ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതിയുടെ ജാമ്യം റദ്ദാക്കാനാവില്ല; സർക്കാറിന്റെ ആവശ്യം തള്ളി ഹൈകോടതി

കൊച്ചി: തിരുവനന്തപുരത്ത് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സംസ്ഥാന സർക്കാറിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ഹൈകോടതിയിൽ നിന്ന് തിരിച്ചടി. കേസിലെ ഒമ്പതാം പ്രതിയായ ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി തള്ളി.

തിരുവനന്തപുരം സെഷൻസ് കോടതി ഹരീഷ് കുമാറിന് ജാമ്യം അനുവദിച്ചത് ചോദ്യംചെയ്താണ് ഹൈകോടതിയിൽ ഹരജി നൽകിയത്. കേസില്‍ മറ്റ് 24 പ്രതികള്‍ക്കും ജാമ്യം ലഭിച്ച സാഹചര്യവും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, മറ്റ് പ്രതികൾക്ക് വിചാരണ കോടതി മുന്നോട്ടുവെച്ച ജാമ്യവ്യവസ്ഥകൾ ഹരീഷ് കുമാറിനും ബാധകമായിരിക്കും.

ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ ആസൂത്രിതവും സംഘടിതവുമായ ആക്രമണമാണ് നടന്നതെന്നായിരുന്നു സർക്കാറിന്റെ വാദം. കേരളത്തിൽ ഇതിനുമുമ്പ് കേട്ടുകേൾവിയില്ലാത്ത ആക്രമണമാണ് ഉദ്യോഗസ്ഥർക്ക് നേരെ നടന്നതെന്നും ദൃശ്യങ്ങളുണ്ടെന്നും ഇ.ഡിയും വാദിച്ചിരുന്നു.

ഒമ്പതാം പ്രതിക്കെതിരെയുള്ള കേസ് എന്തെന്ന് കോടതി ചോദിച്ചപ്പോൾ ആക്രമണത്തിൽ ഹരീഷ് കുമാറും പങ്കാളിയായിരുന്നുവെന്നായിരുന്നു സർക്കാറിന്റെ വാദം. അതേസമയം, ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തെങ്കിലും പരിശോധന ഇതുവരെ പൂർത്തിയായിട്ടില്ല.

മാസപ്പടി കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടകവീട്ടിൽ ഇ.ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തിയതാണ് പ്രതിഷേധങ്ങൾക്ക് വഴിവച്ചത്. പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഉദ്യോഗസ്ഥർക്കും അവരുടെ വാഹനങ്ങൾക്കും നേരെ സി.പി.എം പ്രവർത്തകർ ആക്രമണം നടത്തിയെന്നാണ് കേസ്.

അക്രമം തടയാൻ ശ്രമിച്ച പൊലീസും പാർട്ടി പ്രവർത്തകരും തമ്മിൽ വലിയ കൈയാങ്കളിയുണ്ടായി. തുടർന്നാണ് കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തത്.  കേന്ദ്ര ഏജൻസികൾക്ക് നേരെ നടക്കുന്ന ഇത്തരം ആക്രമണങ്ങൾ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. എന്നാൽ, പിണറായി വിജയൻ്റെ വീട്ടിൽ പരിശോധന നടത്തിയ നടപടി രാഷ്ട്രീയ പകപോക്കലിൻ്റെ ഉദാഹരണമാണെന്നാണ് സിപിഎം ആരോപിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.