നെടുമ്പാശേരി: ബ്രിട്ടണിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ റഷ്യൻ സ്വദേശിയായ യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടർന്ന് യാത്രക്കാരനെ അമ്പലമുഗൾ ഗവൺമെന്‍റ് കോവിഡ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ സ്രവം ഒമിക്രോൺ പരിശോധനക്ക് ശേഖരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.
ഹൈ റിസ്ക് രാജ്യമായ നോർവെയിൽ നിന്ന് കേരളത്തിലെത്തിയ തമിഴ്നാട് സ്വദേശിയായ എം.ബി.ബി.എസ് വിദ്യാർഥിയുടെ സ്രവം ഒമിക്രോൺ സംശയത്തെ തുടർന്ന് കഴിഞ്ഞ ദിവസം പരിശോധനക്ക് അയച്ചിരുന്നു. മൂന്നു ദിവസം മുമ്പ് ബംഗളൂരുവിലുള്ള ബന്ധുവിന്‍റെ വിവാഹത്തിൽ പങ്കെടുക്കാനായി കരിപ്പൂർ വിമാനത്താവളത്തിലെത്തിയ വിദ്യാർഥിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇതേതുടർന്നാണ് ഒമിക്രോൺ വൈറസ് ബാധയാണോ എന്ന് സ്ഥിരീകരിക്കാൻ സ്രവം വിശദപരിശോധനക്ക് തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്നും നിരീക്ഷണത്തിലാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.