പെട്ടിയും കിടക്കയും തയാറാക്കിവെച്ചുവെന്ന് എ.വി ഗോപിനാഥ്, വിശ്വസ്തരുടെ യോഗം വിളിച്ചു
പാലക്കാട്: കോൺഗ്രസിൽ വിമതസ്വരം ഉയർത്തിയ നൽകിയ മുന്‍ കോൺഗ്രസ് എം.എൽ.എ എവി ഗോപിനാഥ് വിശ്വസ്തരുടെ യോഗം വിളിച്ചു. ഇന്ന് മൂന്നരക്കാണ് മണ്ഡലത്തിലെ വിശ്വസ്തരുടെ യോഗം വിളിച്ചിരിക്കുന്നത്. ഇതോടെ ഗോപിനാഥ് കടുത്ത തീരുമാനത്തിലേക്ക് നീങ്ങുകയാണ് എന്നാണ് സൂചന.
'മുന്നോട്ടുള്ള തീരുമാനം എന്തെന്ന് ഇന്നത്തെ യോഗത്തില്‍ തീരുമാനിക്കും. കോണ്‍ഗ്രസില്‍ നില്‍ക്കാനും അവസാനം വരെ തുടരാനും ആഗ്രഹമുണ്ട്. പാര്‍ട്ടി നേതാക്കളുടെ നിലപാടിനെ ആശ്രയിച്ചിരിക്കും അത്. സമയമായി എന്ന തോന്നലാണ് എനിക്കുള്ളത്. എന്തായാലും എന്റെ പെട്ടിയും കിടക്കയും എല്ലാം റെഡിയാക്കി വെച്ചിട്ടുണ്ട്. ബാക്കി തയ്യാറെടുപ്പുകളെല്ലാം നടത്തി കൊണ്ടിരിക്കുകയാണ്.' എ.വി ഗോപിനാഥ് പ്രതികരിച്ചു.
ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ നേരത്തെ സുധാകരന്‍റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന ഉറപ്പും ഗോപിനാഥിന് നല്‍കിയിരുന്നു. എന്നാൽ പിന്നീട് ഇക്കാര്യത്തിൽ തീരുമാനം ഒന്നും ഉണ്ടായില്ലെന്നാണ് അറിയുന്നത്.
ഷാഫി പറമ്പിലിനെതിരെ മത്സരിക്കുമെന്ന് പറഞ്ഞ ഗോപിനാഥിന് സി.പി.എം സീറ്റ് നൽകുമെന്ന് സൂൂചനയുണ്ടായിരുന്നു. അതിനിടെയാണ് അനുരഞ്ജന ചർച്ചകൾ നടന്നത്. പട്ടാമ്പി സീറ്റ് നൽകാൻ കോൺഗ്രസും തയാറായി. ഇതിനിടെ സ്ഥാനാർഥിയാകാൻ താനില്ലെന്ന് വ്യക്തമാക്കി ഗോപിനാഥ് തന്നെ രംഗത്തെത്തിയത് ചർച്ചകൾ ഫലം കണ്ടു എന്ന പ്രതീതിയാണ് ഉളവാക്കിയത്.
ശ്രീകണ്ഠൻ എം.പിയായതോടെ ഒഴിവുവന്ന പാർട്ടി ജില്ലാ പ്രസിഡന്‍റ് സ്ഥാനം നൽകി പ്രശ്നം പരിഹരിക്കാൻ കഴിയും എന്നായിരുന്നു ധാരണ. പാര്‍ട്ടി ചുമതല ഏല്‍പിച്ചാല്‍, ഗ്രൂപ്പുകള്‍ക്കപ്പുറം എല്ലാവരെയും ചേര്‍ത്ത് മുന്നോട്ടുനയിക്കുമെന്നാണ് ഗോപിനാഥ് നൽകുന്ന ഉറപ്പ്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ അനുനയ ചര്‍ച്ചക്കായി തന്നെ സമീപിച്ചിരുന്നുവെന്നും ഗോപിനാഥ് പറഞ്ഞു. നേരത്തെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഗോപിനാഥിന്റെ പേര് ഉയര്‍ന്നിരുന്നെങ്കിലും എ.ഐ.സി.സി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.