വ്യാജരേഖ ചമയ്ക്കല്‍ കേസ്: കെ.പി.എ ജനറല്‍ സെക്രട്ടറിക്കെതിരായ എഫ്.ഐ.ആര്‍ ഹൈകോടതി സ്റ്റേ ചെയ്തു

തിരുവനന്തപുരം: കേരള പൊലീസ് അസോസിയേഷന്‍ (കെ.പി.എ) ജനറല്‍ സെക്രട്ടറി ജി.ആര്‍. അജിത്തിനെതിരെ വ്യാജരേഖ ചമയ്ക്കലുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ ഹൈകോടതി സ്റ്റേ ചെയ്തു. വ്യക്തമായ തെളിവില്ലാതെ കേസെടുത്ത മ്യൂസിയം പൊലീസ് നടപടി ചട്ടവിരുദ്ധമാണെന്ന നിഗമനത്തിലാണ് കോടതി സ്റ്റേ. വ്യാജരേഖ ചമയ്ക്കല്‍, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയത് അസാധാരണമാണെന്ന് വിലയിരുത്തിയ കോടതി കേസിന്‍െറ ആധികാരികതയില്‍ സംശയം പ്രകടിപ്പിച്ചു. കേസിനാസ്പദമായി കണ്ടത്തെിയ തെളിവുകള്‍ ഹാജരാക്കാന്‍ പബ്ളിക് പ്രോസിക്യൂട്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു. സംഭവം ആദ്യം അന്വേഷിച്ച സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ് കമീഷണര്‍ റെജി ജേക്കബിന്‍െറ റിപ്പോര്‍ട്ട് അവഗണിച്ചത് വീഴ്ചയാണെന്നും കോടതി വിലയിരുത്തി.

ജില്ലാ പൊലീസ് സ്റ്റാഫ് സഹകരണസംഘം സെക്രട്ടറി ഇന്‍ ചാര്‍ജ് എസ്. സുജാതയും ജി.ആര്‍. അജിത് ഉള്‍പ്പെട്ട സംഘവും വ്യാജരേഖ ചമച്ചെന്ന് പ്രസിഡന്‍റ് സോമനാഥന്‍ സിറ്റി പൊലീസ് കമീഷണര്‍ ജി.സ്പര്‍ജന്‍ കുമാറിന് പരാതി നല്‍കിയിരുന്നു. ഇത് അന്വേഷണത്തിന് കൈമാറി. എന്നാല്‍, ആരോപണങ്ങള്‍ പൂര്‍ണമായി തെളിയിക്കാന്‍ തെളിവുകള്‍ ലഭ്യമല്ളെന്നാണ് റെജി ജേക്കബ് നല്‍കിയ റിപ്പോര്‍ട്ട്. സഹകരണസംഘത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍, കേരള സഹകരണസംഘം നിയമപ്രകാരം സഹകരണ രജിസ്ട്രാര്‍ അന്വേഷിക്കണമെന്നും പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ക്രിമിനല്‍ കേസ് എടുക്കണമെന്നുമാണ് റെജി ജേക്കബ് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാലിത് അട്ടിമറിക്കപ്പെട്ടു. തുടര്‍ന്ന് സോമനാഥന്‍ മ്യൂസിയം പൊലീസില്‍ പുതിയ പരാതി നല്‍കുകയും സുജാത, ജി.ആര്‍. അജിത്, കെ.പി.എ ഓഫിസ് സെക്രട്ടറി രഞ്ജിത്  എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. അതേസമയം, പരാതിക്കാരനായ സോമനാഥിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് സംഘം ജീവനക്കാര്‍ നല്‍കിയ പരാതിയിന്മേല്‍ സഹകരണസംഘം അസിസ്റ്റന്‍റ് രജിസ്ട്രാര്‍ വ്യാഴാഴ്ച വാദം കേള്‍ക്കും. തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സോമനാഥന്‍ വ്യാജരേഖ കേസ് കെട്ടിച്ചമച്ചതെന്ന് ഭരണസമിതി അംഗങ്ങളും ജീവനക്കാരും ആരോപിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.