മാന്നാനത്ത് ആഫ്രിക്കന്‍ ഒച്ച് ശല്യം രൂക്ഷം

ഏറ്റുമാനൂർ: മാന്നാനത്ത് ആഫ്രിക്കന്‍ ഒച്ച് ശല്യം രൂക്ഷമാകുന്നു. മാന്നാനത്ത് ഒച്ചുകള്‍ ഇരുന്ന പുല്ല് തിന്ന ആറ് ആട് ചത്തു. മാന്നാനം ബിജി തോമസ് ചക്രംപുരക്കലിന്‍റെ ആറ് ആടാണ് ചത്തത്. ഒച്ചിരുന്ന പുല്ല് തിന്ന ആടുകള്‍ക്ക് ആദ്യം വയറിളക്കം വരുകയും പിന്നീട് ചവുകയുമായിരുന്നു. ഒരാഴ്ചയായി പത്തോളം ആടാണ് പ്രദേശത്ത് ചത്തത്.

മൃഗാശുപത്രിയില്‍ ഇതിന് ചികിത്സ ലഭിക്കാത്തതും മരണനിരക്ക് വർധിപ്പിക്കുന്നു. അതിരമ്പുഴ പഞ്ചായത്തില്‍ ബുധനാഴ്ച ഒച്ച് പ്രതിരോധത്തിനായി അടിയന്തര യോഗം വിളിച്ചു. ജില്ല ഭരണകൂടത്തിന്‍റെ 'പാടം ഒന്ന് ഒച്ച് പദ്ധതി' പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് യോഗം നടത്തുന്നത്.

മാന്നാനത്തെ 15, 16, 17 വാര്‍ഡുകളിലാണ് ശല്യം രൂക്ഷം. ഇവിടത്തെ വീടുകളിലെ ഭിത്തിയിലും കിണറുകളിലും എല്ലാം ഒച്ചുകളാണ്. ഇവയുടെ വെള്ളം ദേഹത്തുപറ്റിയാല്‍ അസഹനീയമായ ചൊറിച്ചില്‍ അനുഭവപ്പെടും. വളര്‍ച്ച എത്തിയ ഒച്ചിനു 20 സെന്‍റീമീറ്റര്‍ നീളവും ഏഴ് സെന്‍റീമീറ്റര്‍ ഉയരവും ഉണ്ടാകും. കൂട്ടത്തോടെ പെരുകിയാല്‍ ഒരു പ്രദേശമാകെ നശിപ്പിക്കാനുള്ള ശേഷി ഇവക്കുണ്ട്. കിണറുകളിലെ ജലം മലിനമാക്കുകയും കൃഷി നശിപ്പിക്കുകയും കൊച്ചുകുട്ടികളില്‍ അലര്‍ജി ഉണ്ടാകാനും കാരണമാകുന്നു.

പച്ചപ്പുല്ല് ഉള്ളയിടത്താണ് ഇവ അധികമായും ഉള്ളത്. ജൈവക്കെണി ഉപയോഗിച്ച് ഇവയെ പിടിച്ച് നശിപ്പിക്കാം. പുല്ലുകള്‍ നശിപ്പിക്കുകയും ജൈവമാലിന്യം നീക്കുകയും മണ്ണ് ഇളക്കിക്കൊടുത്തും ഇവയെ പ്രതിരോധിക്കാം.പഞ്ചായത്തിലെ മറ്റു വാര്‍ഡുകളിലേക്ക് ഇവ വർധിക്കുംമുമ്പ് പ്രതിരോധ നടപടി സ്വീകരിക്കാൻ ബുധനാഴ്ച പാഠം ഒന്ന് ഒച്ച് പ്രതിനിധികളുമായി സഹകരിച്ച് അടിയന്തര യോഗം വിളിച്ചുചേര്‍ത്തു പ്രതിരോധ നടപടി സ്വീകരിക്കുമെന്ന് അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സജി തടത്തില്‍ പറഞ്ഞു.

Tags:    
News Summary - African snail severe in Mannanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.