അട്ടപ്പാടി ആദിവാസി ഭൂമി കൈയേറ്റം: പരിശോധിക്കാൻ ഉദ്യോഗസ്ഥരെത്തി

'മാധ്യമം ഓൺലൈൻ' ഇംപാക്ട്


കോഴിക്കോട്: അട്ടപ്പാടി ചീരക്കടവിലെ ആദിവാസി ഭൂമി കൈയേറ്റം സംബന്ധിച്ച് പരിശോധിക്കാൻ പാടവയൽ വില്ലേജ് ഓഫിസർ, തഹസിൽദാർ, അഗളി ഐ.ടി.ഡി.പി ഓഫിസർ തുടങ്ങിയവർ വ്യാഴാഴ്ച ചീരക്കടവിലെത്തി. 'മാധ്യമം ഓൺലൈൻ' വാർത്തയെ തുടർന്നാണ് റവന്യൂ ഉദ്യോഗസ്ഥർ ചീരക്കടവിലെത്തിയത്.

ആദിവാസികളുടെ കൈയിലുള്ള രേഖകൾ പരിശോധിച്ചശേഷം അട്ടപ്പാടി തഹസിൽദാർ വഴി ഒറ്റപ്പാലം ആർ.ഡി.ഒക്ക് പരാതി നൽകാനും ഉദ്യോഗസ്ഥർ നിർദേശം നൽകി. അതുപ്രകാരം ഭൂമിയുടെ അവകാശികളായ മണിയമ്മയും നഞ്ചിയും തഹസിർദാർക്ക് വെള്ളിയാഴ്ച പരാതി നൽകി.

പാടവയൽ വില്ലേജിൽ 750/1 എന്ന സർവേ നമ്പരിലെ ഭൂമി വില്ലേജ് രേഖകൾ പ്രകാരം മുത്തച്ഛനായ ഗാത്ത മൂപ്പന്റേതാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. മുത്തച്ഛൻ ഗാത്തമൂപ്പനും അമ്മ നഞ്ചിയും നേരത്തെ മരണപ്പെട്ടു. ഗാത്തമൂപ്പനോ അദ്ദേഹത്തിന്റെ അവകാശികളോ ഈ ഭൂമി ആർക്കും വിറ്റിട്ടില്ല. ചീരക്കടവിൽ താമസിക്കുന്ന രാമചന്ദ്രനാണ് വ്യാജ രേഖയുണ്ടാക്കി ഭൂമി കൈയേറ്റത്തിന് ശ്രമം നടത്തിയത്. രാമചന്ദ്രൻ ഹാജരാക്കുന്ന രേഖകൾ റവന്യൂവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കണം.


 



2015ൽ രാമചന്ദ്രൻ ഈ ഭൂമി കൈയേറാൻ ശ്രമിച്ചപ്പോൾ ആർ.ഡി.ഒക്ക് പരാതി സമർപ്പിക്കുന്നു. അന്വേഷണമോ നടപടികളോ ഉണ്ടാകാത്തതിനാൽ വീണ്ടും 2021 ഒക്ടോബർ ഒന്നിന് ഒറ്റപ്പാലം ഓഫിസിൽ നേരിട്ട് ഹാജരായി പരാതി സമർപ്പിച്ചിരുന്നു.

കഴിഞ്ഞ വർഷം ആഗസ്റ്റ് 15ന് പൊലീസ് സഹായത്തോടെ ഭൂമി കൈയേറുന്നതിന് രാമചന്ദ്രനും കൂട്ടരും ചീരക്കടവിലെത്തിയിരുന്നു. ഹൈകോടതിയുടെ ഉത്തരവുണ്ടെന്നാണ് അവർ പറഞ്ഞത്. ഊരിലെ ആദിവാസികൾ കൈയേറ്റത്തെ തടഞ്ഞതിനാൽ അവർ മടങ്ങിപ്പോയി. കൈയേറ്റത്തിനെതിരെ പരാതി നൽകിയെങ്കിലും അന്വേഷിക്കാം എന്ന് പറഞ്ഞതല്ലാതെ നടപടികളൊന്നും ഉണ്ടായില്ല.

ഈ മാസം മൂന്നിന് പൊലീസുമായി ചീരക്കടവിലെത്തി ഭൂമിയിൽ ട്രാക്ടർ ഉപയോഗിച്ച് മണ്ണ് ഉഴുത് മറിച്ചു. അഗളി പൊലീസ് അതിന് കാവൽ നിന്നു. കൈയേറ്റത്തെ എതിർത്തപ്പോൾ കോടതി ഉത്തരവുണ്ടെന്നാണ് പൊലീസ് പറഞ്ഞത്. തുടർന്ന് പൊലീസ് സാന്നിധ്യത്തിൽ വില്ലേജ് ഓഫിസിൽ പോയി സെറ്റിൽമെന്‍റ് രേഖകൾ പരിശോധിച്ചു. വില്ലേജ് ഓഫിസിലെ സെറ്റിൽമെന്‍റ് രേഖകൾ പ്രകാരം ആദിവാസി ഭൂമിയാണെന്ന് വ്യക്തമായി. ചീരക്കടവിൽ തിരിച്ചെത്തിയപ്പോൾ പൊലീസുകാരുടെ സംരക്ഷണയിൽ ഭൂമി മുഴുവൻ ട്രാക്ടർ ഓടിച്ചു. വില്ലേജ് ഓഫിസിലെ രേഖകൾ പരിശോധിച്ചതിന് ശേഷം പൊലീസ് ചീരക്കടവിൽ പിന്നീട് വന്നിട്ടില്ല.

മദ്രാസ് ബൗണ്ടറി ആക്ട് പ്രകാരം ഭൂമി സർവേ ചെയ്ത രേഖയുടെ പകർപ്പ്, പാടവയൽ വില്ലേജിലെ എ ആൻഡ് ബി രജിസ്റ്ററിന്റെ പകർപ്പ് തുടങ്ങി ഭൂമി സംബന്ധിച്ച രേഖകളും അപേക്ഷക്കൊപ്പം ഹാജരാക്കി. അന്യായമായി ഭൂമി കൈയേറിയ ചീരക്കടവിലെ രാമചന്ദ്രൻ അടക്കമുള്ളവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആദിവാസികളായ ഭൂമിയുടെ അവകാശികൾക്ക് നീതി ലഭിക്കണമെന്നും അപേക്ഷയിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Attapadi tribal land encroachment: Officials arrive to check

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.