മന്ത്രിക്കസേരയിലേക്ക് അനൂപ് ജേക്കബ് വീണ്ടും

പിറവം: പത്തു വർഷം മുമ്പ് അലങ്കരിച്ച മന്ത്രിപദവിയിലേക്ക് വീണ്ടുമെത്തുമ്പോൾ അനുഭവ, പരിചയസമ്പത്തിന്‍റെ വെളിച്ചമായിരിക്കും പിറവത്തുനിന്നുള്ള കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടി ലീഡർ അനൂപ് ജേക്കബിനെ നയിക്കുക. യു.ഡി.എഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് (ജേക്കബ്) സ്ഥാനാർഥിയായി പിറവം നിയോജകമണ്ഡലത്തിൽനിന്ന് അനൂപ് ജയിക്കുന്നത് ഇത് നാലാം തവണയാണ്, മന്ത്രിയായി രണ്ടാം തവണയും.

അന്തരിച്ച മുൻ മന്ത്രി ടി.എം. ജേക്കബിന്റെ മകനായ അനൂപ് അദ്ദേഹത്തിന്‍റെ പിൻഗാമിയായാണ് രാഷ്ട്രീയത്തിലെത്തുന്നത്. രണ്ടാം ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രിയായിരുന്ന ടി.എം. ജേക്കബിന്റെ നിര്യാണത്തെത്തുടർന്നുണ്ടായ പിറവം ഉപതെരഞ്ഞെടുപ്പിലാണ് ആദ്യമായി സ്ഥാനാർഥിയായി മത്സരിച്ചു ജയിക്കുന്നത്. പിന്നാലെ 2012 മുതൽ 2016 വരെ മന്ത്രിസ്ഥാനം വഹിച്ചു. ഭക്ഷ്യ- പൊതുവിതരണം, ഉപഭോക്തൃ സംരക്ഷണം, രജിസ്ട്രേഷൻ വകുപ്പുകളുടെ മന്ത്രിയായിരുന്നു. തുടർന്നുള്ള നിയമസഭ തെരഞ്ഞെടുപ്പുകളിലെല്ലാം മത്സരിച്ചു ജയിച്ച ചരിത്രം കൂടിയുണ്ട് ഇദ്ദേഹത്തിന്. പിറവം മണ്ഡലത്തെ എന്നും ഇളകാത്ത കോട്ടയായി കാക്കുകയാണ് ഇദ്ദേഹം.

നിലവിൽ കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടി ലീഡർ (2013 മുതൽ), പാർലമെന്ററി പാർട്ടി ലീഡർ (2016 മുതൽ), യു.ഡി.എഫ്. പാർലമെന്ററി പാർട്ടി ട്രഷറർ തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നു. കേരളാ യൂത്ത് ഫ്രണ്ട് (ജേക്കബ്) സംസ്‌ഥാന ജനറൽ സെക്രട്ടറി, പ്രസിഡന്റ്, കേരള കോൺഗ്രസ് (ജേക്കബ്) ഉന്നതാധികാര സമിതി അംഗം (2004), കേരള സ്റ്റുഡന്റ്സ് കോൺഗ്രസ് (ജേക്കബ്) സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, യൂനിറ്റ് പ്രസിഡന്റ്, തിരുവനന്തപുരം ജില്ല പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചു.

അനൂപ് ജേക്കബിന്‍റെയും ഡെയ്സി ജേക്കബിന്റെയും മകനായി 1977 ഡിസംബർ 16ാം തീയതി കോട്ടയം ജില്ലയിൽ ജനനം. ബി.എ, എൽഎൽ.ബി വിദ്യാഭ്യാസം നേടി അഭിഭാഷകനായും പ്രവർത്തിച്ചിട്ടുണ്ട്. ബി.പി.സി കോളജ് മുൻ അസി. പ്രഫസറായ ഭാര്യ അനില അനൂപും മക്കളായ ബി.ടെക് വിദ്യാർഥി ടി.എം. ജേക്കബ്, പ്ലസ് വൺ വിദ്യാർഥിനി ലിറ അനൂപ് എന്നിവരും പിന്തുണയുമായി ഒപ്പമുണ്ട്.

Tags:    
News Summary - Anoop Jacob Back in the Cabinet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.