തിരുവനന്തപുരം: ഈ വർഷത്തെ ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന് തുടക്കം. കോവിഡ് പശ്ചാത്തലത്തിൽ ഇക്കുറി ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പില്‍ മാത്രമാണ് പൊങ്കാല. ഈ സമയം ഭക്തര്‍ വീടുകളിൽ പൊങ്കാല അര്‍പ്പിച്ചു.
വ്യാഴാഴ്ച രാവിലെ ശുദ്ധപുണ്യാഹത്തിന് ശേഷം പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചു. ഈ സമയം പാട്ടുപുരയില്‍ തോറ്റംപാട്ടുകാര്‍ കണ്ണകീചരിതത്തില്‍ പാണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗം പാടി. തന്ത്രി ശ്രീകോവിലില്‍ നിന്ന് ദീപം പകര്‍ന്ന് മേല്‍ശാന്തിക്ക് നല്കി. മേല്‍ശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ അഗ്നിപകർന്ന ശേഷം അതേ ദീപം സഹമേല്‍ശാന്തിക്ക് കൈമാറി. അദ്ദേഹം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്‍വശത്തെ പണ്ടാര അടുപ്പിലും തീ കൊളുത്തി.
വൈകീട്ട് 7.30ന് കുത്തിയോട്ടത്തിന് ചൂരല്‍കുത്ത്, രാത്രി 10.30ന് മണക്കാട് ശാസ്താക്ഷേത്രത്തിലേക്കുള്ള ദേവിയുടെ പുറത്തെഴുന്നള്ളത്ത് എന്നിവ നടക്കും. വെള്ളിയാഴ്ച രാവിലെ എട്ടിന് തിരിച്ചെഴുന്നെള്ളത്ത്. രാത്രി കാപ്പഴിച്ച്, കുരുതി തര്‍പ്പണം നടത്തുന്നതോടെ ഈ വർഷത്തെ ഉത്സവം സമാപിക്കും.
കോവിഡ് സാഹചര്യത്തിൽ ആറ്റുകാൽ പൊങ്കാല വീടുകളിൽ ഇടുമ്പോൾ കരുതൽ ആവശ്യമാണെന്ന് ആരോഗ്യവകുപ്പ്. ബന്ധുക്കളും സുഹൃത്തുക്കളും അയൽപക്കക്കാരും ഒത്തുകൂടുന്ന സാഹചര്യമുണ്ടായാൽ കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കണം. തീയിൽനിന്നും പുകയിൽനിന്നും സ്വയം സുരക്ഷ നേടണം. കോവിഡ് കേസുകൾ വേഗത്തിൽ കുറഞ്ഞ് വരികയാണെങ്കിലും ഒമിക്രോൺ വകഭേദമായതിനാൽ വളരെ വേഗം പടരും. ഗുരുതരാവസ്ഥ കുറവാണെങ്കിലും കുട്ടികളും പ്രായമായവരും മറ്റസുഖമുള്ളവരും വീട്ടിലുണ്ടെങ്കിൽ അവരെ ശ്രദ്ധിക്കണം. ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച പ്രാദേശിക അവധിയായിരിക്കുമെന്ന് കലക്ടർ ഡോ. നവ്ജ്യോത്ഖോസ അറിയിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട്, 1881 പ്രകാരം പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച തിരുവനന്തപുരം നഗരപരിധിയിൽ അവധി അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. വ്യാഴാഴ്ച പ്രാദേശിക അവധി ആയതിനാൽ എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.