കോട്ടയം: ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം തകരാറിലായതിന്‍െറ പേരില്‍ കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടപരിഹാരം നല്‍കാനാവില്ളെന്ന് കരാറുകാരായ കെല്‍ട്രോണ്‍. സെപ്റ്റംബര്‍ 17ന് സെര്‍വര്‍ തകരാറുമൂലം ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം തകരാറിലായത് സാങ്കേതിക പ്രശ്നങ്ങളാലാണെന്നും അതിനാല്‍ നഷ്ടപരിഹാരം നല്‍കാനാവില്ളെന്നും കെല്‍ട്രോണ്‍ മാനേജിങ് ഡയറക്ടര്‍ കെ.എസ്.ആര്‍.ടി.സി എം.ഡിയെ രേഖാമൂലം അറിയിച്ചു. ഓണക്കാല തിരക്കിനിടയില്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ തകരാറിലായതോടെ കെ.എസ്.ആര്‍.ടി.സിക്ക് 12 ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായെന്നും നഷ്ടം നികത്തിത്തരണമെന്നും ആ്വശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടര്‍ കെല്‍ട്രോണ്‍ എം.ഡിക്ക് കത്ത് നല്‍കിയിരുന്നു. ഗതാഗത മന്ത്രിയുടെയും ഗതാഗത സെക്രട്ടറിയുടെയും നിര്‍ദേശപ്രകാരമായിരുന്നു ഇത്.
നഷ്ടപരിഹാരമായി നയാപൈസ നല്‍കാനാവില്ളെന്നും പ്രതിദിനം 500 ടിക്കറ്റ് നല്‍കിയിരുന്ന സ്ഥാനത്ത് 7000ത്തിലധികം ടിക്കറ്റുകള്‍ നല്‍കിയതാണു സെര്‍വര്‍ തകരാറിലാക്കിയതെന്നും രണ്ടു മണിക്കൂറിനു ശേഷം പുതിയ സെര്‍വര്‍ സ്ഥാപിച്ച് ശരിയാക്കിയെന്നുമാണ് കെല്‍ട്രോണ്‍ എം.ഡിയുടെ മറുപടിയില്‍ പറയുന്നത്. ഓണക്കാല തിരക്കിനു ശേഷം 17നാണ് സെര്‍വര്‍ തകരാറിലായത്. അന്ന് കാര്യമായ റിസര്‍വേഷനൊന്നും ഉണ്ടായിരുന്നില്ല. ടിക്കറ്റ് ആര്‍ക്കും കിട്ടാതെ വന്നിട്ടില്ല. എന്നാല്‍, ടിക്കറ്റ് എടുത്തവരുടെ പേരുവിവരം കോപ്പിചെയ്യാന്‍ കഴിഞ്ഞില്ല. ഇതിന്‍െറ പേരില്‍ കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടമൊന്നും ഉണ്ടായിട്ടില്ളെന്നും കെല്‍ട്രോണ്‍ വ്യക്തമാക്കുന്നു.കാര്യമായ നഷ്ടം ഉണ്ടായിട്ടില്ളെന്നും തിരക്കുകാലത്ത് ഇത്തരം വീഴ്ച ആവര്‍ത്തിക്കാതിരിക്കാനാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടതെന്നും കെ.എസ്.ആര്‍.ടി.സി വക്താവ് ‘മാധ്യമ’ത്തോട് പറഞ്ഞു.കെ.എസ്.ആര്‍.ടി.സി നല്‍കിയ കരാര്‍ കെല്‍ട്രോണ്‍ കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തെയാണ് ഏല്‍പിച്ചിട്ടുള്ളത്. അവര്‍ മറ്റൊരു സ്ഥാപനത്തിനു വീണ്ടും ഉപകരാര്‍ നല്‍കിയിരിക്കുകയാണെന്നും ആരോപണമുണ്ട്. സ്വകാര്യ ബസ് ലോബിയെ സഹായിക്കാന്‍ തിരക്കുള്ള ദിവസം ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം അട്ടിമറിച്ചെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. മന്ത്രി എ.കെ. ശശീന്ദ്രന്‍െറ നിര്‍ദേശപ്രകാരം ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ ഇക്കാര്യം അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.