കോഴിക്കോട്: നീതിയോടൊപ്പം കരുതലോടെ നിലകൊള്ളുന്ന മാധ്യമങ്ങളെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനേറ്റ കനത്ത തിരിച്ചടിയാണ് മീഡിയവൺ കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെന്ന് പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി പ്രസ്താവനയിൽ പറഞ്ഞു.
ചാനലിനെതിരെ കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം ഏർപ്പെടുത്തിയ വിലക്കാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്‍ലി എന്നിവരടങ്ങിയ ബെഞ്ച് നീക്കിയത്. നാലാഴ്ചക്കകം ലൈസൻസ് കേന്ദ്രം പുതുക്കി നൽകണമെന്നും കോടതി ഉത്തരവിട്ടു. ജനാധിപത്യത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ പങ്ക് വലുതാണെന്നും സർക്കാറിനെ വിമർശിക്കുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്നും കോടതി നിരീക്ഷിച്ചു.
ദേശസുരക്ഷയുടെ പേരിൽ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണ്. വിലക്കിന്‍റെ കാരണം പുറത്തുപറയാത്തത് നിതീകരിക്കാനില്ല. ദേശസുരക്ഷ പറഞ്ഞ് കാരണം വെളിപ്പെടുത്താത്തത് അംഗീകരിക്കാനാവില്ലെന്നും വിധി പ്രസ്താവിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു.
2022 ജനുവരി 31നാണ് മീഡിയവണിന്‍റെ പ്രവര്‍ത്തനം സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം വിലക്കിയത്. ഹൈകോടതി കേന്ദ്ര സർക്കാർ നടപടി ശരിവെച്ചതോടെ മീഡിയവണ്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ചാനലിനെ വിലക്കേർപ്പെടുത്തിയ കേന്ദ്ര നടപടി ശരിവെച്ച ഹൈകോടതി വിധി മാര്‍ച്ച് 15ന് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. 2022 നവംബർ മൂന്നിനാണ് വാദം പൂർത്തിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.