എസ്.എഫ്.ഐ ഫാഷിസ്റ്റ് സംഘടനയെന്ന് എ.ഐ.എസ്.എഫ്; പിന്തുടരുന്നത് സംഘ്പരിവാർ ശൈലി

കോഴിക്കോട്: സി.പി.എം വിദ്യാർഥി സംഘടനയായ എസ്.എഫ്.ഐ ഒരു ഫാഷിസ്റ്റ് സംഘടനയാണെന്ന് സി.പി.ഐ വിദ്യാർഥി സംഘടനയായ എ.ഐ.എസ്.എഫ്. ആലപ്പുഴയിൽ അവസാനിച്ച എ.ഐ.എസ്.എഫ് 45-ാം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് എസ്.എഫ്.ഐയെ നിശിതമായി വിമർശിക്കുന്നത്. ഉത്തരേന്ത്യൻ കാമ്പസുകളിൽ എ.ബി.വി.പിയും സംഘ്പരിവാർ സംഘടനകളും സ്വീകരിക്കുന്ന അതേശൈലി തന്നെയാണ് എസ്.എഫ്.ഐ കേരളത്തിൽ അനുവർത്തിക്കുന്നതെന്നും എ.ഐ.എസ്.എഫ് കുറ്റപ്പെടുത്തുന്നു.

'സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം' എന്ന് കൊടിയിലെഴുതിയ പ്രസ്ഥാനമാണ് സംസ്ഥാനത്തെ കാമ്പസുകളിൽ അക്രമങ്ങൾ നടത്തുന്നത്. പല കാമ്പസുകളിലും എ.ഐ.എസ്.എഫിന് പ്രവർത്തിക്കാൻ സാധിക്കാത്ത തരത്തിലാണ് എസ്.എഫ്.ഐയുടെ നടപടികൾ.

എം.ജി സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാപക അക്രമമാണ് എസ്.എഫ്.ഐ അഴിച്ചുവിട്ടത്. ഫാഷിസ്റ്റ് രീതിയിലുള്ള അക്രമമായിരുന്നു ഇത്. ഒല്ലൂർ കോളജ്, കാലടി ശ്രീശങ്കര കാമ്പസ്, കോട്ടയം സി.എം.എസ് കോളജ്, ഏറ്റുമാനൂർ ഐ.ടി.ഐ അടക്കമുള്ള സ്ഥാപനങ്ങളിലും എസ്.എഫ്.ഐ അക്രമങ്ങൾ നടത്തിയെന്നും എ.ഐ.എസ്.എഫ് പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.    

എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടന റിപ്പോർട്ടിലും എസ്.എഫ്.ഐയെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതര ഇടത് വിദ്യാർഥി സംഘടനകളെ കാമ്പസുകളിൽ നിന്ന് തുരത്തി എസ്.എഫ്.ഐ എന്തുനേടിയെന്ന് ആലോചിക്കണമെന്നായിരുന്നു സംഘടന റിപ്പോർട്ടിലെ വിമർശനം.

സംസ്ഥാനത്തെ മിക്ക കോളജുകളിലും ധാർഷ്ട്യത്തോടെയാണ് എസ്.എഫ്.ഐ പ്രവർത്തകർ പെരുമാറുന്നത്. ബദ്ധശത്രുക്കളോടെന്ന പോലെ, ഇടതു വിദ്യാർഥി സംഘടനയെന്നതു പോലും മാറ്റിവെച്ചാണ് ആക്രമണം അഴിച്ചുവിടുന്നത്. കോട്ടയത്ത് സെനറ്റ് തെരഞ്ഞെടുപ്പിൽ സംസ്ഥാന ജോ. സെക്രട്ടറി നിമിഷ രാജുവിനെതിരെ മര്യാദകൾ ലംഘിച്ച് കടന്നാക്രമണം നടത്തുകയായിരുന്നു.

രാജ്യത്താകെ എ.ഐ.എസ്.എഫിനെ തുരത്താനാണ് എസ്.എഫ്.ഐ തിടുക്കം കാട്ടുന്നത്. മൂന്ന് സംസ്ഥാനങ്ങളിലും പ്രധാന സർവകലാശാലകളിലും അപ്രമാദിത്വമുണ്ടായിരുന്ന എസ്.എഫ്.ഐ തിരിഞ്ഞു നോക്കുന്നത് നന്നാകുമെന്നും ഇവിടങ്ങളിലൊക്കെ എ.ഐ.എസ്.എഫിനെ തുരത്തിയപ്പോൾ കടന്നുവന്നത് ആരാണെന്ന് കണക്കെടുക്കുന്നത് നല്ലതാണെന്നും റിപ്പോർട്ട് ഓർമിപ്പിക്കുന്നു.

ആശയപരമായി ന്യായീകരിക്കാൻ കഴിയാത്തതും സ്വേച്ഛാധിപത്യവുമാണിതെന്നും കുറ്റപ്പെടുത്തുന്ന റിപ്പോർട്ട് പോരാട്ടം കടുപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.