തിരുവനന്തപുരം: പ്രചാരണ കോലാഹലം കഴിഞ്ഞു, വോട്ട് പെട്ടിയിൽ വിശ്രമിക്കുകയാണ്. എന്നാൽ, കോൺഗ്രസ് പ്രചാരണത്തിൽ നിന്നും പിന്നോട്ട് പോയിട്ടില്ല. നിലവിൽ, നടക്കുന്നമത്സരം ഏതെങ്കിലും മണ്ഡലം സ്വന്തമാക്കാനല്ല. മറിച്ച് മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടിയാണ്. വോട്ടെടുപ്പ് കഴിഞ്ഞതോടെ താഴെ തട്ടിലുള്ള പ്രവർത്തകൻ തൊട്ട് മുകൾ തട്ടിലുള്ള നേതാക്കൾ വരെ ചേരിതിരിഞ്ഞ് വിവിധ നേതാക്കളെ പിന്തുണക്കുകയാണ്. ഈ പ്രവണത ശരിയല്ലെന്ന് ചില മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ട സാഹചര്യത്തിൽ ഒന്നടങ്ങിയിരുന്നു. എന്നാൽ, വീണ്ടും മുഖ്യമന്ത്രി ചർച്ചയുമായി മുതിർന്ന കോൺഗ്രസ് നേതാവ് രംഗത്തെത്തിയിരിക്കുകയാണ്. ‘എന്റെ സ്വപ്നത്തിലെ കോൺഗ്രസ് മുഖ്യമന്ത്രി’ എന്ന തലക്കെട്ടോടെ അജയ് തറയിലാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. വിദ്യാർത്ഥി യുവജന പോരാട്ടങ്ങളിലൂടെ കടന്നുവന്നവൻ ആകണം അടുത്ത മുഖ്യമന്ത്രി. ഒരു ദിവസമെങ്കിലും ജയിലിൽ കിടന്നവനും ഒരിറ്റ് വെള്ളമെങ്കിലും ജലപീരങ്കിയിൽ നിന്ന് ശരീരത്തിൽ പതിച്ച വനുമാകണം മുഖ്യമന്ത്രിയെന്ന് അജയ് തറയിൽ. താഴെത്തട്ടിലുള്ള പ്രവർത്തകരെ മാന്യമായി പരിഗണിക്കുന്നവൻ ആകണം മുഖ്യമന്ത്രി. നിലപാടുകളിൽ സ്ഥിരതയുള്ളവൻ ആകണമെന്നും അജയ് തറയിൽ. കെ സി വേണുഗോപാൽ പക്ഷത്തെ പ്രധാന നേതാവാണ് അജയ് തറയിലെന്നാണ് പറയുന്നത്.
അജയ് തറയിലിന്റെ പോസ്റ്റ് പൂർണരൂപത്തിൽ
വിദ്യാർത്ഥി-യുവജന പോരാട്ടങ്ങളിലൂടെ വളർന്നുവന്ന നേതാവായിരിക്കണം. സമരമുഖത്ത് നിന്ന് പിന്നോട്ടില്ലാതെ, പൊലീസ് മർദ്ദനവും അടിച്ചമർത്തലും നേരിട്ടവനായിരിക്കണം. ഒരു ദിവസമെങ്കിലും ജയിലിൽ കിടന്നവനും, സമരമുഖത്ത് ജല പീരങ്കിയിൽ നിന്നും ഒരിറ്റു വെള്ളമെങ്കിലും വസ്ത്രത്തിൽ വീണവനും ആയിരിക്കണം.
സോഷ്യൽ മീഡിയയിലെ ശബ്ദമല്ല, ജനങ്ങളുടെ ഹൃദയങ്ങളിലേക്ക് സംസാരിക്കുന്നവനും ആയിരിക്കണം. താഴെതട്ടിലെ പ്രവർത്തകരെ മാന്യമായി പരിഗണിക്കുന്നവൻ ആയിരിക്കണം. നിലപാടുകളിൽ സ്ഥിരത ഉള്ളവൻ ആയിരിക്കണം . ഇത്തരം ഒരു കോൺഗ്രസ്സ് മുഖ്യമന്ത്രിയാണ് എന്റെ സ്വപ്നം. ഇതെല്ലാം അനുഭവിച്ച വ്യക്തി എന്ന നിലയിലാണ് ഞാൻ ഇത് സ്വപ്നം കാണുന്നത്.
— അജയ് തറയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.