കള്ളപ്പണ ഇടപാടിൽ പി.ടി തോമസ് അറിഞ്ഞു കൊണ്ട് പങ്കെടുത്തെന്ന് എ.എ റഹിം

കോഴിക്കോട്: ഇടപ്പള്ളിയിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കള്ളപ്പണം പിടിച്ചെടുത്ത സംഭവത്തിൽ പി.ടി തോമസ് എം.എൽ.എക്ക് പങ്കുണ്ടെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹിം. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ ആട്ടിമറിക്കുന്ന ഗുരുതരമായ ക്രിമിനൽ പ്രവർത്തനത്തിൽ ഒരു എം.എൽ.എ നേരിട്ട്, അറിഞ്ഞു കൊണ്ട് പങ്കെടുക്കുന്നുവെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ എ.എ റഹിം ആരോപിച്ചു.

ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം

ഇന്നലെ, ആദായ നികുതി വകുപ്പിന്‍റെ റെയ്ഡിൽ കൊച്ചിയിൽ ലക്ഷങ്ങളുടെ കള്ളപ്പണം പിടിച്ചെടുത്തു. റെയിഡിനിടയിൽ കള്ളപ്പണക്കാർക്ക് ഒപ്പം ഉണ്ടായിരുന്ന കോൺഗ്രസ് എം.എൽ.എ ഓടി രക്ഷപ്പെട്ടതായാണ് വാർത്ത.

താൻ ഓടിയില്ലെന്നും എന്നാൽ കള്ളപ്പണ കേന്ദ്രത്തിൽ ഉണ്ടായിരുന്നു എന്നും

ശ്രീ പി.ടി തോമസ് എം.എൽ.എ സ്ഥിരീകരിച്ചു. അപമാനകരമാണ് ഈ സംഭവം. ഒരു നിമിഷം പോലും എം.എൽ.എ സ്ഥാനത്തു തുടരാൻ അദ്ദേഹത്തിന് അവകാശമില്ല.

രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ ആട്ടിമറിക്കുന്ന ഗുരുതരമായ ക്രിമിനൽ പ്രവർത്തനത്തിൽ ഒരു എം.എൽ.എ നേരിട്ട്, അറിഞ്ഞു കൊണ്ട് പങ്കെടുക്കുന്നു. രണ്ട് കേന്ദ്രങ്ങളിലാണ് ഇന്നലെ റെയിഡ് നടന്നതായി മനസ്സിലാക്കുന്നത്. ഈ സംഘങ്ങളുടെ തലവൻ ശ്രീ പി.ടി തോമസ് ആണെന്നാണ് പുറത്തു വരുന്ന വിവരം.

കള്ളപ്പണ സംഘവുമായി എം.എൽ.എയ്ക്കുള്ള ബന്ധം എന്താണ്?

ഈ ഇടപാടിൽ അദ്ദേഹം പങ്കാളിയാണോ? അതോ ഇടനിലക്കാരനാണോ? മുൻപ് ഇതുപോലെയുള്ള കള്ളപ്പണ ഇടപാടിൽ ഇദ്ദേഹത്തിന്‍റെ പങ്ക് എന്തായിരുന്നു?

പിടിച്ചെടുത്ത കള്ളപ്പണത്തിന്‍റെ ഉറവിടം ഏതാണ്?

സമഗ്രമായ അന്വഷണം ആവശ്യമാണ്. അദ്ദേഹത്തിന്‍റെയും ബന്ധുക്കളുടെയും പേരിലുള്ള വസ്തുവകകളുടെ വളർച്ച പരിശോധിക്കണം.ബിനാമി ഇടപാടുകളും അന്വേഷിക്കണം.

കള്ളപ്പണ ഇടപാടിന് പോകുമ്പോഴെങ്കിലും ഖദർ മാറ്റിവച്ചു പോകാൻ കെ.പി.സി.സി, തങ്ങളുടെ നേതാക്കൾക്ക് പ്രത്യേകം നിർദേശം നൽകണം.

ഖദറിൽ ഗാന്ധിയുടെ ഓർമയുണ്ട്. ഗാന്ധിയെ നിന്ദിക്കരുത് എന്നെങ്കിലും ഏറ്റവും കുറഞ്ഞത്

ശ്രീ പി.ടി തോമസിനെ ഉപദേശിക്കാൻ അഭിമാന ബോധമുള്ള കോൺഗ്രസ് പ്രവർത്തകർ തയ്യാറാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.