ആശ ടീച്ചർ കുട്ടികളുടെ പ്രിയ ഗുരു

കൊളത്തൂർ: വാൽപാറ അപകടത്തിൽ മരിച്ച പാങ്ങ് ഗവ. എൽ.പി സ്കൂളിലെ ആശ ടീച്ചർക്ക് നാട് വിടനൽകിയപ്പോൾ ഉള്ളുനോവുന്ന കാഴ്ചകളും കരളലിയിക്കുന്ന രംഗങ്ങളും. 15 വർഷത്തോളമായി അധ്യാപികയായി സേവനം ചെയ്തിരുന്ന ആശ കുട്ടികളുടെ പ്രിയപ്പെട്ട ഗുരുവായിരുന്നു. കലാരംഗത്തും സജീവമായിരുന്ന അവർ മോഹിനിയാട്ടം, കുച്ചിപ്പുടി, ഭരതനാട്യം തുടങ്ങിയവയിൽ മികവ് തെളിയിച്ചിരുന്നു.

വിനോദയാത്രകളുടെ സംഘാടകയായി എല്ലായ്പോഴും മുമ്പന്തിയിലുണ്ടായിരുന്ന ടീച്ചറുടെ അപ്രതീക്ഷിത വിയോഗം നാടിനെയും സ്കൂളിനെയും ദുഃഖത്തിലാഴ്ത്തി. മുമ്പൊരു യാത്രയിൽ ടീച്ചർ പാടിയ ‘പൂക്കൾ പനിനീർ പൂക്കൾ...’ എന്ന ഗാനം നാട് ഏറ്റുപാടുകയാണ്. റിട്ട. എസ്‌.ഐ കൊളത്തൂർ കൂമുള്ളിക്കളം ചന്ദ്രന്റെയും ചന്ദ്രമതിയുടെയും മകളാണ് ആശ. ഭർത്താവ്: ജിതേഷ്. ഐശ്വര്യ, അക്ഷര, അശ്വന്ത് എന്നിവർ മക്കളാണ്.

സംസ്കാര ചടങ്ങുകൾ നാട്ടുകാരും സഹപ്രവർത്തകരും വിദ്യാർഥികളുമടങ്ങുന്ന വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്നു. പാങ്ങ് ഹയർസെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിന് വെച്ച മൃതദേഹം രാവിലെ തന്നെ മൃതദേഹം വീട്ടിലെത്തിച്ചു. ഉച്ചക്ക് ഒന്നരയോടെ സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചപ്പോൾ ടീച്ചറുടെ മക്കളുടെയും ബന്ധുക്കളുടെയും നിലവിളി കണ്ടുനിന്നവരുടെ കണ്ണുകൾ നനയിച്ചു. 

Tags:    
News Summary - Asha Teacher is the beloved teacher of children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.