അൽഫാമും അമൂസും കഴിച്ചതിനെ തുടർന്ന് വയറിളക്കവും ഛർദിയും; സ്ഥാപനം ആരോഗ്യ വിഭാഗം അടപ്പിച്ചു

നാദാപുരം: അൽഫാമും അമൂസും കഴിച്ചതിനെ തുടർന്ന് വയറിളക്കവും ഛർദിയും. സ്ഥാപനം ആരോഗ്യ വിഭാഗം അടപ്പിച്ചു. കല്ലാച്ചി ഓത്തിയിൽ പീടികയിലെ സ്പൈസി വില്ലേജ് റസ്റ്റാറന്റ് ആണ് ആരോഗ്യ വിഭാഗം അടച്ചുപൂട്ടാൻ നിർദേശം നൽകിയത്. അൽഫാമും അമൂസും കഴിക്കുകയും പിറ്റേദിവസം വയറിളക്കവും ഛർദിയും അനുഭവപ്പെടുകയും ചെയ്ത രണ്ടു പേർ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടിയതോടെയാണ് ആരോഗ്യ വകുപ്പ് നടപടിയെടുത്തത്.

വെള്ളിയാഴ്ച സ്ഥാപനത്തിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. പരിശോധനയിൽ ഹോട്ടലിൽ ഉപയോഗിക്കുന്ന കുടിവെള്ളം ഗുണനിലവാര പരിശോധന നടത്താതെ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇവിടെ പണിയെടുക്കുന്ന ഇതര സംസ്ഥാനക്കാരായ ഇരുപതോളം ജോലിക്കാർക്ക് ആവശ്യമായ ഹെൽത്ത് കാർഡ് ഉണ്ടായിരുന്നില്ല. പരിശോധനക്ക് നാദാപുരം താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ജെ.എച്ച്.ഐ കെ. പ്രസാദ് എന്നിവർ നേതൃത്വം നൽകി.

നാദാപുരത്ത് രണ്ടു മത്സ്യ വിൽപന കേന്ദ്രങ്ങൾക്കെതിരെ നടപടി

നാദാപുരം: ഭക്ഷ്യസുരക്ഷ വിഭാഗം നാദാപുരത്ത് രണ്ടാംതവണ പരിശോധന നടത്തി. പരിശോധനയിൽ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തി. നാദാപുരം, കല്ലാച്ചി, ഭൂമിവാതുക്കൽ ടൗണിലെ പത്തൊമ്പത് സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ച അഞ്ചു സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കി.

ഗുണനിലവാരമില്ലത്ത മത്സ്യവിൽപന നടത്തിയ കല്ലാച്ചിയിലെ ബി.കെ ഫിഷ് സ്റ്റാൾ, ഭൂമിവാതുക്കലിലെ വാണിമേൽ ഫിഷ് ബൂത്ത് എന്നിവക്കെതിരെ നടപടിയെടുത്തു. ലൈസൻസില്ലാതെ പ്രവർത്തിച്ച കല്ലാച്ചിയിലെ ഗോൾഡൻ ലീഫ് കഫേക്കെതിരെ ഷെഡ്യൂൾ നാല് പ്രകാരം കേസെടുത്തു. നാദാപുരം ക്രീമറി ഫാസ്റ്റ് ഫുഡിൽ ദിവസങ്ങളായി ഒരേ എണ്ണയിൽ ഭക്ഷണപദാർഥങ്ങൾ നിർമിക്കുന്നത് കണ്ടെത്തി. നാദാപുരം മദീന ഫ്രൂട്ട്സ്റ്റാളിൽ വിൽപനക്കുവെച്ച കേട് വന്നതും, ചീഞ്ഞതുമായ 12 കിലോ പഴങ്ങൾ കണ്ടെത്തി നശിപ്പിച്ചു.

പരിശോധനക്ക് നാദാപുരം മേഖല ഭക്ഷ്യ സുരക്ഷ ഓഫിസർ ഫെബി മുഹമ്മദ് അഷ്റഫ്, ടെക്നിക്കൽ അസിസ്റ്റന്റ് ജിഷ്ണു ഗോപാൽ, എ.കെ. മനോജ് കുമാർ എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - alfahm shop closed by health department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.