കോഴിക്കോട്: അപരനെ വെറുക്കുകയും അധികാരം ഫാഷിസമായി പരിണമിക്കുകയും ചെയ്യുന്നതിനെതിരായ സമരപ്രഖ്യാപനമാണ് ബലിപെരുന്നാൾ എന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്മാൻ പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു. ജീവിതത്തിന്റെ സമ്പൂർണ വിശുദ്ധിയും അതിനുവേണ്ടി ഭൗതിക താൽപര്യങ്ങളെ വെടിയലുമാണ് ബലിപെരുന്നാളിന്റെ സന്ദേശം. മനുഷ്യന്റെ അന്തസ്സിനെ അപകടപ്പെടുത്തുന്ന മൂല്യങ്ങൾക്കും ശക്തികൾക്കുമെതിരെ ജീവിതത്തെ സമർപ്പിച്ച പ്രവാചകൻ ഇബ്റാഹീമിന്റെയും കുടുംബത്തിന്റെയും അനശ്വര മാതൃകയാണ് ബലിപെരുന്നാളിൽ അനുസ്മരിക്കപ്പെടുന്നത്.
സ്രഷ്ടാവായ ദൈവത്തിന് ജീവിതത്തെ സമ്പൂർണമായും വിധേയപ്പെടുത്തലാണ് മനുഷ്യവിമോചനത്തിന്റെ ഏകവഴിയെന്ന് പ്രവാചകൻ ഇബ്റാഹീം ലോകത്തെ പഠിപ്പിച്ചു. അധികാരം ലഭിച്ചതിന്റെ പേരിൽ ജനങ്ങളെ അടിമകളായി കാണുകയും ആട്ടിപ്പുറത്താക്കുകയും ചെയ്യുന്ന ഭരണകൂടത്തിന് എതിരുനിൽക്കാൻ ഇബ്റാഹീം മാതൃക ആഹ്വാനം ചെയ്യുന്നു. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്കു വേണ്ടി പ്രാർഥനാനിർഭരമാവേണ്ട സന്ദർഭമാണ് ബലിപെരുന്നാൾ. എല്ലാവർക്കും ഈദ് സന്തോഷം ആശംസിച്ച മുജീബുറഹ്മാൻ ഗസ്സയിൽ പൊരുതിക്കൊണ്ടിരിക്കുന്ന ഫലസ്തീൻ സമൂഹത്തോട് ഐക്യദാർഢ്യപ്പെടാനും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.