തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലേക്കുള്ള അതിനിർണായക വിധിയെഴുത്തിലേക്ക് മൂന്ന് നാൾ മാത്രം അകലെ നിൽക്കെ പ്രചാരണം അവസാനലാപിൽ. പരസ്യപ്രചാരണം ചൊവ്വാഴ്ച വൈകിട്ട് അവസാനിക്കും.ബുധനാഴ്ചയിലെ നിശബ്ദ പ്രചാരണത്തിന് ശേഷം വ്യാഴാഴ്ച കേരളത്തിലെ 2.71 കോടി വോട്ടർമാർ രാഷ്ട്രീയ കേരളത്തിന്‍റെ ഗതിനിർണയിക്കാൻ ബൂത്തിലെത്തും. മേയ് മൂന്ന് വരെ വിധിയെഴുത്ത് സ്ട്രോങ് റൂമിൽ. നാലിന് ആകാംക്ഷയുടെ പെട്ടിപൊട്ടിക്കുന്നതോടെ അഞ്ച് വർഷം കേരളം ആര് ഭരിക്കണമെന്ന ജനവിധി പുറത്തുവരും.
പ്രഖ്യാപനം വന്ന് ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് തെരഞ്ഞെടുപ്പിലേക്ക് എത്തിയതിനാൽ പാർട്ടികൾക്കും സ്ഥാനാർഥികൾക്കും മുൻകാലങ്ങളിൽ ലഭിച്ചത്ര സമയം ഇത്തവണ പ്രചാരണത്തിന് കിട്ടിയിട്ടില്ല. മുമ്പെങ്ങുമില്ലാത്ത രീതിയിലുള്ള ആരോപണ പ്രത്യാരോപണങ്ങളും പ്രചാരണ ഗോദയിൽ നിറഞ്ഞു. സി.പി.എം -ബി.ജെ.പി ഡീൽ ആരോപണം, എസ്.ഡി.പി.ഐ ബന്ധം, ശബരിമല സ്വർണക്കൊള്ള, പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് തുടങ്ങിയവ യു.ഡി.എഫ് ആയുധമാക്കി. എന്നാൽ വികസനവും ക്ഷേമവും പറഞ്ഞാണ് എൽ.ഡി.എഫ് തുടങ്ങിയത്. യു.ഡി.എഫ് ഭരണകാലത്തെ ഇരുണ്ടകാലമെന്നും അത് തിരിച്ചുവരരുത് എന്നുമുള്ള പ്രചാരണവും എൽ.ഡി.എഫ് നടത്തി. വയനാട് ദുരന്തബാധിതർക്കായി കോൺഗ്രസ് നടത്തിയ ഫണ്ട് പിരിവിന്‍റെ കണക്ക് പുറത്തുവിടാത്തത് ഉൾപ്പെടെയുള്ള വിഷയങ്ങളും ഇടതുമുന്നണി ആയുധമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.