കൊച്ചി: നടി അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുത്തു. കോടതി ഉത്തരവിനെത്തുടർന്നാണ് കടവന്ത്ര പൊലീസ് ബി.എൻ.എസ് 173 (5) വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയോടെയുള്ള പെരുമാറ്റം, മതവികാരം വ്രണപ്പെടുത്തൽ അടക്കമുള്ള വകുപ്പുകളാണ് ചേർത്തത്.
എറണാകുളം ജില്ല അഡീ. സെഷൻസ് എട്ടാം നമ്പർ കോടതിയാണ് നിർദേശം നൽകിയത്. ഈ പരാതിയിൽ കേസെടുക്കാൻ തെളിവില്ലെന്നായിരുന്നു നേരത്തെ കടവന്ത്ര പൊലീസിന്റെ നിലപാട്. ടിനി ടോം തുടർച്ചയായി സൈബർ അധിക്ഷേപവും വർഗീയ പരാമർശവും നടത്തുന്നുവെന്നാണ് അൻസിബയുടെ പരാതി.
ജിഹാദിയായി ചിത്രീകരിക്കാൻ ടിനി ടോം ശ്രമിച്ചു എന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. നേരത്തേ ടിനി ടോമിനെതിരെ അൻസിബ പരാതി നൽകിയിരുന്നെങ്കിലും കഴമ്പില്ലെന്നുപറഞ്ഞ് പൊലീസ് കേസെടുക്കാൻ തയാറായിരുന്നില്ല. തുടർന്നാണ് അവർ കോടതിയെ സമീപിച്ചത്.
ചൊവ്വാഴ്ചയാണ് അൻസിബയുടെ പരാതിയിൽ ടിനിക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം നൽകിയത്. നടിയും ‘അമ്മ’ എക്‌സിക്യൂട്ടിവ് അംഗവുമായിരുന്ന നീന കുറുപ്പിന്റെ മൊഴിയാണ് കോടതിയിൽ നിർണായകമായത്. ‘അമ്മ’ ഓഫീസിൽവെച്ച് ടിനി അൻസിബയെക്കുറിച്ച് അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന് നീന കുറുപ്പ് പോലീസിന് മൊഴി നൽകിയിരുന്നു. ശ്വേതാ മേനോനും ഇതേ കാര്യങ്ങൾ തന്നോട് പറഞ്ഞതായും നീന കുറുപ്പിന്റെ മൊഴിയിലുണ്ടായിരുന്നു.
അൻസിബയ്‌ക്കെതിരെ ടിനി ടോം ഡബിൾ ഡാഡി സിൻഡ്രോം, ഡി.എൻ.എയിലെ പ്രശ്‌നങ്ങൾ, ജിഹാദി എന്നീ വാക്കുകൾ ഉപയോഗിച്ചതായി റിപ്പോർട്ടിൽ പറയുന്നതായി കോടതി ചൂണ്ടിക്കാട്ടി. ജിഹാദി ഉൾപ്പെടെയുള്ള വാക്കുകൾ ടിനി തമാശയായി ഉപയോഗിച്ചതാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ക്രിമിനൽ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. പൊലീസ് റിപ്പോർട്ട് പൂർണമല്ല. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ ശരിയായ നിഗമനത്തിൽ എത്താൻ സാധിക്കൂവെന്നും നിരീക്ഷിച്ചാണ് കോടതി വിശദമായ അന്വേഷണത്തിന് നിർദേശിച്ചത്.
അതേസമയം, ടിനി ടോമിനെതിരായ ഈ പരാതി വെറും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണെന്നായിരുന്നു പൊലീസ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. അൻസിബയുടെ പരാതിയിൽ കേസെടുക്കാനാവില്ലെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ, പ്രഥമദൃഷ്ട്യാ ടിനി കുറ്റം ചെയ്തിട്ടുണ്ടെന്ന് കോടതി വിലയിരുത്തി. ഹർജിക്കാരിയുടെ വാദങ്ങളിൽ കഴമ്പുണ്ടെന്നും കുറ്റകൃത്യം നടന്നത് കടവന്ത്ര പോലീസ് സ്‌റ്റേഷൻ പരിധിയിൽ അല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അങ്ങനെയെങ്കിൽ, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനിലേക്ക് കൈമാറുകയായിരുന്നു വേണ്ടതെന്നും കോടതി നിരീക്ഷിച്ചു. ഇതിനുപിന്നാലെയാണിപ്പോൾ ടിനിക്കെതിരെ പോലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.