നടിയെ പീഡിപ്പിച്ചെന്ന കേസ്: വിജയ് ബാബുവിന്‍റെ സുഹൃത്തായ നടനെ ചോദ്യം ചെയ്തു

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിലെ പ്രതി വിജയ് ബാബുവിനെ സഹായിച്ചെന്ന് പൊലീസ് കണ്ടെത്തിയ സുഹൃത്തായ നടനെ ചോദ്യം ചെയ്തു. ദുബൈയിൽ ഒളിവിലായിരുന്ന സമയത്ത് ഇയാൾ വിജയ് ബാബുവിന് ക്രെഡിറ്റ് കാർഡെത്തിച്ച് നൽകിയെന്നാണ് പൊലീസ് കണ്ടെത്തൽ. വിജയ് ബാബുവിന്‍റെ അടുത്ത ബന്ധു സിനിമ ലൊക്കേഷനിലെത്തി ഈ നടന് കാർഡുകൾ കൈമാറുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. തുടർന്ന് നെടുമ്പാശ്ശേരി വഴി ദുബൈയിൽ നേരിട്ടെത്തി വിജയ് ബാബുവിന് ക്രെഡിറ്റ് കാർഡുകൾ നൽകിയത് നടനാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഒളിവിൽ കഴിയുമ്പോഴുള്ള ആവശ്യങ്ങൾക്കായിരുന്നു പണം.

ക്രെഡിറ്റ് കാർഡുവഴി നടത്തിയ പണമിടപാടുകളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. വിജയ് ബാബുവിനെ സഹായിച്ചെന്ന് സൂചനയുള്ള മറ്റ് ചിലരെയും ചോദ്യം ചെയ്തിട്ടുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ പേരെ വിളിപ്പിക്കുമെന്നാണ് വിവരം. വിജയ് ബാബുവിൽ നിന്ന് പിടിച്ചെടുത്ത രണ്ട് ഫോൺ ശാസ്ത്രീയ പരിശോധനക്ക് തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. സുഹൃത്തായ നടനുമായും മറ്റുള്ളവരുമായും വിജയ് ബാബു നടത്തിയ ചാറ്റുകളടക്കം ഫോൺ രേഖകൾ വീണ്ടെടുക്കാനാണ് ശ്രമം. പരിശോധന റിപ്പോർട്ട് ജൂൺ അവസാനത്തോടെ ലഭിക്കുമെന്നാണ് കരുതുന്നത്. നടിയുമായുള്ള സംഭാഷണങ്ങളടക്കം വീണ്ടെടുത്ത് പരിശോധിക്കും. ഇതുവരെ കേസിൽ സാക്ഷികളായ 30 പേരുടെ മൊഴിയെടുത്തിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിൽ 26നാണ് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഇയാൾ പീഡനത്തിന് ഇരയാക്കിയെന്ന് നടി വെളിപ്പെടുത്തിയത്. സൗത്ത് പൊലീസിൽ ഇതുസംബന്ധിച്ച് അവർ പരാതിയും നൽകി. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വിജയ് ബാബു ഇരയുടെ പേര് ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് വിദേശത്തേക്ക് കടന്ന പ്രതി 39 ദിവസത്തിനുശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് കേരളത്തിൽ തിരിച്ചെത്തിയത്. പീഡനം, ഇരയുടെ പേര് വെളിപ്പെടുത്തൽ ഇങ്ങനെ രണ്ട് കേസാണ് വിജയ് ബാബുവിനെതിരെയുള്ളത്.

Tags:    
News Summary - Actress's molestation case: Actor Vijay Babu's friend questioned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.