സഹകരണമേഖലയില്‍ താല്‍ക്കാലിക നിയമനം സ്ഥിരപ്പെടുത്തുന്നതിന് പുതിയ വിലക്ക്

കണ്ണൂര്‍: സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളില്‍ താല്‍ക്കാലിക നിയമനംനല്‍കി പിന്നീട് ഭരണസമിതിയുടെ തീരുമാനത്തിന്‍െറ ബലത്തില്‍ സ്ഥിരപ്പെടുത്തുന്ന നടപടിക്ക് നിയന്ത്രണം. 10 വര്‍ഷത്തിനുശേഷം സര്‍വിസിലുള്ള എല്ലാ അപേക്ഷകളും തിരസ്കരിക്കാനാണ് ഉത്തരവ്. കര്‍ണാടക സര്‍ക്കാര്‍ കക്ഷിയായുള്ള താല്‍ക്കാലിക നിയമന കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് പൊതുവായുള്ള നിബന്ധനകളുടെ ബലത്തിലാണ് പുതിയ നടപടി.

പുതിയ ഉത്തരവനുസരിച്ച് താല്‍ക്കാലിക നിയമനം നേടിയവരുടെ സര്‍വിസ് പരിധി 2006നുള്ളില്‍ നിജപ്പെടുത്തി. ഇതോടെ 2006നുശേഷം സര്‍വിസില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കി സ്ഥിരപ്പെടുത്താന്‍ അപേക്ഷനല്‍കിയ നിരവധിപേര്‍ പുറത്താകും. താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള ഭരണസമിതി തീരുമാനത്തിന്‍െറ നൂറുകണക്കിന് അപേക്ഷകളാണ് സഹകരണവകുപ്പിന്‍െറ മുന്നിലുള്ളത്. 2006നുശേഷം നിയമിച്ച് സ്ഥിരപ്പെടുത്തിയ കേസുകളും ഇതോടെ നിയമകുരുക്കിലാകും. സഹകരണസ്ഥാപനങ്ങളുടെ ഭരണസമിതി അതത് കാലത്ത് രാഷ്ട്രീയപ്രേരണയോടെ നടത്തുന്ന നിയമന ഇടപാടിനാണ് ഇതോടെ നിയന്ത്രണമാകുന്നത്.

പുതിയ നിബന്ധനയനുസരിച്ച് സ്ഥിരപ്പെടുത്താന്‍ അപേക്ഷിച്ചവര്‍ക്ക് തസ്തികക്ക് ആവശ്യമായ യോഗ്യതവേണം. താല്‍ക്കാലിക നിയമനം അംഗീകൃത തസ്തികയില്‍ മാത്രമായിരിക്കുകയും വേണം. സര്‍വിസില്‍ 10 വര്‍ഷം തുടര്‍ച്ചയായി പ്രവര്‍ത്തിച്ചവരോ അത് കോടതി ഉത്തരവുകളുടെ ബലത്തിലുള്ള സര്‍വിസ് ആകാനോ പാടില്ല. സ്ഥിരനിയമനം ലഭിച്ചവര്‍ 2006 ഏപ്രില്‍ 10നുള്ളിലെങ്കിലും 10 വര്‍ഷം സര്‍വിസ് പൂര്‍ത്തിയാക്കിയവരാകണമെന്നാണ് നിബന്ധന. മാത്രമല്ല, സംസ്ഥാനസര്‍ക്കാര്‍ 2006 ഏപ്രില്‍ 10ന് ശേഷമുള്ള ആറു മാസത്തിനിടയില്‍ തയാറാക്കിയ സ്കീമില്‍പെടാത്ത നിയമനങ്ങളെല്ലാം നിയമവിരുദ്ധമാകും.

പുതിയ നിബന്ധനയനുസരിച്ച് അര്‍ഹമായ നിയമനപട്ടിക ഓരോ ജില്ലകളിലും തയാറാക്കാനും സംസ്ഥാന രജിസ്ട്രാര്‍ ഉത്തരവില്‍ ആവശ്യപ്പെട്ടു.
സംസ്ഥാന സഹകരണസംഘം രജിസ്ട്രാറുടെ ഇതുസംബന്ധിച്ച ഉത്തരവ് ഇന്നലെ ജില്ല ജോയന്‍റ് രജിസ്ട്രാര്‍മാര്‍ക്ക് ലഭിച്ചിട്ടുണ്ട്.

Tags:    
News Summary - to ban the fixation of temporary posting in cooperative society

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.