തിരുവനന്തപുരം: പുതുമുഖങ്ങളാൽ സമ്പന്നമായ, യുവത്വം തുടിക്കുന്ന മന്ത്രിസഭയാണ് തിങ്കളാഴ്ച അധികാരമേൽക്കുക. 21 അംഗ മന്ത്രിസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അടക്കം 14 പേർ പുതുമുഖങ്ങൾ. ഇവർക്കൊപ്പം മന്ത്രിമാരായി പരിചയമുള്ള ഏഴ് പേർകൂടി ചേരും; പരിചയ സമ്പന്നരുടെയും പുതുമുഖങ്ങളുടെയും സമന്വയം.
മന്ത്രിമാരിൽ ആറ് പേർ ആദ്യമായി നിയമസഭാംഗങ്ങളാകുന്നവരാണ്. ഇവർ എം.എൽ.എ ആയി സത്യപ്രതിജ്ഞ ചെയ്യുംമുമ്പ് മന്ത്രിമാരാകും. മുഖ്യമന്ത്രിയാകുന്ന വി.ഡി. സതീശൻ ഇതുവരെ മന്ത്രിയായിട്ടില്ല. എന്നാൽ, മികച്ച സാമാജികനും അഞ്ച് വർഷം മികച്ച പ്രതിപക്ഷ നേതാവുമായിരുന്നു.
11 കോൺഗ്രസ് മന്ത്രിമാരിൽ രമേശ് ചെന്നിത്തല, എ.പി. അനിൽകുമാർ, കെ. മുരളീധരൻ എന്നിവരാണ് നേരത്തെ മന്ത്രിമാരായിരുന്നത്. കെ. മുരളീധരൻ ആറ് മാസം മാത്രമേ മന്ത്രിയായിട്ടുള്ളൂ. ബാക്കി ഏട്ട് പേരും പുതുമുഖങ്ങൾ. കെ.പി.സി.സി.പ്രസിഡന്‍റ് സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, ടി. സിദ്ദീഖ്, ബിന്ദു കൃഷ്ണ, എം. ലിജു, റോജി എം. ജോൺ, കെ.എ. തുളസി, ഒ.ജെ. ജനീഷ് എന്നിവർ. ഇതിൽ ബിന്ദു കൃഷ്ണ, എം. ലിജു, ഒ.ജെ. ജനീഷ്, കെ.എ. തുളസി എന്നിവർ ആദ്യമായാണ് എം.എൽ.എമാരാകുന്നത്.
മുസ്ലിം ലീഗിന്‍റെ അഞ്ച് മന്ത്രിമാരിൽ പി.കെ. കുഞ്ഞാലിക്കുട്ടി മാത്രമാണ് നേരത്തെ മന്ത്രിയായത്. മന്ത്രിസഭയിലെ ഏറ്റവും പരിചയ സമ്പന്നൻ അദ്ദേഹമാണ്. എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ, കെ.എം. ഷാജി, വി.ഇ. അബ്ദുൽ ഗഫൂർ എന്നിവർ മന്ത്രിസഭയിൽ പുതുമുഖങ്ങളാണ്. ഇതിൽ വി.ഇ. അബ്ദുൽ ഗഫൂർ ആദ്യമായാണ് എം.എൽ.എ. ആകുന്നത്. മറ്റ് ഘടകക്ഷി നേതാക്കളിൽ സി.എം.പിയിലെ സി.പി.ജോൺ പുതുമുഖമാണ്. അദ്ദേഹം ആദ്യമായാണ് നിയമസഭാംഗം ആകുന്നത്.
കേരള കോൺഗ്രസ് ജോസഫിലെ മോൻസ് ജോസഫ്, ആർ.എസ്.പിയിലെ ഷിബു ബേബിജോൺ, കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിലെ അനൂപ് ജേക്കബ് എന്നിവർ നേരത്തെ മന്ത്രിമാരായിട്ടുണ്ട്. സ്പീക്കറാകുന്ന തിരുവഞ്ചൂർ രാധാകൃഷ്ണന് നിരവധി തവണ മന്ത്രിയായ പരിചയമുണ്ട്. എന്നാൽ, ഷെഡ്യൂട്ടി സ്പീക്കറാകുന്ന ഷാനി മോൾ ഉസ്മാൻ ആദ്യമായാണ് ക്യാബിനറ്റ് പദവിയിൽ വരുന്നത്. കെ.ഒ. ഐഷാബായിക്കും (1957-59) എ. നബീസത്ത് ബീവിക്കും (60-64) ഭാർഗവി തങ്കപ്പനും (87-91) ശേഷം ഈ പദവിയിലെത്തുന്ന വനിതയാണ് ഷാനിമോൾ.
യു.ഡി.എഫ് മന്ത്രിസഭയിൽ സമീപ കാലത്ത് ഏറ്റവും പുതുമുഖങ്ങളുള്ള മന്ത്രിസഭയാണ് ഇത്തവണത്തേത്. മുസ്ലിം ലീഗിലെ പാറയ്ക്കൽ അബ്ദുല്ല, പാലായിലെ മാണി സി കാപ്പൻ എന്നിവർ ടേം വ്യവസ്ഥയിൽ പിന്നീട് മന്ത്രിമാർ ആയേക്കും. അവരും പുതുമുഖങ്ങളാണ് എന്ന പ്രത്യേകതയുണ്ട്. പാറയ്ക്കൽ അബ്ദുല്ല രണ്ടര വർഷത്തിന് ശേഷം മന്ത്രിയാകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മാണി സി കാപ്പന്‍റെ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. രണ്ടാം പിണറായി മന്ത്രിസഭയിൽ 16 പേർ പുതുമുഖങ്ങളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.