പശുക്കടവ് ദുരന്തം: വിഷ്ണുവിന്‍റെ മൃതദേഹം കണ്ടെടുത്തു

കുറ്റ്യാടി: പശുക്കടവ് ദുരന്തത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. പാറയുള്ളപറമ്പത്ത് രാജന്‍െറ മകനും കോണ്‍ക്രീറ്റ് ജോലിക്കാരനുമായ വിഷ്ണു (20)വിന്‍റെ മൃതദേഹം പൂഴിത്തോട് ജലവൈദ്യുതി പ്രദേശത്തു നിന്നാണ് ദുരന്തനിവാരണ സേന കണ്ടെടുത്തത്. മൃതദേഹം കുറ്റ്യാടി ഗവ. ആശുപത്രിയിൽ എത്തിക്കും. ഇതോടെ ദുരന്തത്തിൽ കാണാതായ ആറു പേരുടെയും മൃതദേഹങ്ങൾ ലഭിച്ചു.

പശുക്കടവ് കടന്ത്ര പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ ആറു പേരെയാണ് കാണാതായത്. ഇതിൽ ഒരാളുടെ മൃതദേഹം ഞായറാഴ്ച രാത്രിയും മൂന്നുപേരുടേത് തിങ്കളാഴ്ചയും കണ്ടെടുത്തിരുന്നു. വ്യാഴാഴ്ച കടന്ത്രപ്പുഴയുടെ അരക്കിലോമീറ്റര്‍ മാറി പൂഴിത്തോട് പവര്‍ഹൗസിന് സമീപത്തു നിന്നും കുട്ടിക്കുന്നുമ്മല്‍ ദേവദാസിന്‍െറ മകന്‍ വിപിന്‍ദാസിന്‍െറ മൃതദേഹം കണ്ടെത്തിയിരുന്നു.

ഞായറാഴ്ച വൈകീട്ടാണ് പൂഴിത്തോട് ജലവൈദ്യുതി പദ്ധതിയുടെ എക്കലിലാണ് ദാരുണ സംഭവമുണ്ടായത്. പശുക്കടവ് കുറ്റ്യാടിപ്പുഴയുടെ പോഷകനദിയായ കടന്ത്രപ്പുഴയും ഇല്യാനിപ്പുഴയും ചേരുന്നഭാഗത്തെ പൃക്കന്തോട് ചെക്ഡാമില്‍ കുളിക്കവെയാണ് ഒമ്പത് യുവാക്കൾ ശക്തമായ ഒഴുക്കില്‍പെട്ടത്. ഇതിൽ മൂന്നു പേർ നീന്തി രക്ഷപ്പെട്ടു. കോതോട് വിനോദിന്‍െറ മകന്‍ വിനീഷ് (21), ബാലന്‍െറ മകന്‍ അമല്‍ (20), രാജന്‍െറ മകന്‍ വിഷ്ണു (21) എന്നിവരാണ് രക്ഷപ്പെട്ടത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.