന്ന് ഫേസ്ബുക്ക് ലൈവിൽ വന്നു പറയുകയായിരുന്നു. അവർ ലൈവ് പോസ്റ്റ് ഇടേണ്ട താമസം സംഘ്പരിവാർ പ്രഫൈലുകൾ അത് ഏറ്റെടുത്തു. കെ. സുരേന്ദ്രൻ, സ്വാമി ചിന്മയാനന്ദ പുരി, രാഹുൽ ഈശ്വർ തുടങ്ങിയ പ്രമുഖർ ഹലാൽ അല്ലാത്ത ബിസിനസ് ചെയ്യാൻ പറ്റാത്ത ഭീകരാവസ്ഥയിൽ കേരളം എത്തിയതിൽ കുണ്ഠിതപ്പെട്ടു പോസ്റ്റുകൾ പ്രസിദ്ധീകരിച്ചു.

ഉത്തരേന്ത്യയിലെ ആർ.എസ്.എസ് അനുകൂല സോഷ്യൽ മീഡിയ ഹാൻഡിലുകൾ മാത്രമല്ല, മുഖ്യധാരാ മാധ്യമങ്ങൾ വരെ 'നോ ഹലാൽ' സംരംഭകക്കെതിരായ ആക്രമണത്തെ കുറിച്ച സ്തോഭജനകമായ വാർത്തയും പ്രസിദ്ധീകരിച്ചു. കേസന്വേഷിച്ച പൊലീസ് കണ്ടെത്തിയത് മറ്റൊരു കഥയാണ്. ഈ സ്ത്രീയും ഭർത്താവും ചേർന്ന് തുടങ്ങാനിരിക്കുന്ന ഹോട്ടലിന് തൊട്ടടുത്തുള്ള കടയുടമയെ മാരകായുധങ്ങൾ ഉപയാഗിച്ച് ആക്രമിച്ച് പരിക്കേൽപിക്കുകയായിരുന്നു. പരിക്കേറ്റ രണ്ടു ചെറുപ്പക്കാർ ആശുപത്രിയിലായി. ഉടനെ വിഷയം തിരിച്ചുവിടാനും മാധ്യമശ്രദ്ധ കിട്ടാനും തന്നെ ആക്രമിച്ചെന്നു പറഞ്ഞ് ഫേസ്ബുക്കിൽ ലൈവ് ഇടുകയായിരുന്നു 'നോ ഹലാൽ' സംരഭക. സംരംഭകയെയും നേരത്തേ മറ്റു ക്രിമിനൽ കേസുകളിൽ പ്രതിയായ ഭർത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. അമളി മനസ്സിലായ രാഹുൽ ഈശ്വർ പോസ്റ്റ് പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചു. എന്നാൽ, അവർക്ക് പിന്തുണ പ്രഖ്യാപിച്ച് വിദ്വേഷ പ്രചാരണം നടത്താൻ മുന്നിട്ടിറങ്ങിയ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനോ ആധ്യാത്്മിക പ്രഭാഷകനോ തിരുത്താൻ തയാറായില്ല. അതിലേറെ ഞെട്ടിപ്പിക്കുന്നതെന്തെന്നാൽ കേരളത്തിലെ ഹലാൽ ഭീകരതയെ കുറിച്ച് ഉദ്വേഗജനകമായ വാർത്തകൾ നൽകിയ ഉത്തേരന്ത്യൻ മാധ്യമങ്ങളൊന്നും സംരംഭക നടത്തിയ കള്ളക്കളി വെളിച്ചത്തുവന്നിട്ടും അക്കാര്യം വായനക്കാരെയോ പ്രേക്ഷകരെയോ അറിയിച്ചിട്ടില്ല.

ഹലാലുമായി ബന്ധപ്പെട്ട വിവാദങ്ങൾ സംഘ്പരിവാർ കേരളത്തിൽ തുടങ്ങിയിട്ട് കുറച്ചു നാളായി. കഴിഞ്ഞ കുറച്ചു കാലമായി സംഘ്പരിവാറുമായി കൈകോർത്ത് പ്രവർത്തിക്കുന്ന ചില ക്രൈസ്തവ തീവ്രവാദി ഗ്രൂപ്പുകളും അവർ നടത്തുന്ന മുസ്ലിം വിരുദ്ധ പ്രചാരണങ്ങളുടെ ഭാഗമായി ഹലാൽ വിരുദ്ധ കാമ്പയിനും പൊലിപ്പിച്ചു. അങ്ങേയറ്റം വർഗീയ വിദ്വേഷം പ്രസരിപ്പിക്കുന്ന പ്രചാരണങ്ങൾക്കെതിരെ എന്തെങ്കിലും നടപടിയെടുക്കാൻ സംസ്ഥാന സർക്കാർ തയാറായതുമില്ല. വിദ്വേഷ പ്രചാരണം പാലാ ബിഷപ്പിനെപോലുള്ള ഉത്തരവാദപ്പെട്ട സഭാനേതൃത്വം ഏറ്റെടുത്തപ്പോൾ അരമനയിൽ മുഖംകാണിച്ച് പിന്തുണ നൽകുകയാണ് സി.പി.എം മന്ത്രി ചെയ്തത്. കടുത്ത വർഗീയ വിഷം തുപ്പിയ ബിഷപ് മഹാപണ്ഡിതനാണെന്നും അദ്ദേഹത്തിനെതിരെ രംഗത്തു വരുന്നവർ തീവ്രവാദികളാണെന്നും സാക്ഷ്യപ്പെടുത്താനും മന്ത്രി മുതിർന്നു. സർക്കാറിന്‍റെ ഭാഗത്തുനിന്നുള്ള ഈ പിന്തുണയാണ് മുസ്ലിം വിരുദ്ധ പ്രചാരണം ശക്തിപ്പെടാനുള്ള പല കാരണങ്ങളിലൊന്ന്. അതിന്‍റെ തുടർച്ചയിലാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ തന്നെ ഇപ്പാൾ ഹലാൽ വിരുദ്ധ പ്രചാരണവുമായി ഇറങ്ങിയിരിക്കുന്നത്.

'അനുവദനീയമായത്' എന്നതാണ് ഹലാൽ എന്നതിന്‍റെ അർഥം. മുസ്ലിംകൾക്ക് മദ്യം, പന്നിയിറച്ചി എന്നിവേയാ അവ അടങ്ങിയ ഭക്ഷ്യപദാർഥങ്ങളോ അനുവദനീയമല്ല. അതേപോലെ, അറവ് നടത്തുമ്പോൾ ദൈവനാമം ഉരുവിടുക, ഉരുവിെൻറ രക്തം വാർന്നു പോവുക തുടങ്ങിയ ചിട്ടകളും പാലിക്കേണ്ടതുണ്ട്. ധാർമിക മാർഗത്തിൽ, സാമൂഹിക മര്യാദകൾ പാലിച്ച് ഒരുക്കിയ ഭക്ഷണം എന്ന പ്രാമാണീകരണമായാണ് അന്താരാഷ്ട്ര ഭക്ഷ്യ സംരംഭക രംഗത്ത് ഹലാൽ സർട്ടിഫിക്കേഷൻ ഗണിക്കപ്പെടുന്നത്. ഇങ്ങനെയുള്ള ഭക്ഷണം എല്ലാവരും കഴിക്കണമെന്ന് ആരും നിർബന്ധിക്കുന്നില്ല. ഹലാൽ ഭക്ഷണം വേണം എന്നു വിചാരിക്കുന്നവർക്ക് അത് മനസ്സിലാവാൻ വേണ്ടിയാണ് ആ േട്രഡ്മാർക്ക് ബിസിനസിൽ ഉപയോഗിക്കുന്നത്. ഇനി, അബദ്ധത്തിൽപോലും ഹലാൽ കഴിച്ചുപോകരുത് എന്ന് നിർബന്ധമുള്ളവർക്കും അത് കഴിക്കാതിരിക്കാൻ ഹലാൽ ടാഗ് ഗുണകരമാണ്. വെജ്, നോൺ വെജ് എന്നൊക്കെ ഹോട്ടലുകളിൽ ഉപയോഗിക്കുന്നതുപോലെ മറ്റൊരു ടാഗ്. ഇതിെൻറ പേരിൽ ഇത്രയും ബഹളവും പ്രചാരണവും അഴിച്ചുവിടുന്നതിെൻറ ഉദ്ദേശ്യം വർഗീയത അല്ലാതെ മറ്റൊന്നുമല്ല. തുപ്പിയ ഭക്ഷണമാണ് ഹലാൽ ഭക്ഷണം എന്നൊരു പ്രചാരണവും കുറച്ച് ദിവസങ്ങളായി നടക്കുന്നുണ്ടായിരുന്നു. കെ. സുരേന്ദ്രനും അക്കാര്യം ആവർത്തിക്കുന്നു. മുസ്ലിംകളെ കുറിച്ച് അറപ്പ് ഉൽപാദിപ്പിക്കാനും അവർ വൃത്തിഹീനരായ ജന്തുക്കളാണ് എന്ന വിചാരം ഉണ്ടാക്കാനും മാത്രമാണ് ഈ പ്രചാരണം. തുപ്പിയ ഭക്ഷണമാണ് ഹലാൽ ഭക്ഷണമെങ്കിൽ അത് കഴിക്കാതിരിക്കാൻ ഹലാൽ എന്ന ബോർഡ് ഏറെ ഉപകാരപ്പെടുമല്ലോ.

അങ്ങേയറ്റം അയുക്തികരമായ കാര്യങ്ങളാണ് ഇവർ പറഞ്ഞുകൊണ്ടിരിക്കുന്നത് എന്ന് ആർക്കും ബോധ്യപ്പെടും. അവരതു പറഞ്ഞുകൊണ്ടിരിക്കുന്നത് വിദ്വേഷം വിതച്ച് വിദ്വേഷം കൊയ്യാൻ മാത്രമാണ്. എല്ലാറ്റിനും മൂകസാക്ഷിയായി ഒരു ആഭ്യന്തര വകുപ്പ് ഇവിടെയുള്ളത് അവർക്ക് ആവേശം നൽകുന്നുണ്ടാവും.

Tags:    
News Summary - Big twist on 'halal jaggery' in Sabarimala; The company owner is a Shiv Sena leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.