എ.കെ.ജി സെൻറർ
തിരുവനന്തപുരം: കേരള സർവകലാശാലയുടെ 40 സെൻറ് ഭൂമി എ.കെ.ജി സെൻറർ അനധികൃതമായി കൈവശംവെച്ചിരിക്കുന്നെന്ന പരാതിയിൽ ചാൻസലറായ ഗവർണർക്ക് വിശദീകരണം നൽകാതെ വൈസ് ചാൻസലർ. സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി നൽകിയ പരാതിയിലാണ് ഗവർണർ വി.സിയോട് വിശദീകരണം തേടിയത്.
വിശദീകരണം ആവശ്യപ്പെട്ടിട്ട് രണ്ടുമാസം പിന്നിട്ടു. സർവകലാശാല ഭൂമി എ.കെ.ജി സെൻററിന് വിട്ടുകൊടുത്തതുസംബന്ധിച്ച ഫയലുകൾ സിൻഡിക്കേറ്റിന്റെ പരിഗണനക്ക് സമർപ്പിക്കാൻ വി.സി ഡോ. മോഹനൻ കുന്നുമ്മൽ രജിസ്ട്രാർക്ക് നിർദേശം നൽകിയിരുന്നു. രേഖകൾ സർവകലാശാലയിൽ ലഭ്യമല്ലെന്നാണ് രജിസ്ട്രാറുടെ മറുപടി.
1988ൽ നായനാർ സർക്കാറിന്റെ കാലത്ത് സർവകലാശാല കെട്ടിടങ്ങളോട് ചേർത്ത് കരിങ്കൽ ഭിത്തി കെട്ടി എ.കെ.ജി സെന്‍റർ ഭൂമി വേർതിരിച്ചു. സർവേ ഡയറക്ടറേറ്റ് രേഖകളിൽ 55 സെന്റ് ഭൂമിയാണ് എ.കെ.ജി സെന്ററിന്റെ കൈവശമുള്ളത്.
എ.കെ. ആന്റണി മുഖ്യമന്ത്രി ആയിരുന്നപ്പോൾ എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന് 15 സെന്റ് ഭൂമി അനുവദിച്ചു. ഇതുസംബന്ധിച്ച രേഖകൾ സർക്കാറിൽനിന്ന് കാണാതായതിന് പിന്നാലെയാണ് ഭൂമി വിട്ടുനൽകിയ രേഖകൾ സർവകലാശാലയിൽനിന്നും അപ്രത്യക്ഷമായത്.
എ.കെ.ജി സെൻറർ കൈവശപ്പെടുത്തിയ പുറമ്പോക്ക് ഭൂമി സർവകലാശാല തിരിച്ചുപിടിക്കാൻ വൈകുന്നതുസംബന്ധിച്ച് ചാൻസലറെയും കേരള സർവകലാശാലയെയും എതിർകക്ഷികളാക്കി ഹൈകോടതിയിൽ ഹർജി ഫയൽ ചെയ്യുമെന്ന് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ചെയർമാൻ അറിയിച്ചു.
തിരുവനന്തപുരം: പത്ത് ലക്ഷം രൂപ പ്രതിവർഷ കെട്ടിടനികുതി കണക്കാക്കിയെങ്കിലും എ.കെ.ജി സെന്ററിനെ ഗവേഷണ കേന്ദ്രമെന്ന നിലയിൽ നികുതി അടയ്ക്കുന്നതിൽനിന്ന് ഒഴിവാക്കിയിരിക്കുകയാണെന്ന് വിവരാവകാശ രേഖയിലൂടെ തിരുവനന്തപുരം കോർപറേഷൻ അധികൃതർ അറിയിച്ചു.
സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫിസിനുവേണ്ടി പഴയ എ.കെ.ജി സെന്ററിനുസമീപം നിർമിച്ച ഒമ്പത് നില കെട്ടിടസമുച്ചയത്തിന്റെ ഭൂമിയും വിവാദത്തിലാണ്. ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷനില്‍നിന്ന് വായ്പയെടുത്ത തുകയുടെ തിരിച്ചടവ് മുടങ്ങിയതോടെ ചട്ടവിരുദ്ധമായി കരസ്ഥമാക്കിയവരിൽനിന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ 2021ഭൂമി വാങ്ങിയതെന്ന് കാണിച്ച് ഐ.എസ്.ആർ.ഒ ജീവനക്കാരി ഇന്ദു നൽകിയ കേസ് സുപ്രീം കോടതിയുടെ പരിഗണയിലാണ്. കേസിൽ സുപ്രീംകോടതി സി.പി.എമ്മിന് നോട്ടീസ് അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.