31.92 ലക്ഷം ചെലവാക്കിയ ക്ലിഫ്ഹൗസിലെ നീന്തൽക്കുളം നവീകരിക്കാൻ 3.84 ലക്ഷം രൂപ കൂടി അനുവദിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലെ നീന്തൽക്കുളത്തിന്‍റെ പരിപാലനത്തിനായി വീണ്ടും പണം അനുവദിച്ച് ടൂറിസം വകുപ്പ്. 3.84 ലക്ഷം രൂപയാണ് നീന്തൽക്കുളത്തിന്‍റെ മൂന്നാംഘട്ട നവീകരണത്തിന് അനുവദിച്ചത്. ഊരാളുങ്കൽ സൊസൈറ്റിക്കാണ് നവീകരണ ചുമതല.

ഒന്നാം പിണറായി സര്‍ക്കാര്‍ ‍അധികാരത്തിൽ വന്ന 2016 മേയ് മുതൽ 2022 നവംബർ 14 വരെ നീന്തൽക്കുളത്തിനായി ചെലവിട്ടത് 31,92, 360 രൂപയാണ്. നവീകരണത്തിന് 18,06,789 രൂപയും മേൽക്കൂര പുതുക്കാനും പ്ലാന്‍റ് റൂം നന്നാക്കാനും 7,92,433 രൂപയും ചെലവഴിച്ചു.

വാ‌ര്‍ഷിക അറ്റകുറ്റപ്പണിക്ക് രണ്ടു തവണയായി ആറു ലക്ഷത്തോളം രൂപയും ചെലവിട്ടുവെന്ന് കഴിഞ്ഞവര്‍ഷം അവസാനം പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നു. വർഷങ്ങൾക്കു മുമ്പ് നിർമിച്ചതും നാശാവസ്ഥയിലുമായിരുന്ന നീന്തല്‍ക്കുളം നന്നാക്കിയെടുത്തതാണെന്നാണ് ടൂറിസം ഡയറക്ടറേറ്റ് വിവരാവകാശ മറുപടിയിൽ വ്യക്തമാക്കിയിരുന്നത്. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നിർമിച്ചതാണ് നീന്തൽക്കുളമെന്നാണ് ഔദ്യോഗിക വിശദീകരണം.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നെന്ന് സർക്കാർ വൃത്തങ്ങൾ ആവർത്തിക്കുമ്പോഴാണ് വീണ്ടും തുക അനുവദിച്ചത്. 

Tags:    
News Summary - Additional Rs 3.84 lakh sanctioned for renovating swimming pool at Cliffhouse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.