എ.കെ. ആന്‍റണി
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ രൂക്ഷ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ.കെ. ആന്‍റണി. പമ്പ മുതൽ മരക്കൂട്ടം വരെ വനിതകളെ കൊണ്ടുപോയവരല്ലേ എന്ന് ആന്‍റണി ചോദിച്ചു.
ശബരിമലയിൽ വനിതകളെ കയറ്റാൻ ശ്രമിച്ചതിനെ കുറിച്ച് പറയാൻ ആഗ്രഹിക്കുന്നില്ല. അത്തരം വിവാദങ്ങളിലേക്ക് പോകേണ്ടെന്നും എ.കെ. ആന്‍റണി വാർത്താസമ്മേളത്തിൽ വ്യക്തമാക്കി.
ഈ മാസം 20നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ മേൽനോട്ടത്തിൽ പമ്പാ തീരത്ത് ആഗോള അയ്യപ്പസംഗമം സംഘടിപ്പിക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തിന് കഴിഞ്ഞ ദിവസം ഹൈകോടതി അനുമതി നൽകിയിരുന്നു. വിഷയത്തിൽ ഇടപെടാനില്ലെന്ന് വ്യക്തമാക്കിയ കോടതി പമ്പയുടെ വിശുദ്ധി സംരക്ഷിക്കണമെന്ന് ഇടക്കാല ഉത്തരവിലൂടെ നിര്‍ദേശിച്ചു. ഹൈകോടതി ഉത്തരവിനെതിരെ നൽകിയ അപ്പീൽ സുപ്രീംകോടതി ഇന്ന് തള്ളിയിരുന്നു.
സംഗമത്തിന്റെ ഭാഗമായി പമ്പയില്‍ സ്ഥിരമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുത്. കണക്കുകള്‍ കൃത്യമായി സൂക്ഷിക്കണം. 45 ദിവസത്തിനുള്ളില്‍ ഇത് ശബരിമല സ്‌പെഷല്‍ കമീഷണര്‍ക്ക് നല്‍കണം എന്നീ കോടതി നിർദേശിച്ചിരുന്നു. ഭക്തിയുടെയും വിനോദ സഞ്ചാരത്തിന്റെയും പേരില്‍ നടത്തുന്ന രാഷ്ട്രീയവും വാണിജ്യപരവുമായ പരിപാടിയാണ് ആഗോള അയ്യപ്പ സംഗമമെന്ന് ചൂണ്ടിക്കാട്ടി നിരവധി ഹരജികള്‍ ഹൈകോടതിക്ക് മുമ്പാകെ എത്തിയിരുന്നു. അയ്യപ്പനെ വില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അത് അനുവദിക്കരുതെന്നുമാണ് ഹരജിക്കാരുടെ വാദം. എന്നാല്‍, അയ്യപ്പന്റെ പേരില്‍ പണപ്പിരിവ് നടത്തുന്നില്ലെന്ന് സര്‍ക്കാറും ദേവസ്വം ബോര്‍ഡും വ്യക്തമാക്കി.
ശബരിമലയുടെ വികസനത്തിന് വേണ്ടിയാണ് സംഗമം നടത്തുന്നത് എന്നാണ് സർക്കാറിന്‍റെ വാദം. പരിപാടിയുടെ ഭാഗമായി നിര്‍ബന്ധിത പണപ്പിരിവ് നടക്കുന്നില്ല. സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സ്‌പോണ്‍സര്‍ഷിപ്പ് കമ്മിറ്റിയെ തന്നെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ശബരിമലയുടെ മാസ്റ്റര്‍ പ്ലാന്‍ നടത്തിപ്പിനായി 1300 കോടി രൂപയോളം വേണ്ടിവരും. റോപ് വേ അടക്കമുള്ള മറ്റ് നിര്‍മാണപ്രവര്‍ത്തനങ്ങളും ശബരിമലയില്‍ നടക്കുന്നുണ്ട്. ഇതിനൊക്കെ സഹായിക്കാന്‍ സന്നദ്ധരായി ആരെങ്കിലും മുന്നോട്ടുവന്നാല്‍ അത് സ്വീകരിക്കേണ്ടതില്ലേ എന്നും സര്‍ക്കാര്‍ കോടതിയില്‍ ചോദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.