സ്വർണത്തിൽ മിന്നുന്ന പരമ്പരാഗത വിവാഹ സങ്കല്‍പങ്ങളെ മാറ്റിമറിച്ചിരിക്കുകയാണ് കോഴിക്കോടുകാരായ അഖിലേഷും അര്‍ച്ചനയും. വ്യാഴാഴ്ച കൈവേലിയിൽ വച്ചായിരുന്നു അഖിലേഷിന്‍റെയും അർച്ചനയുടെയും വിവാഹം. മടപ്പള്ളി പുളിയേരീന്‍റവിട സുരേഷ്ബാബുവിന്‍റെയും (കമല ഫ്ളവേഴ്‌സ്, വടകര) ജയശ്രീയുടെയും മകനാണ് അഖിലേഷ്. കൈവേലി ചെറുവത്ത് അശോകന്റെയും ശോഭയുടെയും മകളാണ് അർച്ചന. ഒരുതരി സ്വർണം പോലും ഇല്ലാതെയായിരുന്നു ഇരുവരുടേയും വിവാഹം.
കല്യാണത്തിന് സ്വര്‍ണമൊന്നും വേണ്ടെന്ന് ഇരുവരും ഒരുമിച്ച് തീരുമാനമെടുക്കുകയായിരുന്നു. താലിമാലയോ വിവാഹ മോതിരമോ വേണ്ടെന്നും തീരുമാനിച്ചു. തുടക്കത്തില്‍ കുറച്ച് എതിര്‍പ്പുകളുണ്ടായെങ്കിലും ഒടുവില്‍ ഇരുവീട്ടുകാരും മക്കളുടെ ഇഷ്ടത്തിന് വിടുകയായിരുന്നുവെന്നു. 15-ഓളം പേർ മാത്രമാണ് വധുവിന്‍റെ വീട്ടിലെത്തിയത്. പരസ്പരം മാല ചാർത്തുകയും ബൊക്കെ കൈമാറുകയും മാത്രമാണ് വിവാഹ ചടങ്ങായി ഉണ്ടായത്.
ഏപ്രിൽ 25-നായിരുന്നു ഇവരുടെ കല്യാണം തീരുമാനിച്ചത്. കോവിഡ് നിയന്ത്രണവും മറ്റും വന്നപ്പോൾ വിവാഹം നീണ്ടുപോവുകയായിരുന്നു. ബി.ടെക്. ബിരുദ ധാരിയും സിവിൽ എൻജിനിയറുമാണ് അഖിലേഷ്. അർച്ചന എം. ടെക്.കാരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.