കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിലെ അഞ്ചും ആറും പ്രതികൾക്കെതിരെ അതിജീവിതക്ക് യാതൊരു പരാതിയുമില്ലെന്ന് അഡ്വ. കെ.വി. സാബു. ഒരു തെളിവുമില്ലാതെ പ്രതി ശിക്ഷിക്കുന്നത് ആദ്യമായാണ് കാണുന്നതെന്നും അഭിഭാഷകൻ വ്യക്തമാക്കി.
കേസിലെ ആറാം പ്രതി ബസ് കണ്ടക്ടർ ആണെന്ന് അന്വേഷണം നടത്തിയ ഡിവൈ.എസ്.പി മൊഴി നൽകിയിട്ടുണ്ട്. ഫോർട്ട് കൊച്ചി മുതൽ ഇടപ്പള്ളി വരെ സർവീസ് നടത്തുന്ന ബസിലാണ് ജോലി ചെയ്യുന്നത്. രാത്രി എട്ടരക്ക് സർവീസ് കഴിഞ്ഞ് 8.45ന് ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് പ്രതികളുടെ വാഹനം വരുന്നതും അതിൽ കയറുന്നതും. തുടർന്ന് പാലാരിവട്ടത്ത് ഇയാൾ ഇറങ്ങി വീട്ടിലേക്ക് പോയി. ഇതിന് യാതൊരു തെളിവുമില്ല.
അതിജീവിതയെ തൊടുകയോ ബലാത്സംഗം ചെയ്യുകയോ അഞ്ചും ആറും പ്രതികൾ ചെയ്തിട്ടില്ല. അഞ്ചും ആറും പ്രതികൾക്കെതിരെ അതിജീവിതക്ക് പരാതിയില്ല. അഞ്ചാം പ്രതി കോ ഡ്രൈവറാണ്. കോടതിയെ ബഹുമാനിക്കുന്നു. അഞ്ചും ആറും പ്രതികൾക്കെതിരെ കൂട്ടബലാത്സംഗക്കുറ്റം വന്നത് എങ്ങനെയാണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും അഡ്വ. കെ.വി. സാബു വ്യക്തമാക്കി. വടിവാള്‍ സലിം എന്ന എച്ച്. സലിം, പ്രദീപ് എന്നിവരാണ് കേസിലെ അഞ്ചും ആറും പ്രതികൾ.
നടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പള്‍സര്‍ സുനി അടക്കം ആറു പേർ കുറ്റക്കാരാണെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. കുറ്റകൃത്യം അത്യന്തം ഗുരുതരവും ഗൗരവമേറിയതുമായതിനാൽ പ്രതികൾക്ക് ഒരു വിധത്തിലുള്ള ഇളവിനും അർഹതയില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
2017 ഫെബ്രുവരി 17ന് വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് നടിയെ നെടുമ്പാശ്ശേരി അത്താണിക്ക് സമീപം പൾസർ സുനിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത്. നടി സിനിമയുടെ ജോലികളുമായി ബന്ധപ്പെട്ട് തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് വരുന്നു. ദേശീയപാതയിൽ നെടുമ്പാശ്ശേരി വിമാനത്താവള ജങ്ഷൻ കഴിഞ്ഞപ്പോൾ പിന്നാലെയെത്തിയ ട്രാവലർ നടി സഞ്ചരിച്ചിരുന്ന ഔഡി കാറിൽ ചെറുതായൊന്ന് ഇടിപ്പിച്ചു.
പുറയാർ ഭാഗത്ത് എത്തിയപ്പോൾ ട്രാവലർ കുറുകെയിട്ട് അതിൽ നിന്ന് രണ്ടുപേർ നടിയുടെ കാറിൽ കയറി. രണ്ടു മണിക്കൂറോളം പലവഴികളിലൂടെ കറങ്ങിയ വാഹനത്തിൽ അക്രമികൾ നടിയെ ഉപദ്രവിച്ചു. പാലാരിവട്ടംവരെ ദേശീയപാതയിൽ നിന്ന് മാറി ആളൊഴിഞ്ഞ ഉൾവഴികളിലൂടെയായിരുന്നു സഞ്ചാരം. അർധരാത്രി കാക്കനാട് ഭാഗത്ത് നടനും സംവിധായകനുമായ ലാലിന്റെ വീടിന് മുന്നിൽ നടിയെ ഉപേക്ഷിച്ച് അക്രമികൾ കടന്നു.
കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ പ്രേരണാക്കുറ്റം, തെളിവ് നശിപ്പിക്കൽ ഗൂഢാലോചന, ബലപ്രയോഗത്തിലൂടെ സ്ത്രീകളെ അപമാനിക്കൽ, നഗ്നയാകാൻ നിർബന്ധിക്കൽ, തൊണ്ടിമുതൽ ഒളിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, അന്യായമായി തടവിൽ പാർപ്പിക്കൽ, സ്വകാര്യത ലംഘിച്ച് അപകീർത്തികരമായ ചിത്രമെടുക്കൽ, ലൈംഗികചൂഷണ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.