അക്കാദമിക് കൗണ്‍സില്‍ തെരഞ്ഞെടുപ്പ്: കാലിക്കറ്റ് സര്‍വകലാശാലയില്‍ വോട്ടെണ്ണലിനിടെ സംഘര്‍ഷം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല അക്കാദമിക് കൗണ്‍സിലിലെ വിദ്യാർഥി മണ്ഡലത്തിലേക്കുള്ള വോട്ടെണ്ണലിനിടെ സംഘര്‍ഷം. ഇതേതുടര്‍ന്ന് റീ കൗണ്ടിങ് മുടങ്ങി. ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചര്‍ ഫാക്കല്‍റ്റിയിലേക്ക് വീണ്ടും വോട്ടെണ്ണാന്‍ ആവശ്യമുയരുകയും വീണ്ടും വോട്ടെണ്ണുന്നതിനിടെ സംഘര്‍ഷാവസ്ഥയുണ്ടാകുകയും തടസ്സപ്പെടുകയുമായിരുന്നു.

ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചര്‍ ഫാക്കല്‍റ്റിയിലേക്ക് എം.എസ്.എഫ് പ്രതിനിധിക്കാണ് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്. എന്നാല്‍ ആവശ്യമായ ക്വാറം തികയാത്തതിനാല്‍ വോട്ടുകള്‍ വീണ്ടും എണ്ണണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച വോട്ടുകള്‍ വീണ്ടും എണ്ണാമെന്ന് ചുമതലയിലുള്ള ജീവനക്കാര്‍ വ്യക്തമാക്കിയെങ്കിലും വിദ്യാര്‍ത്ഥി പ്രതിനിധികള്‍ സമ്മതിച്ചില്ല. ഒടുവില്‍ വ്യാഴാഴ്ച രാത്രി വൈകിയും വോട്ടുകള്‍ വീണ്ടും എണ്ണാന്‍ തുടങ്ങിയെങ്കിലും തര്‍ക്കമുണ്ടാകുകയും തടസ്സപ്പെടുകയുമായിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് സര്‍വകലാശാല സെനറ്റ് ഹൗസില്‍ നിന്ന് തെരഞ്ഞെടുപ്പ് ചുമതലയിലുള്ള ജീവനക്കാരും വിദ്യാര്‍ത്ഥി പ്രതിനിധികളും പോലീസും മടങ്ങിയത്. വീണ്ടും വേട്ടെണ്ണുന്നത് വൈസ് ചാന്‍സലറുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. അക്കാദമിക് കൗണ്‍സിലിലെ എട്ട് ഫാക്കല്‍റ്റികളില്‍ ഫൈന്‍ ആര്‍ട്‌സിലേക്ക് വിദ്യാര്‍ത്ഥി പ്രതിനിധി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കിയുള്ള ഏഴ് ഫാക്കല്‍റ്റികളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ നാല് ഫാക്കല്‍റ്റിയില്‍ എസ്.എഫ്.ഐയും രണ്ട് ഫാക്കല്‍റ്റിയില്‍ എം.എസ്.എഫ്, കെഎസ് യു സഖ്യവുമാണ് വിജയിച്ചത്.

ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഫാക്കല്‍റ്റിയിലേക്ക് മത്സരിച്ച എം.എസ്.എഫ് പ്രതിനിധിക്ക് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചെങ്കിലും വീണ്ടും വോട്ടെണ്ണാന്‍ ആവശ്യമുയര്‍ന്നതോടെ ഫലപ്രഖ്യാപനം നീളുകയാണുണ്ടായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.