തിരുവനന്തപുരം: നാലുവർഷത്തിലേറെയായി ഒഴിഞ്ഞുകിടക്കുന്ന 60 ഓളം സർക്കാർ കോളജുകളിലെ പ്രിൻസിപ്പൽമാരുടെ നിയമനം ഭരണാനുകൂല അധ്യാപക സംഘടനയുടെ സമ്മർദത്തിന് വഴങ്ങി സർക്കാർ നീട്ടിക്കൊണ്ടുപോകുന്നതായി ആക്ഷേപം. യു.ജി.സി വ്യവസ്ഥ പ്രകാരം പ്രിൻസിപ്പൽ നിയമനത്തിന് യോഗ്യതയുള്ളവരുടെ പട്ടിക കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെയും പി.എസ്.സിയുടെയും ശിപാർശയോടെ അംഗീകാരത്തിനായി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിട്ട് രണ്ടാഴ്ചയിലേറെയായി.
80 ഓളം അപേക്ഷകരിൽ 44 പേരാണ് പ്രിൻസിപ്പൽ നിയമനത്തിന് യോഗ്യത നേടിയത്. എന്നാൽ സർക്കാറിന് താൽപര്യമുള്ളവരുടെ എണ്ണം പട്ടികയിൽ കുറഞ്ഞതാണ് നിയമനം വൈകാൻ കാരണമായി പറയുന്നത്.
യു.ജി.സി വ്യവസ്ഥ പ്രകാരം യോഗ്യതയുള്ളവരെ സ്ഥിരം പ്രിൻസിപ്പൽമാരായി നിയമിക്കണമെന്ന് അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണലിന്റെ ഉത്തരവ് നിലവിലുണ്ട്. എന്നാൽ ഇത് അവഗണിച്ച് ഇടത് സംഘടനകൾക്ക് താൽപര്യമുള്ള അധ്യാപകർക്ക് പ്രിൻസിപ്പൽമാരുടെ ചുമതല നൽകിയുള്ള ഭരണമാണ് പുതിയ അധ്യയനവർഷവും കോളജുകളിൽ തുടരുന്നത്.
ഭരണാനുകൂല സംഘടനയിൽ യു.ജി.സി യോഗ്യതയുള്ളവർ കുറവായതോടെയാണ് പ്രിൻസിപ്പൽ നിയമനനടപടികൾ തന്നെ വൈകിയത്. പ്രിൻസിപ്പൽ നിയമനത്തിനുള്ള ഇൻറർവ്യൂവിനൊപ്പം നടപടി പൂർത്തിയായ പ്രഫസർമാരുടെ പ്രമോഷൻ ഉത്തരവ് പ്രിൻസിപ്പൽ നിയമനം പൂർത്തിയാകാത്തതുകൊണ്ട് ഇറക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.