'ഒരു ജീവനല്ലേയെന്ന് കരുതി... ആ വെപ്രാളത്തിൽ ഓടിയതാണ്'' -വൃക്കയുമായി ഓടിയ അരുൺ ദേവ്

തിരുവനന്തപുരം: ഒരു ജീവനല്ലേയെന്ന് കരുതി കഴിവതും വേഗം എത്തിക്കാനാണ് ആംബുലൻസ് എത്തിയ ഉടൻ തങ്ങൾ വൃക്കയുമായി ഓടിയതെന്ന് വൃക്കയടങ്ങിയ പെട്ടിയുമായി ആശുപത്രിയിലേക്ക് ഓടിയെത്തിയ അരുൺ ദേവ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ അവയവ മാറ്റ ശസ്ത്രക്രിയ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ അരുൺ ദേവ് അടക്കമുള്ളവർക്കെതിരെ ആശുപത്രി അധികൃതർ പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് ഇദ്ദേഹത്തിന്റെ വിശദീകരണം.

എറണാകുളത്തെ രാജഗിരി ആശുപത്രിയിൽനിന്ന് വൃക്കയുമായി പുറപ്പെട്ടസംഘത്തിന്റെ തിരുവനന്തപുരം ജില്ലയിലെ യാത്ര ഇയാൾ ആയിരുന്നു ഏകോപിപ്പിച്ചത്. 'ഒരു ജീവനല്ലേ പെട്ടിയിലിരിക്കുന്നത്. ആ ജീവൻ ​കൊണ്ടുപോയി വേറൊരാൾക്ക് ഒരു ജീവൻ കിട്ടട്ടേ എന്നുകരുതി ആ ഒരു വെപ്രാളത്തിലാണ് പെട്ടിയുമെടുത്ത് ഓടിയത്. ഇത്രയും കിലോമീറ്റർ ഓടി വരുന്നതല്ലേ.. ഒരു ജീവൻ രക്ഷിക്കാനായിരുന്നു താൻ ശ്രമിച്ചത്. വേറെ ദുരുദ്ദേശം ഒന്നും ഇല്ലായിരുന്നു. ഇതിനുമുമ്പും നമ്മൾ ഇതുപോലെ ചെയ്തിട്ടുണ്ട്. ഇതിൽ ചെറിയൊരു തെറ്റുപറ്റി...' -അരുൺ ദേവ് പറഞ്ഞു.

ആംബുലൻസ് എത്തിയപ്പോൾ സെക്യൂരിറ്റി പോലും ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് ​മനസ്സിലായതെന്ന് അദ്ദേഹം പറഞ്ഞു.

'ആംബുലൻസിൽ ഉണ്ടായിരുന്ന ഡോക്ടർമാരും ഡ്രൈവറും ഭക്ഷണം പോലം കഴിക്കാതെ ക്ഷീണിതരായിരുന്നു.

ആംബുലൻസിൽ നിന്ന് പെട്ടിയുമെടുത്ത് ഓടുമ്പോൾ സെക്യൂരിറ്റി ജീവനക്കാരനാണ് നമ്മുടെ മുന്നിൽ ഒാടി ലിഫ്റ്റ് തുറന്നത്. ഞായറാഴ്ച ആയതിനാൽ സ്റ്റാഫ് കുറവായിരുന്നു. ആരെയും തെറ്റ് പറഞ്ഞിട്ട് കാര്യമില്ല. വിവരം കൈമാറാതെ പോയതാകാം കാരണം. ചിലപ്പോൾ, മിഷൻ പ്രതീക്ഷിച്ചതിലും നേരത്തെ ആശുപത്രിയിൽ എത്തിയതിനാലാകാം വേണ്ടത്ര മുൻകരുതൽ ആശുപത്രി അധികൃതർ എടുക്കാതിരുന്നത്' -അരുൺ ദേവ് പറഞ്ഞു.

വൃക്ക കൊണ്ടുപോകാൻ ആശുപത്രി ജീവനക്കാർ ആരും ഉണ്ടായിരുന്നില്ലെന്നാണ് ഇവർ പറയുന്നത്. അതേസമയം, ആശുപത്രി ജീവനക്കാരല്ലാത്ത ചിലര്‍ വൃക്കയടങ്ങിയ പെട്ടി എടുത്ത് അകത്തേക്ക് പോയത് ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് ആശുപത്രി അധികൃതരുടെ ആക്ഷേപം. ഇക്കാര്യം ആരോഗ്യമന്ത്രി വീണ ജോർജും പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച് ആശുപത്രി അധികൃതർ പരാതി ഉന്നയിച്ചിട്ടുണ്ടെന്നും അതില്‍ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

ഞായറാഴ്ച ഉച്ചക്ക് 2.50നാണ് എറണാകുളത്തെ രാജഗിരി ആശുപത്രിയിൽനിന്ന് വൃക്കയുമായി സംഘം പുറപ്പെട്ടത്. ഇക്കാര്യം രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ അറിയിച്ചിരുന്നു. വൈകീട്ട് 5.30ന് ആംബുലൻസ് പൊലീസ് സുരക്ഷയിൽ മെഡിക്കൽ കോളജിലെ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിന് മുന്നിലെത്തി. എന്നാൽ, വൃക്കയുള്ള പെട്ടി അരുൺ ദേവും സംഘവും എടുത്ത് കൊണ്ടുപോയ ശേഷം അഞ്ച് മിനിട്ടോളം കഴിഞ്ഞാണ് ചില ജീവനക്കാരെത്തി വാങ്ങിയത്. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ഏകോപനത്തിൽ വീഴ്ചയുണ്ടായെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. രോഗിയുടെ മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമെ വ്യക്തമാകൂവെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Arundev about kidney transplantation Mission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.