15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അസി. എന്‍ജിനീയര്‍ പിടിയില്‍

ചാത്തന്നൂര്‍: പൊതുമരാമത്ത് കരാറുകാരനില്‍നിന്ന് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അസി.എന്‍ജിനീയര്‍ പിടിയില്‍. കല്ലുവാതുക്കല്‍ പഞ്ചായത്തിലെ അസി.എന്‍ജിനീയറും കുണ്ടറ നാന്തിരിക്കല്‍ സ്വദേശിയുമായ ജോണി ജെ. ബോസ്‌കോയെയാണ് വിജിലന്‍സ് പിടികൂടിയത്. കല്ലുവാതുക്കല്‍ പഞ്ചായത്തിലെ വിവിധ റോഡുകള്‍ കരാറെടുത്തിരുന്ന ആദിച്ചനല്ലൂര്‍ കുമ്മല്ലൂര്‍ വിളയില്‍ വീട്ടില്‍ സജയന്റെ പരാതിയെത്തുടര്‍ന്നായിരുന്നു വിജിലന്‍സ് നടപടി.

പഞ്ചായത്തിലെ പുത്തന്‍പാലം പുതിയപാലം റോഡ് ടാറിങ്, ചാവരുകാവ് ചെറുകാവ് റോഡ് ടാറിങ്, ഊഴായ്‌കോട് വെട്ടിലഴികം റോഡ് കോണ്‍ക്രീറ്റിങ് എന്നീ കരാറുകള്‍ ബന്ധുവിന്റെ പേരില്‍ കരാറെടുത്ത് പ്രവൃത്തി ചെയ്തതിന്റെ ബില്ല് മാറുന്നതിനായി അസി.എന്‍ജിനീയര്‍ 25,000 രൂപ കമീഷന്‍ ആവശ്യപ്പെട്ടതായി കാണിച്ചാണ് സജയന്‍ വിജിലന്‍സില്‍ പരാതി നല്‍കിയത്.

തുടര്‍ന്ന് ഇതിന്റെ ആദ്യഗഡുവായി നല്‍കാനായി നോട്ടുകളുടെ ക്രമനമ്പര്‍ രേഖപ്പെടുത്തി ഫിനോള്‍ഫ്തലിന്‍ പുരട്ടിയ 15,000 രൂപ വിജിലന്‍സ് സജയന് നല്‍കുകയും ചെയ്തു. 2000ത്തിന്റെ ഏഴ് നോട്ടുകളും 500ന്റെ രണ്ടുനോട്ടുകളുമാണ് നല്‍കിയത്. മഫ്ത്തിയില്‍ വിജിലന്‍സ്​ ഉദ്യോഗസ്ഥരും സജയനൊപ്പം പഞ്ചായത്തോഫിസിലെത്തിയിരുന്നു.

കഴിഞ്ഞ ദിവസം ഉച്ചക്ക് അസി.എന്‍ജിനീയറുടെ മുറിയില്‍ വെച്ച് പണം കൈമാറുന്നതിനിടയില്‍ തെളിവ് സഹിതം പിടികൂടുകയായിരുന്നു. വിജിലന്‍സ് ഡിവൈ.എസ്.പി ഹരി വിദ്യാധരന്‍, സി.ഐമാരായ ജോഷി, ജയകുമാര്‍, ഗെസറ്റഡ് ഓഫിസര്‍മാരായ ടി. പ്രകാശ്, സുദര്‍ശനന്‍, എ.എസ്.ഐ ജയഘോഷ്, സി.പി.ഒമാരായ ഷിബു സക്കറിയ, ശരത്, രജീഷ്, ദീപന്‍, നവാസ്, ഗോപകുമാര്‍, അമ്പിളി എന്നിവരുടെ സംഘമാണ് ഇയാളെ പിടികൂടിയത്. 

Tags:    
News Summary - Assistant Engineer arrested while accepting bribe of Rs.15,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.