പാലക്കാട്: പാർട്ടിയുമായി പരസ്യമായി ഉടക്കിയതിന് പിന്നാലെ ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സി.പി.എം നേതാവ് എ. പത്മകുമാർ ഒരുകാരണവശാലും മറുകണ്ടം ചാടില്ലെന്ന് മുതിർന്ന സി.പി.എം നേതാവ് എ.കെ. ബാലൻ. ‘ഉറപ്പിച്ച് ഞാൻ പറയുന്നു, അദ്ദേഹം ഒരുരൂപത്തിലും മറുകണ്ടം ചാടില്ല, ഞാൻ ഇന്ന് രാവിലെ അദ്ദേഹവുമായി സംസാരിച്ചിരുന്നു’ -ചാനൽ ചർച്ചയിൽ ഇതേക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി എ.കെ. ബാലൻ പറഞ്ഞു.
സി.പി.എം പത്തനംതിട്ട ജില്ല സെക്രട്ടേറിയറ്റ് അംഗവും മുൻ എം.എൽ.എയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാർ തന്നെ സംസ്ഥാന കമ്മിറ്റിയില്‍ ഉൾപ്പെടുത്താത്തതില്‍ അതൃപ്തി പരസ്യമാക്കി ഇന്നലെ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ, ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹം സൃഷ്ടിച്ച് ബി.ജെ.പി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ. സൂരജും വൈസ് പ്രസിഡന്റ് അയിരൂർ പ്രദീപുമാണ് അദ്ദേഹത്തിന്റെ വീട്ടിൽ ചർച്ചക്കെത്തിയത്. ബി.ജെ.പി സംസ്ഥാനനേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് ചർച്ച എന്നാണ് സൂചന.
പത്മകുമാർ വന്നാൽ സ്വീകരിക്കുമെന്ന് ബി.ജെ.പി പത്തനംതിട്ട ജില്ല നേതൃത്വം ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. മറ്റു കാര്യങ്ങൾ പാർട്ടി സംഘടനാ തലത്തിൽ തീരുമാനിക്കുമെന്നാണ് ഇന്ന് ചർച്ചയിൽ പങ്കെടുത്ത ബി.ജെ.പി ജില്ല വൈസ് പ്രസിഡന്‍റ് ആയിരൂർ പ്രദീപ് പറഞ്ഞത്.
ഇന്നലെ ഉച്ചവരെ സി.പി.എം സംസ്ഥാന സമ്മേളനത്തിൽ സജീവമായി പങ്കെടുത്ത പാർട്ടി നേതാവാണ് പത്മകുമാർ. എന്നാൽ, സംസ്ഥാന കമ്മിറ്റിയില്‍ ഉൾപ്പെടുത്തില്ല എന്ന് ഉറപ്പായതോടെ അതൃപ്തി പരസ്യമാക്കി ഉച്ചഭക്ഷണത്തിനും പൊതുസമ്മേളനത്തിലും പങ്കെടുക്കാതെ അദ്ദേഹം കൊല്ലത്ത് നിന്ന് മടങ്ങുകയായിരുന്നു. പാർട്ടിക്കെതിരായ വെളിപ്പെടുത്തൽ വിവാദമായതോടെ, പാർട്ടി വിട്ട് പോകില്ലെന്നും അനുവദിക്കുകയാണെങ്കിൽ ബ്രാഞ്ച് തലത്തിൽ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംസ്ഥാന കമ്മിറ്റിയില്‍ ഉൾപ്പെടുത്താത്തതില്‍ അതൃപ്തി പരസ്യമാക്കി ഇന്നലെയാണ് പത്മകുമാര്‍ രംഗത്തെത്തിയത്.
‘കമ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ച് ഉണ്ടാകാൻ പാടില്ലാത്ത ചില സംഭവങ്ങളാണ് ഉണ്ടായത്. പറഞ്ഞ കാര്യങ്ങളിൽ ഞാൻ ഉറച്ചുനിൽക്കുകയാണ്. കമ്യൂണിസ്റ്റ് പാർട്ടികൾ രാഷ്ട്രീയവും സംഘടനാപരവുമായ കാര്യങ്ങൾ പരിശോധിച്ചാണ് സാധാരണ ഉപരിസമിതികളിലേക്ക് ആളുകളെ എടുക്കാറുള്ളത്. പക്ഷേ, ഇപ്പോൾ അങ്ങനെ ഉണ്ടായില്ല. പത്തനംതിട്ട ജില്ലയിൽ 52 വർഷമായി പ്രവർത്തിക്കുന്നയാളാണ് ഞാൻ. ഞാൻ പ്രതീക്ഷിച്ചിരുന്നു പരിഗണനയുണ്ടാകുമെന്ന്. അതുണ്ടായില്ല. ഇനി പാർട്ടി തീരുമാനിക്കട്ടെ. പാർട്ടി വിട്ടുപോകാനൊന്നും ഇല്ല. പാർട്ടി അനുവദിക്കുകയാണെങ്കിൽ ഇനി എന്‍റെ ബ്രാഞ്ചിൽ പ്രവർത്തിക്കാനാണ് ആഗ്രഹം. ഒമ്പത് വർഷം മാത്രം പാർട്ടിയിൽ പ്രവർത്തിച്ച വീണ ജോർജിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയത് അവരുടെ കഴിവ് പരിഗണിച്ചായിരിക്കും. അതിലൊന്നും തർക്കമില്ല. എനിക്ക് എന്‍റെ കാര്യത്തിൽ മാത്രമാണ് പരാതിയുള്ളത്. മറ്റ് പാർട്ടികൾ എന്നെ സ്വാഗതം ചെയ്യുന്നത് അവരുടെ ഒരു അറിവില്ലായ്മയുടെ ഫലമാണ്. ഞാൻ എന്നും സി.പി.എമ്മായിരിക്കും. പാർട്ടിക്ക് എന്ത് തീരുമാനവുമെടുക്കാം’ -പത്മകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.