കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ സെക്രട്ടേറിയറ്റിനു മുന്നിൽ സംഘടിപ്പിച്ച മഹാസംഗമം
തിരുവനന്തപുരം: അവകാശത്തിനായി പൊരിവെയിലിലും പ്രതീക്ഷ കൈവിടാതെ ആശ വർക്കർമാരുടെ സമരം പതിമൂന്നാം ദിനത്തിലേക്ക്. സർക്കാറിൽ നിന്ന് അനുകൂല നിലപാട് ലഭിക്കുന്നതുവരെ സമരത്തിൽ ഉറച്ചുനിൽക്കാനാണ് തീരുമാനം. ജില്ല മെഡിക്കൽ ഓഫിസർമാർക്ക് അനിശ്ചിതകാല പണിമുടക്ക് ചൂണ്ടിക്കാട്ടി നോട്ടീസ് നൽകിയ ശേഷം മുഴുവൻ ആശ വർക്കർമാരും സെക്രട്ടേറിയറ്റിന് മുമ്പിലെ സമരവേദിയിലേക്ക് മടങ്ങിയെത്തും.
ഭരണാനുകൂല സംഘടനയിലേതടക്കം മുഴുവൻ ആശ വർക്കർമാർക്കും വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് എസ്. മിനി പറഞ്ഞു. സമ്പൂർണ പണിമുടക്കിലേക്ക് കടക്കാനാണ് ആശ വർക്കർമാരുടെ തീരുമാനം. വേതന വർധനയുടെ കാര്യത്തിൽ തീരുമാനം ഉണ്ടാക്കിയിട്ടേ സമരം അവസാനിക്കൂ.
പ്രശ്ന പരിഹാരത്തിന് ചർച്ചക്ക് വിളിക്കാത്ത സർക്കാർ മുഖം തിരിച്ചു നിൽക്കുകയാണ്. ആശ വർക്കർമാരുടെ വിഷയം പരിഗണിക്കേണ്ട ഒരു ഘട്ടമെത്തും. സംസ്ഥാന സർക്കാർ ആഗോള നിക്ഷേപ സംഗമം നടത്തട്ടിയിട്ട് വരട്ടെ എന്നും ആശ വർക്കർമാർ സെക്രട്ടേറിയറ്റ് പടിക്കലുണ്ടാകുമെന്നും എസ്. മിനി മാധ്യമങ്ങളോട് വ്യക്തമാക്കി.
അതേസമയം, സെക്രട്ടേറിയറ്റിന് മുന്നിൽ ആശ വർക്കർമാരുടെ സംഘടന നടത്തിയ രാപ്പകൽ ധർണക്കെതിരായ കോടതിയലക്ഷ്യ ഹരജി ഹൈകോടതി പ്രത്യേക ബെഞ്ച് പരിഗണിക്കും. ഇതിനുള്ള നടപടികൾ സ്വീകരിക്കാൻ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് രജിസ്ട്രിക്ക് നിർദേശം നൽകി.
സമാന ഹരജികൾ കേൾക്കുന്ന ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ അധ്യക്ഷനായ ബെഞ്ച് മുമ്പാകെയായിരിക്കും ഇനി വിഷയം പരിഗണനക്കെത്തുക. വഞ്ചിയൂർ സി.പി.എം സമ്മേളനത്തിലടക്കം നിയമലംഘനം ചൂണ്ടിക്കാട്ടിയ മരട് സ്വദേശി എൻ. പ്രകാശാണ് ഇതിനെതിരെ ഹരജി നൽകിയത്.
റോഡും നടപ്പാതയും തടഞ്ഞുള്ള ധർണ കഴിഞ്ഞ 10 മുതലായിരുന്നു. ആശ വർക്കേഴ്‌സ് അസോസിയേഷന്റെ പ്രതിഷേധ പരിപാടിക്കായി റോഡിൽ കസേരയടക്കം നിരത്തിയെന്ന് ഹരജിയിൽ ആരോപിക്കുന്നു.
പരിപാടിയിൽ പ്രസംഗകരായെത്തിയ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, എം.എൽ.എമാരായ എം.പി. വിൻസെന്റ്, കെ.കെ. രമ, ഡി.ജി.പി ഷേക്ക് ദർവേഷ് സാഹിബ്, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, സംഘടന നേതാക്കൾ തുടങ്ങി 13 പേരെ എതിർകക്ഷികളാക്കിയാണ് ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.