തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റും സി.പി.എം പത്തനംതിട്ട ജില്ല കമ്മിറ്റി അംഗവുമായ എ. പത്മകുമാർ അറസ്റ്റിലായതോടെ സർക്കാറിനെതിരെയും സി.പി.എം നേതാക്കൾക്കെതിരെയും രൂക്ഷ വിമർശനമാണ് കോൺഗ്രസ് അടക്കം പ്രതിപക്ഷം ഉയർത്തുന്നത്. വിക്കറ്റുകൾ വീണു കൊണ്ടേ ഇരിക്കുന്നു എന്ന് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
അബിന്‍ വർക്കിയുടെ കുറിപ്പ്: എൻ വാസുവിനോട് അന്നേ മുഖത്ത് നോക്കി പറഞ്ഞതാണ്.. അയ്യനെ വിറ്റ് തിന്നാൻ നോക്കിയവർ ഒക്കെ പുറത്ത് വരും എന്ന്.. അന്ന് അയാൾ ആ ചർച്ചയിൽ എനിക്ക് ശബരിമലയെ കുറിച്ച് ഒന്നും അറിയില്ല എന്നും ഇത്തരം പരാമർശം അനുവദിക്കരുതെന്നും പറഞ്ഞു.. ഇവർക്ക് സംരക്ഷണം കൊടുത്തത് സി.പി.എം ആണ്. അമ്പലക്കള്ളന്മാർ ആണ് അവർ. വിക്കറ്റുകൾ വീണു കൊണ്ടേ ഇരിക്കുന്നു.
തിരുവനന്തപുരം: എ. പത്മകുമാറിന്റെ അറസ്റ്റോടെ ഉന്നത രാഷ്ട്രീയ ഗൂഢാലോചന വ്യക്തമായതായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. സി.പി.എം നേതാവായ എന്‍. വാസുവിന്റെ അറസ്റ്റോടെ വെളിവായി തുടങ്ങിയ ഉന്നത രാഷ്ട്രീയ ബന്ധവും കൊള്ളക്ക് പിന്നിലെ ഗൂഢാലോചനയും പത്മകുമാറിന്റെ അറസ്റ്റോടെ വ്യക്തമായി. അതുകൊണ്ടുതന്നെ അയ്യപ്പന്റെ അമൂല്യ വസ്തുക്കള്‍ കൊളളയടിച്ചവരിലേക്കുളള അന്വേഷണം പത്മകുമാര്‍ ദൈവതുല്യരായി കാണുന്നവരിലേക്ക് കൂടി എത്തിയേ മതിയാകൂ. എന്നാല്‍ മാത്രമേ സ്വര്‍ണക്കൊളളക്ക് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും പുറത്തുകൊണ്ടുവരാനാകൂ. ദേവസ്വം പ്രസിഡന്റ് അറസ്റ്റിലാകുമ്പോള്‍ ബോര്‍ഡിന് മുകളില്‍ പ്രവര്‍ത്തിച്ച അന്നത്തെ ദേവസ്വം മന്ത്രിയിലേക്ക് കൂടി അന്വേഷണം സ്വാഭാവികമായി എത്തേണ്ടതാണ്. സര്‍ക്കാറിന്റെ അറിവോടെ നടന്ന കൊള്ളയാണ് ശബരിമലയിലേത്. മോഷ്ടിക്കപ്പെട്ട സ്വർണം വിറ്റത്തില്‍ നിന്ന് എത്ര കോടി സി.പി.എം നേതാക്കള്‍ക്ക് കിട്ടിയെന്നതും അന്വേഷിക്കണം. എം.വി ഗോവിന്ദന്‍ വ്യക്തമാക്കിയത് പോലെ കേരളം ഇതെല്ലാം ചര്‍ച്ച ചെയ്യും. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയിലെ പങ്കില്‍ നിന്ന് മുഖ്യമന്ത്രിക്കും സി.പി.എം നേതൃത്വത്തിനും ഒഴിഞ്ഞുമാറാനാകില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയിൽ മുൻ ദേവസ്വം ഭരണസമിതിയെ തള്ളിപ്പറഞ്ഞ് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദേവസ്വം ബോർഡുകൾ സ്വതന്ത്രമായി ഭരിക്കുന്നവയാണെന്നും ബോർഡ് എടുത്ത ഒരു തീരുമാനവും സർക്കാറിന്‍റെ അറിവോടയല്ലെന്നും കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രിയായിരിക്കെ അഞ്ചുവർഷത്തിനിടയിൽ ദേവസ്വവുമായി ബന്ധപ്പെട്ട് ബോർഡിന്‍റെ ഒരു ഫയലും തന്‍റെ മുന്നിൽ വന്നിട്ടില്ല. ദേവസ്വം ബോർഡിന്‍റെ തീരുമാനങ്ങൾ അവരുടേത് മാത്രമാണ് -കടകംപള്ളി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.