തൃശൂർ: ശബരിമലക്കേസിൽ സുപ്രീംകോടിതി വിധി വന്നപ്പോൾ വിശ്വാസ സംരക്ഷണത്തിന് ഒാർഡിനൻസ് ഇറക്കാമായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോൾ കോഴിക്കോട്ടെത്തി കേരള ജനതയുടെ ആചാര-വിശ്വാസ സംരക്ഷണത്തിന് ഭരണഘടന പരിരക്ഷ നൽകുമെന്ന് പ്രസംഗിക്കുന്നത് പരിഹാസ്യമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആൻറണി ചൂണ്ടിക്കാട്ടി.
ആ പരിപ്പ് കേരളത്തിൽ വേവില്ല. പ്രധാനമന്ത്രിയുടെ നാടകം ഇവിടെ വിലപ്പോവുകയില്ല- തൃശൂർ പ്രസ് ക്ലബിൽ ‘രാഷ്ട്രീയം പറയാം’ സംവാദത്തിൽ സംസാരിക്കുകയായിരുന്നു ആൻറണി.
കേസ് വന്നപ്പോൾ ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും ഭരണഘടന പരിരക്ഷ നൽകുമെന്ന് വ്യക്തമാക്കാമായിരുന്നു. വിധി വന്നപ്പോൾ കേരള സർക്കാർ നിലപാടിനെതിരെ നിലകൊള്ളാൻ അറ്റോർണി ജനറലിന് പ്രധാനമന്ത്രിക്ക് നിർദേശം നൽകാമായിരുന്നു. അതുണ്ടായില്ല. നടപടിയെടുക്കാൻ അവസരം കിട്ടിയപ്പോൾ ഒന്നും ചെയ്യാതെ ഉറക്കം നടിച്ചു. ഇനിയും അധികാരത്തിൽ വന്നാൽ ഇതൊക്കെ ചെയ്യുമെന്ന് പറയുന്ന പ്രധാനമന്ത്രി നാടകം കളിക്കുകയാണ് ഇതിനാണ് തെരഞ്ഞെടുപ്പ് സ്റ്റണ്ട് എന്ന് പറയുന്നത്. കോടതിയിൽ ഹരജി നൽകിയ ബി.ജെ.പി കുടുംബത്തിൽപെട്ടവരോട് അത് പിൻവലിക്കാൻ ആവശ്യപ്പെടാമായിരുന്നല്ലോ?- ആൻറണി ചോദിച്ചു.
കേന്ദ്രത്തില്‍ ഭരണമാറ്റം എന്നതിനൊപ്പം കേരളത്തില്‍ പിണറായി സർക്കാറിന് വൻ ഷോക്ക് നൽകലുമാണ് ഈ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ലക്ഷ്യമെന്നും ആൻറണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.