‘മകന്‍ തീവ്രവാദ സംഘടനയില്‍ ചേര്‍ന്നെന്ന ആരോപണം അടിസ്ഥാനരഹിതം’; അബ്ദുൽ ഹമീദ് ഹാജി കാത്തിരിക്കുന്നു പാക് ജയിലിൽ മരിച്ച സുല്‍ഫിക്കറിനെ അവസാനമായി ഒരു നോക്കുകാണാൻ

ആനക്കര‍: മകന്‍റെ മൃതദേഹമെങ്കിലും അവസാനമായി ഒരു നോക്ക് കാണാൻ കാത്തിരിക്കുകയാണ് പാക് ജയിലിൽ മരിച്ച സുൽഫിക്കറിന്‍റെ പിതാവ് കപ്പൂര്‍ മാരായം കുന്ന് സ്വദേശി അബ്ദുൽ ഹമീദ് ഹാജി. വാർധക്യസഹജമായ അസുഖങ്ങളുള്ളതിനാൽ 80 കാരനായ ഹമീദ് ഹാജിക്ക് ദൂരയാത്രകളൊന്നും സാധ്യമല്ല.

അതിനാൽ കേരളത്തിലെവിടെയെങ്കിലും മകന്‍റെ മൃതദേഹം എത്തിച്ചു തരുമെന്നാണ് തന്‍റെ വിശ്വാസമെന്ന് ഹമീദ്ഹാജി മാധ്യമത്തോട് പറഞ്ഞു. താന്‍ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന പ്രചരണങ്ങളും മകന്‍ തീവ്രവാദ സംഘടനയില്‍ ചേര്‍ന്നെന്ന ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

ഹമീദ്ഹാജിയുടെ മൂന്ന് മക്കളില്‍ രണ്ടാമനാണ് സുല്‍ഫിക്കര്‍. മൂത്തമകന്‍ അന്‍വറും മൂന്നാമത്തെ മകന്‍ മുഹമ്മദ് കുട്ടിയും വിദേശത്താണ്. അവരുടെ കുടുംബത്തോടൊപ്പമാണ് താമസം.

ഖത്തറില്‍ നിന്ന് 2018 ലാണ് സുൽഫിക്കര്‍ അവസാനമായി നാട്ടില്‍ വന്ന് പോയതെന്നും ഹമീദ് പറഞ്ഞു. ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്ന സുള്‍ഫിക്കറിനെ കുറിച്ച് പിന്നീട് വീട്ടുകാര്‍ക്ക് യാതൊരു വിവരവും ഇല്ലായിരുന്നു.

അതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിനാണ് പാക് സൈന്യം സുൽഫിക്കറിനെ അറസ്റ്റ് ചെയ്തത്. പിന്നീട് കോടതിയിൽ ഹാജരാക്കി കറാച്ചിയിലെ ജയിലിലടച്ചു. എന്നാണ് സുൽഫിക്കർ ജയിലിലായതെന്നത് സംബന്ധിച്ച് കുടുംബത്തിന് വിവരം ലഭിച്ചിരുന്നില്ല. പാക് അതിർത്തിയിലെത്തി മൃതദേഹം ഏറ്റുവാങ്ങണമെന്നാണ് ഇപ്പോൾ നിർദേശം ലഭിച്ചിരിക്കുന്നത്. 

Tags:    
News Summary - Abdul Hamid Haji is waiting; To take one last look at my son

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.