പ്രതീകാത്മക ചിത്രം

നിയമസഭ തെരഞ്ഞെടുപ്പ്; ബലാബലം, പോര് കനക്കും

അഴീക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ ശ്രദ്ധകേന്ദ്രീകരിക്കുന്ന പ്രധാന മണ്ഡലങ്ങളിൽ ഒന്നാണ് അഴീക്കോട്. മണ്ഡലം നിലനിർത്താൻ എൽ.ഡി.എഫും തിരിച്ചുപിടിക്കാൻ യു.ഡി.എഫും ശക്തമായ പ്രചാരണത്തിന് ഒരുങ്ങിയതോടെ കടുത്ത മത്സരം പ്രതീക്ഷിക്കപ്പെടുന്നു.

1977ലാണ് അഴീക്കോട് മണ്ഡലം രൂപംകൊണ്ടത്. സി.പി.എമ്മിലെ ചടയൻ ഗോവിന്ദനായിരുന്നു ആദ്യ എം.എൽ.എ. തുടർന്ന് പി. ദേവൂട്ടി, ഇ.പി. ജയരാജൻ, ടി.കെ. ബാലൻ എന്നിവർ വിജയിച്ചതോടെ മണ്ഡലം ദീർഘകാലം ‘ചുവപ്പ് കോട്ട’യായി വിലയിരുത്തപ്പെട്ടു. എന്നാൽ 1987-ൽ സി.പി.എമ്മിൽ നിന്ന് പുറത്തായ എം.വി. രാഘവൻ യു.ഡി.എഫ് സ്ഥാനാർഥിയായി ‘തെങ്ങ്’ ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ചതോടെ മണ്ഡലത്തിലെ രാഷ്ട്രീയ മത്സരം ശക്തമായി.

2005ലെ ഉപതെരഞ്ഞെടുപ്പിൽ നിന്ന് 2011 വരെ സി.പി.എമ്മിലെ എം. പ്രകാശൻ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2011ൽ നടന്ന പോരാട്ടത്തിൽ മുസ് ലിം ലീഗ് നേതാവ് കെ.എം. ഷാജി എം. പ്രകാശനെ പരാജയപ്പെടുത്തി. 2016ൽ മാധ്യമപ്രവർത്തകനായ എം.വി. നികേഷിനെ മത്സരിപ്പിച്ച് മണ്ഡലം തിരിച്ചുപിടിക്കാനുള്ള സി.പി.എം ശ്രമവും പരാജയപ്പെട്ടു, കെ.എം. ഷാജി വീണ്ടും വിജയിച്ചു.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.വി. സുമേഷിനെ രംഗത്തിറക്കിയ എൽ.ഡി.എഫ് 6,141 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മണ്ഡലം തിരിച്ചുപിടിച്ചു. ഇക്കുറിയും കെ.വി. സുമേഷ് തന്നെ എൽ.ഡി.എഫ് സ്ഥാനാർഥി. യു.ഡി.എഫ് സ്ഥാനാർഥിയെ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.ലീഗ് ജില്ലാ പ്രസിഡന്റും യു.ഡി.എഫ് കണ്ണൂർ ജില്ലാ കൺവീനറുമായ അഡ്വ. അബ്ദുൾ കരീം ചേലേരി സ്ഥാനാർഥിയാകാനാണ് സാധ്യത.

കണ്ണൂർ താലൂക്കിലെ അഴിക്കോട്, ചിറക്കൽ, വളപട്ടണം, നാറാത്ത്, പാപ്പിനിശ്ശേരി പഞ്ചായത്തുകളും പഴയ പള്ളിക്കുന്ന്, പുഴാതി പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് അഴീക്കോട് മണ്ഡലം. മണ്ഡല പുനർനിർണയത്തിൽ കോർപറേഷന്റെ ചില സോണുകൾ കൂടി ഉൾപ്പെട്ടതോടെ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള ശക്തി ഏകദേശം തുല്യമായെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് 6,141 വോട്ടിന് മണ്ഡലം തിരിച്ചുപിടിച്ചു.

2023ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മണ്ഡലത്തിൽ 21,857 വോട്ടിന്റെ ഭൂരിപക്ഷം നേടിയതും 2025 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി. എഫിന്റെ പക്കലുണ്ടായിരുന്ന നാറാത്ത് പഞ്ചായത്ത് പിടിച്ചെടുത്തതും അഴിക്കോട്, ചിറക്കൽ പഞ്ചായത്തുകളിൽ യു.ഡി. എഫിന്റെ അംഗ സംഖ്യ വർധിപ്പിക്കാൻ സാധിച്ചതുമാണ് മണ്ഡലം തിരിച്ചു പിടിക്കാൻ സാധിക്കുമെന്ന യു.ഡി.എഫിന്റെ പ്രതീക്ഷ.

  2021ലെ വോട്ട് നില

  • എൽ.ഡി.എഫ്. -65794
  • യു.ഡി.എഫ്. -59658
  • എൻ.ഡി.എ. -15741
  • ഭൂരിപക്ഷം -6141
Tags:    
News Summary - Assembly elections; The fight will be fierce

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.